ജെഎൻയുവിൽ വീണ്ടും അക്രമം, യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് മർദ്ദനമേറ്റു, എബിവിപിയെന്ന് ആരോപണം
ദില്ലി: ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വീണ്ടും സംഘർഷം. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ക്രൂരമായി മർദ്ദിച്ചു. ക്യാമ്പസിനുള്ളിൽ വെച്ചാണ് ഐഷിക്ക് മർദ്ദനമേറ്റത്. ആക്രമണത്തിന് പിന്നിൽ എബിവിപിയാണെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. ഹോസ്റ്റലിനുള്ളിലും അതിക്രമം നടന്നതായി വിദ്യാർത്ഥികൾ പറയുന്നു. ഒരു അധ്യാപികയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
സിഎഎയെ എതിര്‍ക്കുന്നവര്‍ എവിടെ... നന്‍കാന സാഹിബ് ആക്രമണം അവര്‍ക്കുള്ള ഉത്തരമെന്ന് അമിത് ഷാ
അമ്പതോളം ഗുണ്ടകൾ ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്ന് ആളുകളെ ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. മുഖം മൂടിവെച്ച ഗുണ്ടകൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഐഷി ഘോഷ് പ്രതികരിച്ചു. തലയ്ക്ക് പരുക്കേറ് ഐഷിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
" ആക്രമണം നടത്തിയത് എബിവിപി ഗുണ്ടകളാണ്, ഇവർ വിദ്യാർത്ഥികളല്ല. ഞങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ച അധ്യാപകരേയും അവർ ക്രൂരമായി ആക്രമിച്ചു. അവർ മുഖം മറച്ചിരുന്നു, വെസ്റ്റ് ഗേറ്റിലെ ഹോട്ടലിന് സമീപത്തേയ്ക്കാണ് അവർ പോയത്. ജാഗ്രത പാലിക്കുക. മനുഷ്യച്ചങ്ങലയൊരുക്കുക, പരസ്പരം സംരക്ഷിക്കു"'- ജെഎൻയി സ്റ്റ്യുഡന്റ്സ് യൂണിയൻ ട്വീറ്റ് ചെയ്തു.