മോദിയുടെ പരിപാടിയിൽ 100 വിദ്യാർത്ഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് സർക്കുലർ; വിവാദം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് കൊണ്ട് പ്രീ-യൂനിവേഴ്സിറ്റി വകുപ്പ് ഇറക്കിയ സർക്കുലർ വിവാദത്തിൽ. 26-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിൽ ഹുബ്ബള്ളിയിലെ എല്ലാ കോളേജുകളും 100 വീതം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് കൊണ്ട് പുറത്തിറക്കിയ സർക്കുലറാണ് പ്രതിഷേധത്തിന് കാരണമായത്.
റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ടിൽ നടക്കുന്ന എൻവൈഎഫ് ഉദ്ഘാടന ചടങ്ങിലേക്ക് ഓരോ കോളേജിൽ നിന്നും കുറഞ്ഞത് 100 വിദ്യാർത്ഥികളെയെങ്കിലും പങ്കെടുപ്പിക്കണം. ഇക്കാര്യത്തിൽ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് സർക്കുലറിൽ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. വിദ്യാർത്ഥികൾ ഐഡി കാർഡ് ധരിച്ച് വരണമെന്നും എല്ലാവർക്കും ഭക്ഷണം ഒരുക്കുമെന്നും സർക്കുലറിൽ പറയുന്നു.
എന്നാൽ വിദ്യാർത്ഥികളെ നിർബന്ധമായി പങ്കെടുപ്പിക്കണമെന്ന് താൻ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷ്ണർ ഗുരുദത്ത ഹെഗ്ഡെയുടെ വിശദീകരണം. ഓൺലൈനായി ഇവന്റിനായി രജിസ്റ്റർ ചെയ്ത ശേഷം താൽപ്പര്യമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്നും അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്', ഗുരുദത്ത പറഞ്ഞു. തന്റെ നിർദ്ദേശം തെറ്റിധരിക്കപ്പെട്ടതാണെന്നും വകുപ്പ് ഡയറക്ടർ കൃഷ്ണ നായിക്കിനോട് ഇത് സംബന്ധിച്ച് വിവരം തേടുമെന്നും ഗുരുദത്ത പറഞ്ഞു.
ഗുരുദത്ത ബന്ധപ്പെട്ടതിന് പിന്നാലെ സർക്കുലർ പിൻവലിക്കുമെന്നും തെറ്റിധരിക്കപ്പെട്ടതാണെന്നും കൃഷ്ണ നായിക് പ്രതികരിച്ചു. അതേസമയം വിഷയത്തിൽ ബി ജെ പി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മോദിയുടെ പരിപാടിയിൽ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രിൻസിപ്പൽമാരെ ഭയപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അധികാരം ദുർവിനിയോഗം ചെയ്യുകയാണ് ബി ജെ പിയെന്നും കോൺഗ്രസ് വിമർശിച്ചു. മുൻപും മോദിയുടെ പരിപാടിയിൽ വിദ്യാര്‍ത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് വിവാദമായിരുന്നു. ബെംഗളൂരു റൂറൽ ജില്ലയിലെ ഡിഡിപിയു ആയിരുന്നു അന്ന് സർക്കുലർ ഇറക്കിയത്.
26-ാം ദേശീയ യുവജനോത്സവം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
വ്യാഴാഴ്ച വൈകിട്ടു 4നു കർണാടകത്തിലെ ഹുബ്ബള്ളിയിലാണു പരിപാടി. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്. അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.
കഴിവുറ്റ നമ്മുടെ യുവാക്കളെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടുന്നതിനും രാഷ്ട്രനിർമാണത്തിനു പ്രചോദിപ്പിക്കുന്നതിനുമായാണ് എല്ലാക്കൊല്ലവും ദേശീയ യുവജനോത്സവം നടത്തുന്നത്. ഇതു രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കും. 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും. ഈ വർഷം, ജനുവരി 12 മുതൽ 16 വരെ കർണാടകത്തിലെ ഹുബ്ബള്ളി-ധാർവാഡിലാണു "വികസിത് യുവ - വികസിത് ഭാരത്" എന്ന പ്രമേയത്തിലൂന്നി മേള നടക്കുന്നത്. യുവജനസമ്മേളനത്തിനും മേള സാക്ഷ്യംവഹിക്കും. ഇതു ജി20, വൈ20 പരിപാടികളിൽനിന്ന് ഉരുത്തിരിഞ്ഞ അഞ്ചു വിഷയങ്ങളിൽ പ്ലീനറി ചർച്ചകൾക്കു വേദിയാകും.
തൊഴിലിന്റെ ഭാവിയും വ്യവസായവും നവീനാശയങ്ങളും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വൈദഗ്ധ്യങ്ങൾ, കാലാവസ്ഥാവ്യതിയാനവും ദുരന്തസാധ്യത കുറയ്ക്കലും, സമാധാനം സൃഷ്ടിക്കലും അനുരഞ്ജനവും,ജനാധിപത്യത്തിലെയും ഭരണത്തിലെയും ഭാവി-യുവ പങ്കാളിത്തം, ആരോഗ്യവും ക്ഷേമവും എന്നിവയാണവ. അറുപതിലധികം വിദഗ്ധർ ഉച്ചകോടിയിൽ പങ്കാളികളാകും. മത്സരാധിഷ്ഠിതവും അല്ലാത്തതുമായ നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
മത്സരപരിപാടികളിൽ നാടോടിനൃത്തങ്ങളും പാട്ടുകളും ഉൾപ്പെടും. ഒപ്പം, പ്രാദേശിക പരമ്പരാഗത സംസ്കാരങ്ങൾക്കും പ്രചോദനമേകും. പത്തുലക്ഷത്തോളം പേർ അണിനിരക്കുന്ന 'യോഗത്തോൺ' മത്സരേതര പരിപാടികളുടെ ഭാഗമാകും. ദേശീയതലത്തിലുള്ള കലാകാരന്മാർ തദ്ദേശീയമായ എട്ടു കായിക ഇനങ്ങളും ആയോധനകലകളും അവതരിപ്പിക്കും. ഭക്ഷ്യമേള, യുവകലാക്യാമ്പ്, സാഹസിക-കായിക പ്രവർത്തനങ്ങൾ, 'നിങ്ങളുടെ കര-നാവിക-വ്യോമ സേനകളെ തിരിച്ചറിയൂ' പ്രത്യേക ക്യാമ്പുകൾ എന്നിവയാണു മറ്റ് ആകർഷണങ്ങളെന്നും കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
Viral Video: കയ്യിൽ പോസ്റ്ററുമായി യുവാവ്..കണ്ടയുടൻ ദൈവമേ എന്ന് യുവതി'; എയർഇന്ത്യയിലെ ക്യൂട്ട് നിമിഷം
'എന്റെ കുഞ്ഞ് മരിച്ച് പോട്ടെയെന്ന് വരെ പറഞ്ഞു: ഞാന്‍ അയാളെ അംഗീകരിക്കില്ലെന്ന് പറയുന്നവരുമുണ്ട്'
കെ സുരേന്ദ്രന് നേരെ പകപോക്കല്‍ രാഷ്ട്രീയം; പിണറായി മറുപടി പറയേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കർ