ടൂള്‍ കിറ്റ് കേസ്; ദിഷ രവിക്ക് ജാമ്യം അനുവദിച്ച് കോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങള്‍
ദില്ലി: ടൂള്‍ കിറ്റ് കേസില്‍ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു ദിഷ രവിക്ക് ദില്ലി കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസത്തിന് ശേഷമായിരുന്നു ദിഷയുടെ ജാമ്യം. കേസിലെ അന്വേഷണം നടക്കുന്നതിനാല്‍ ദിഷയ്ക്ക് ജാമ്യം നല്‍കരുതെന്ന് ദില്ലി പൊലീസ് വാദിച്ചെങ്കിലും റിപ്പബ്ലിക്ക് ദിനത്തിലെ ദില്ലി ആക്രമണത്തില്‍ ദിഷയ്ക്കെതിരായി എന്ത് തെളിവുണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. പൗരന്‍മാര്‍ സര്‍ക്കാറിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരാണ്. അതിനാല്‍ തന്നെ അവര്‍ക്ക് എന്തെങ്കിലും നയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പേരില്‍ അവരെ ജയിലില്‍ അടക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍
അവ്യക്തവും അപര്യാപ്തവുമായി തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ക്രിമിനല്‍ ഹിസറ്ററിയൊന്നും ഇല്ലാത്ത 22 കാരിയായ പെണ്‍കുട്ടിക്ക് നിയമവിധേയമായി ജാമ്യം അനുവദിക്കാതരിക്കാന്‍ പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും, നിരുപദ്രവമായ ഒരു ടൂള്‍കിറ്റിന്‍റെ എഡിറ്ററാകുന്നതും ഒരു കുറ്റമായി കാണാന്‍ കഴിയില്ല. മുന്‍ധാരണകള്‍ വച്ച് ഒരു പൌരന്‍റെ സ്വതന്ത്ര്യത്തില്‍ എന്തെങ്കിലും തടസ്സം സൃഷ്ടിക്കാന്‍ അന്വേഷണ ഏജന്‍സികള‍്ക്ക് സാധിക്കില്ലെന്നും കോടതി നിരിക്ഷിച്ചു.

തുടര്‍ന്ന് ഉപാധികളോടെ ദിഷ രവിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് ദിഷയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നത്. അന്വേഷണവുമായി തുടർന്നും സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുമ്പോൾ ഹാജരാവണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്. കേസ് അന്വേഷണത്തിന്‍രെ പുരോഗതിക്ക് തടസ്സമോ കാലതാമസമോ ഉണ്ടാകാതിരിക്കാൻ അന്വേഷണത്തിന്‍റെ നടപടി ഓരോ ഘട്ടത്തിലും സൂക്ഷ്മമായി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദിഷ രവിക്ക് നിരോധിക്കപ്പെട്ട സിഖ് തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവും ദില്ലി പൊലീസിന് ഹാജറാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തെങ്കില്‍ വിഘടനവാദ ആശയം പിന്തുടരുന്ന വ്യക്തിയാണ് ദിഷ എന്നതിന് രേഖകള്‍ ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു. ദിഷ വെറും സമാധാനപരമായ പ്രതിഷേധത്തിലും കാർഷിക നടപടികൾക്കെതിരായ വിയോജിപ്പിലും ഏർപ്പെട്ടിരിക്കുകയാണോ അതോ നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധം എന്ന മറവിൽ രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണോ എന്നതാണ് പ്രശ്നത്തിന്റെ കേന്ദ്രമെന്നും കോടതി പറഞ്ഞു.
ദിഷ രവിക്ക് റിപ്പബ്ലിക് ദിനത്തില്‍ നടന്ന ആക്രമ സംഭവങ്ങളുമായി നേരിട്ട് ബന്ധമില്ലെന്ന് ദില്ലി പൊലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കി. എന്നാല്‍ വലിയൊരു ഗൂഡാലോടനയുടെ ഭാഗമായിരുന്നു ദിഷ രവിയെന്ന വാദത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയും ചെയ്തു. എന്നാല്‍ കേവലം നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഗൂഡാലോചന ആരോപിക്കാനാവില്ലെന്നും അതിന് തെളിവുകളുടെ പിന്‍ബലം വേണമെന്നുമായിരുന്നു റാണയുടെ മറുപടി.












Click it and Unblock the Notifications