കർണാടകയിൽ എല്ലാം ഭദ്രം, മകനെ ന്യായീകരിച്ച് കുമാരസ്വാമി, വാക്കുകൾ വളച്ചൊടിച്ചു
ബെംഗളൂരു: കർണാടകയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം കനത്ത തിരിച്ചടി നേരിട്ടതോടെ സർക്കാരിന്റെ നിലനിൽപ്പും ഭീഷണിയിലാണ്. കൂടുതൽ കോൺഗ്രസ് എംഎൽഎമാർ വിമതസ്വരം ഉയർത്തിയതോടെ അനുനയ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് നേതാക്കൾ. ഏത് നിമിഷവും സർക്കാർ താഴെ വീഴുമെന്നാണ് ബിജെപി ആരോപിക്കുന്നു.
പതിവുകൾ തെറ്റിച്ച് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അടിമുടി മാറ്റം, വലംകൈയ്യായി 'സാകേത്'
ബിജെപിയുടെ അവകാശവാദത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയുടെ ദൃശ്യങ്ങൾ. ഏത് നിമിഷവും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് നിഖിൽ പ്രവർത്തകരോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുമാരസ്വാമി.
അതൃപ്തിയോടെ തുടക്കം
ബിജെപിയെ അധികാരത്തിന് പുറത്ത് നിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകയിൽ കോൺഗ്രസും ജെഡിഎസും സഖ്യം രൂപികരിക്കുന്നത്. മുഖ്യമന്ത്രി പദം ജെഡിഎസിന് നൽകി വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് തയാറായി. എന്നാൽ ഇരു വിഭാഗത്തിന്റെയും പ്രാദേശിക നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ഭിന്നത ഇപ്പോഴും തുടരുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലും
കോൺഗ്രസും- ജെഡിഎസും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി സഖ്യം തുടർന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റിൽ 25ലും ബിജെപി വിജയിച്ചു. ജെഡിഎസും കോൺഗ്രസും ഒരു സീറ്റ് വീതം നേടി. മാണ്ഡ്യയിൽ സഖ്യം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച സുമലത വിജയിക്കുകയും ചെയ്തു.
ദേവഗൗഡയ്ക്ക് പരാജയം
സ്വന്തം മണ്ഡലമായിരുന്ന ഹാസൻ ഇത്തവണ കൊച്ചുമകൻ പ്രജ്വലിന് വിട്ടു നൽകിയാണ് ദേവഗൗഡ തുകൂർ മണ്ഡലത്തിൽ മത്സരിച്ചത്. തോൽവിയായിരുന്നു ഫലം. പ്രജ്വൽ വിജയിക്കുകയും ചെയ്തു. ദേവഗൗഡയുടെ തോൽവിക്ക് കാരണം കോൺഗ്രസ് പ്രദേശിക നേതാക്കളുടെ നടപടികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കോൺഗ്രസ് -ജെഡിഎസ് ബന്ധം കൂടുതൽ പ്രതിസന്ധിയിലാവുകയും ചെയ്തു.
ഏത് നിമിഷവും തിരഞ്ഞെടുപ്പ്
ഇതിനിടയിലാണ് കർണാടകയിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്നും തയാറായി ഇരിക്കണമെന്നും ജെഡിഎസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്ന നിഖിൽ കുമാരസ്വാമിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. 'ഇപ്പോള്‍ തുടങ്ങണം, പിന്നീട് ചെയ്യാമെന്ന് കരുതരുതരുത്. അടുത്ത മാസം മുതല്‍ തുടങ്ങണം. നമ്മുക്ക് അറിയില്ല അത് (തിരഞ്ഞെടുപ്പ്) എപ്പോള്‍ വരുമെന്ന്, അടുത്ത വര്‍ഷമാകാം, രണ്ട് വര്‍ഷം കഴിഞ്ഞാകാം. ദള്‍ നേതാക്കള്‍ എപ്പോഴും സജ്ജരായിരിക്കണം', മാണ്ഡ്യയില്‍ പ്രവര്‍ത്തകരോട് നിഖില്‍ പറഞ്ഞു.
വിവാദം
ജെഡിഎസ് പ്രവര്‍ത്തകന്‍ സുനില്‍ ഗൗഡയാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സഖ്യത്തിനുള്ളിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിഖിലിന്റെ വാക്കുകൾ കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന വിശദീകരണവുമായി നിഖിൽ എത്തി.
അഞ്ച് വർഷം തികയ്ക്കും
നിഖിലിനെ പിന്തുണച്ച് കുമാരസ്വാമിയും രംഗത്ത് എത്തിയിട്ടുണ്ട്. സഖ്യത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നും സർക്കാർ അഞ്ച് വർഷം തികയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആവശ്യം ഇല്ലെന്നും തിരഞ്ഞെടുപ്പിൽ മാത്രമല്ല എപ്പോഴും ജനസേവനം നടത്താൻ എപ്പോഴും തയാറായിരിക്കണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളതെന്നും കുമാരസ്വാമി വ്യക്തമാക്കി.
മാണ്ഡ്യയിൽ പരാജയം
ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യാ മണ്ഡലത്തിൽ നിന്നുമാണ് നിഖിൽ കുമാരസ്വാമി ഇക്കുറി ജനവിധി തേടിയത്. മാണ്ഡ്യയിൽ സീറ്റ് നൽകണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയതോടെ സുമലത ഇവിടെ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. ബിജെപി സുമലതയെ പിന്തുണയ്ക്കുകയും ചെയ്തു. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയും സുമലതയ്ക്കായിരുന്നു. ഇതോടെ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ പരാജയപ്പെട്ടു.