മണിപ്പൂരിൽ സംഘർഷം തുടരുന്നു; വെടിവെപ്പിൽ 17 കാരൻ അടക്കം 3 പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ വെടിവെയ്പ്പിൽ 3 മരണം. 17 വയസുകാരൻ ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുകി വിഭാഗത്തിൽപ്പെട്ടവരും ഒരാൾ മെയ്തെയ് വിഭാഗക്കാരനുമാണെന്ന് പോലീസ് അറിയിച്ചു.
വെടിവെയ്പ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് 17കാരൻ കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മലയോരത്ത് നിന്നുള്ള ജനക്കൂട്ടം താഴ്വരയിൽ എത്തുകയും ഇവിടെയുള്ള ചില ഗ്രാമങ്ങൾ കത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. തിരികെ പോകാൻ നാട്ടുകാർ അഭ്യർത്ഥിച്ചിട്ടും ഇവർ മടങ്ങാൻ തയ്യാറായിരുന്നില്ല. തുടർന്ന് സുരക്ഷ സേന ഇടപെട്ടു.

ഇതിനിടയിൽ ഇരുവിഭാഗങ്ങളിലേയും ആളുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. കാങ്‌വായ്, സോംഗ്‌ഡോ, അവാങ് ലേഖായി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറ്റുമുട്ടിയത്. തുടർന്ന് നടന്ന വെടിവെപ്പിനിടയിലാണ് 3 പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ വെടിവയ്പ്പ് അവസാനിപ്പിച്ചെങ്കിലും താഴ്വരയിൽ നിന്നുള്ള ജനക്കൂട്ടം സുരക്ഷ സേനയുടെ നീക്കത്തെ തടഞ്ഞിരുന്നു. തുടർന്ന് ഇരുസമുദായങ്ങളിലേയും പ്രമുഖർ ഇടപെടുകയും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ വെള്ളിയാഴ്ച രാവിലെയും ഇവിടെ വെടിവെയ്പ്പുണ്ടായി. വെടിവെയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ദിവസം സ്കൂളിന് മുൻപിൽ വെച്ച് ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ശിശു നിഷ്ത നികേതൻ സ്കൂളിന് മുന്നിൽ വെച്ചായിരുന്നു സംഭവം. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ കഴിഞ്ഞ ദിവസമായിരുന്നു വീണ്ടും തുറന്ന് പ്രവർത്തിച്ചത്. ഇതിന് പിന്നാലെയായിരുന്നു സ്കൂൾ പരിസരത്ത് വെച്ച് സ്ത്രീക്ക് നേരെ വെടിവെയ്പ്പുണ്ടായത്.
അതേസമയം സംഘർഷബാധിത മേഖലയിൽ ഇടതുപക്ഷ എം പിമാരുടെ സംഘം സന്ദർശനം തുടരുകയാണ്. ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, ബിനയ് വിശ്വം, സുഭ്രായം എന്നീ എംപിമാരുടെ സംഘമാണ് സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. എം പിമാർ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും താഴ്വരയിലെ അന്തേവാസികളുമായി സംവദിക്കുകയും ചെയ്തിരുന്നു.
രണ്ട് മാസമായി സംഘർഷം തുടരുന്ന സംസ്ഥാനത്ത് 100 ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 3000ത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications