ഹിമാചലിൽ തൂക്കുസഭയോ? വിമതരെ പാട്ടിലാക്കാൻ പാർട്ടികൾ, നേതാക്കളെ നേരിട്ട് വിളിച്ച് മോദി
ദില്ലി: ഡിസംബർ 8 നാണ് ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് പതിവ് തുടർന്നാൽ കോൺഗ്രസ് ആണ് അധികാരത്തിലേറേണ്ടത്. എന്നാൽ ഇക്കുറി സംസ്ഥാനത്തെ കാത്തിരിക്കുന്നത് തൂക്കുസഭ ആയിരിക്കുമോയെന്നുള്ള നിരീക്ഷണങ്ങൾ ശക്തമാണ്. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ അധികാരം ഉറപ്പിക്കാൻ വിമതര പാട്ടിലാക്കാനുള്ള നീക്കത്തിലാണ് ഇരു പാർട്ടികളും.

ഭരണം എന്ന ഒറ്റ ലക്ഷ്യത്തോടെ പല പരീക്ഷണങ്ങളും ഇത്തവണ സംസ്ഥാനത്ത് ബി ജെ പിയും കോൺഗ്രസും പയറ്റിയിരുന്നു. സിറ്റിംഗ് എം എൽ എമാർക്കും മുതിർന്ന നേതാക്കളിൽ പലർക്കും പാർട്ടികൾ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു. 11 സിറ്റിംഗ് എംഎൽഎമാരെയാണ് ബി ജെ പി മാറ്റി നിർത്തിയത്. എന്നാൽ സീറ്റ് ലഭിക്കാതിരുന്ന നേതാക്കൾ പലരും ഇടഞ്ഞും. വിമതരായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.

ബി ജെ പിക്ക് 20 ഉം കോൺഗ്രസിന് 10 വിമതരാണ് ഉള്ളത്. തൂക്കുസഭയിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ വിമതരുടെ നിലപാട് ഏറെ നിർണായകമാകും. ഈ സാഹചര്യത്തിൽ വിമതരെ മെരുക്കാനുള്ള തീവ്ര ശ്രമങ്ങൾ കോൺഗ്രസും ബി ജെ പിയും ആരംഭിച്ച് കഴിഞ്ഞു. വിമത നീക്കം നടത്തിയതിന് നേതാക്കൾക്കെതിരെ പാർട്ടികൾ നടപടി സ്വീകരിച്ചെങ്കിലും തിരിച്ചടി ഭയന്ന് നേതാക്കളുമായി സൗഹൃദ ചർച്ചകളിലേക്ക് നേതൃത്വങ്ങൾ കടന്നിരിക്കുകയാണ്.

ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാനത്ത് എത്തുകയും വിമതരിൽ ചിലരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ നേതൃത്വത്തിലും ഒരു വശത്ത് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചിരുന്നുവെന്നാണ് ഫത്തേപൂരിൽ നിന്നുളള ബി ജെ പി വിമതനായ കിർപാൽ സിംഗ് പർമർ വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ഏറെ വൈകിപ്പോയെന്നാണ് തന്റെ മറുപടിയെന്നും കിർപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ മാണ്ഡിയിലും ബി ജെ പി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇവിടെ ബി ജെ പി വിമതനായ പ്രവീൺ ഷർമ്മയാണ് ബി ജെ പിക്ക് തട തീർക്കുന്നത്.

അതേസമയം കോൺഗ്രസിന് അനുകൂലമായി സംസ്ഥാനത്ത് സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ ബി ജെ പി ഹിമാചലിൽ കുതിരക്കച്ചവടത്തിന് തയ്യാറെടുത്തേക്കുമെന്ന ആക്ഷേപമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. 'ബി ജെ പിക്ക് ധാരാളം വിഭവങ്ങളുണ്ട്. തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമായില്ലെങ്കിൽ അത് ഉപയോഗിക്കാൻ അവർ ഉപയോഗിച്ചേക്കും. മറ്റ് സംസ്ഥാനങ്ങളിൽ ബി ജെ പി പുറത്തെടുത്ത ഇത്തരത്തിൽ ഉള്ള തന്ത്രങ്ങൾ ഹിമാചലിലും അവർ നടപ്പാക്കും എന്ന ആശങ്ക ഞങ്ങൾക്കുണ്ട്. തെരഞ്ഞെടുപ്പുകൾ കോൺഗ്രസ് സ്വതന്ത്രമായും നീതിപൂർവമായുമാണ് പോരാടിയത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാനാകുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ', ഹിമാചൽ കോൺഗ്രസ് ഉപാധ്യക്ഷൻ നരേഷ് ചൗഹാൻ പറഞ്ഞു.

2017 ൽ 68 അംഗ നിയമസഭയിൽ 44 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി വിജയിച്ചത്. അന്ന് കോൺഗ്രസിന് ലഭിച്ചത് 21 സീറ്റുകളായിരുന്നു. സ്വതന്ത്രർ രണ്ട് സീറ്റിലും ഒരു സീറ്റിൽ സി പി എം സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. 1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച് വന്ന ചരിത്രം സംസ്ഥാനത്ത് ഇല്ലെന്നിരിക്കെ ഇത്തവണ ബി ജെ പി വിജയം ആവർത്തിച്ചാൽ അത് ചരിത്ര നേട്ടമാകും.












Click it and Unblock the Notifications