അസഹിഷ്ണുത ഇല്ല; വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞു!
ദില്ലി: മോദി സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ അസഹിഷ്ണുത കൂടുകയാണ് എന്നാണ് പൊതുവേ കേള്‍ക്കുന്ന പരാതി. ദാദ്രി കൊലപാതകവും ബീഫ് നിരോധനവും മറ്റും ഇത്തരം പരാതികള്‍ക്ക് കാരണമായിട്ടുണ്ട്. സിനിമാ താരങ്ങളും എഴുത്തുകാരും മറ്റും ഈ അഭിപ്രായം തുറന്നുതന്നെ പറയുന്നുമുണ്ട്. എന്നാല്‍ കണക്കുകള്‍ പറയുന്നത് വെച്ച് നോക്കിയാല്‍ ഇത്തരം ആരോപണങ്ങളില്‍ വലിയ കഴമ്പില്ല.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2015 ല്‍ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. 2014 ഒക്ടോബര്‍ വരെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 90 പേരാണ്. എന്നാല്‍ 2015 ല്‍ ഇതേ കാലയളവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 86 ആണ്. മരണത്തില്‍ കുറവുണ്ട് എന്നേയുളളൂ, വര്‍ഗീയ പ്രശ്‌നങ്ങളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതിങ്ങനെ.
70 കലാപങ്ങള്‍ കൂടുതല്‍
പോയ വര്‍ഷത്തെ അപേക്ഷിച്ച് 70 വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യം കൂടുതല്‍ കണ്ടു. 2014 ല്‍ 561 വര്‍ഗീയ കലാപങ്ങളുണ്ടായ സ്ഥാനത്ത് 2015 ല്‍ ഇത് 630 ആയി കൂടി.
യു പി എയെ അപേക്ഷിച്ച് ഭേദം
യു പി എ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2013 നെ അപേക്ഷിച്ച് എത്രയോ ഭേദമാണ് ഈ കണക്കുകള്‍. 3013 ല്‍ രാജ്യത്ത് ഉണ്ടായത് 694 വര്‍ഗീയ പ്രശ്‌നങ്ങളാണ്. മുസാഫിര്‍ നഗറില്‍ 65 പേര്‍ കൊല്ലപ്പെട്ട കലാപവും ഈ വര്‍ഷമായിരുന്നു. ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 133.
പരിക്കേറ്റവര്‍ കൂടുതല്‍
മരണസംഖ്യ കുറവാണെങ്കിലും ആശ്വസിക്കാന്‍ വകയില്ല, 2015 ല്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവുടെ എണ്ണം കൂടിയിട്ടുണ്ട്. 2014 ല്‍ 1688 ആയിരുന്ന ഈ സംഖ്യ ഈ വര്‍ഷം 1899 ആയിട്ടുണ്ട്.
2010 ഏറ്റവും പ്രശ്‌നബാധിതം
2013 കഴിഞ്ഞാല്‍ പിന്നെ 2010 ആണ് ഏറ്റവും പ്രശ്‌നബാധിതം. 116 പേരാണ് 2010 ല്‍ മാത്രം വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. 701 കലാപങ്ങളിലായി 2138 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബറില്‍ കൂടുതല്‍
ബിഹാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജ്യത്ത് ഏറ്റവും അധികം അസഹിഷ്ണുതാ വാദം ഉയര്‍ന്നത്. ഈ മാസം വിവിധ ഇടങ്ങളിലായി 56 വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത്തരം പരാതികളും പിന്നീട് കേള്‍ക്കാനില്ല എന്നതും ശ്രദ്ധേയമാണ്.