അടുത്ത ലക്ഷ്യത്തിനരികെ യെഡ്ഡിയും ബിജെപിയും; മറുതന്ത്രം പുറത്തെടുക്കാൻ കോൺഗ്രസും ജെഡിഎസും
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെടുത്ത ബിജെപിയുടെ അടുത്ത ലക്ഷ്യം ബെംഗളൂരുവിലെ മേയർ സ്ഥാനമാണ്. നിലവിൽ കോൺഗ്രസിനാണ് മേയർ സ്ഥാനമുള്ളത്. കോൺഗ്രസ്- ജെഡിഎസ് സഖ്യമാണ് കോർപ്പറേഷൻ ഭരണം. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോൺഗ്രസ്-ജെഡിഎസ് സഖ്യം വഴിപിരിഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിൽക്കുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീശാന്തിന്റെ വെല്ലുവിളി; 2024ൽ ബിജെപി സ്ഥാനാർത്ഥിയാകും, തരൂരിനെ തറപറ്റിക്കും!!
ഏതു വിധേനയും കോർപ്പറേഷൻ ഭരണം സ്വന്തമാക്കാൻ നോക്കുന്ന ബിജെപിക്ക് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ അടി ഗുണം ചെയ്തേക്കും. എന്നാൽ ബിജെപി നീക്കങ്ങൾക്ക് തടയിടാൻ ഉപതിരഞ്ഞെടുപ്പിൽ സഖ്യമില്ലെങ്കിലും കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ജെഡിഎസും- കോൺഗ്രസും ഒന്നിച്ച് നിൽക്കുമെന്നാണ് സൂചന.
ഒക്ടോബർ 1ന്
മേയർ, ഡെപ്യൂട്ടി മേയർ, ബിബിഎംപിയുടെ 12 സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കായുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിനാണ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ ദീർഘകാല സ്വപ്നമാണ് ബെംഗളൂരു കോർപ്പറേഷൻ ഭരണം. കർണാടകയിൽ സർക്കാർ രൂപികരിച്ചതിന് പിന്നാലെ ഇതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. കൂറുമാറ്റത്തെ തുടർന്ന് അയോഗ്യരാക്കിയ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരിൽ 5 പേർ ബെംഗളൂരുവിൽ നിന്നുള്ളവരാണ്. 7 സ്വതന്ത്രന്മാരുടെ പിന്തുണ കൂടി ഉറപ്പിക്കാനായാൽ ബിജെപിക്ക് മേയർ സ്ഥാനം ഉറപ്പിക്കാനാകും.
കണക്കുകൾ ഇങ്ങനെ
മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള കൗൺസിലർമാർ, എംഎൽഎമാർ, എംഎൽസിമാർ, എംപിമാർ എന്നിവർ അടക്കം 262 പേരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക, 5 എംഎൽഎമാർ അയോഗ്യരായതോടെ അംഗബഗം 257 ആയികുറഞ്ഞിട്ടുണ്ട്. നിലവിൽ ബിജെപിക്ക് 125 പേരുടെയും കോൺഗ്രസിന് 104 പേരുടെയും പിന്തുണയാണുള്ളത്. ജെഡിഎസിന് 21 അംഗങ്ങളുടെ പിന്തുണയുണ്ട്. 7 പേർ സ്വന്ത്ര കൗണ്ടസിലർമാരാണ്. കേവല ഭൂരിപക്ഷം കടക്കാൻ 129 വോട്ടുകൾ വേണം. അയോഗ്യരാക്കിയ എംഎൽഎമാരുടെയും സ്വതന്ത്രന്മാരുടെയും നിലപാടാകും നിർണായകമാകുക.
വോട്ടില്ല
അയോഗ്യരാക്കപ്പെട്ടതോടെ 5 കോൺഗ്രസ് എംഎൽ എമാർക്ക് വോട്ട് അവകാശമില്ല. എന്നാൽ മണ്ഡലത്തിൽ നിന്നുള്ള പത്തോളം കൗൺസിലർമാരുടെ പിന്തുണ ഇവർക്കുണ്ട്. മേയർ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് ഏകപക്ഷീയമായി ആയിരിക്കരുതെന്ന് ഇവർ ബിജെപിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2015ൽ നടത്തി തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മേയർ സ്ഥാനം ബിജെപിക്ക് ലഭിച്ചില്ല. 198 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റുകൾ നേടി. കോൺഗ്രസ് 76 സീറ്റുകളും ജെഡിഎസ് 14 സീറ്റുകളുമാണ് നേടിയത്. 2 സ്വതന്ത്രന്മാരുടെ പിന്തുണ കോൺഗ്രസിനുണ്ടായിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ നിന്നുള്ള എംഎൽഎമാർ, എംപിമാർ, എംഎൽസിമാർ എന്നിവർക്കും വോട്ടവകാശം ഉണ്ടെന്ന ചട്ടമാണ് ബിജെപിക്ക് തിരിച്ചടിയായത്.
വോട്ട് കൂട്ടി ബിജെപി
കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോർപ്പറേറ്റർ ഗംഗാമ്പികെ മല്ലികാര്‍ജുൻ കേവല ഭൂരിപക്ഷത്തേക്കാൾ 3 വോട്ടുകൾ അധികം നേടിയാണ് മേയർ സ്ഥാനത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി കാര്യങ്ങൾ ബിജെപിക്ക് അനുകൂലമായി മാറിയിട്ടുണ്ട്. കോൺഗ്രസിന്റെ 2 വാർഡുകളിലെ ഭരണം ബിജെപി പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന ഭരണം ബിജെപിക്കായതിനാൽ സ്വതന്ത്രന്മാരുടെ പിന്തുണയും സ്വഭാവികമാകും ബിജെപിക്കായിരിക്കും.
തിരക്കിട്ട നീക്കങ്ങളുമായി ബിജെപി
ബെംഗളൂരിവിൽ നിന്നുള്ള എംഎൽഎമാരുമായി മുഖ്യമന്ത്രി യെഡിയൂരപ്പ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തു. സ്വതന്ത്രന്മാരെ ഒപ്പം നിർത്താനുള്ള ചുമതല ഉപമുഖ്യമന്ത്രി അശ്വന്ത് നാരാണനേയാണ് യെഡിയൂരപ്പ ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ മേയർ സ്ഥാനത്തേയ്ക്ക് 6 വോട്ടുകളുടെ കുറവാണ് ബിജെപിക്കുള്ളത്. സ്വതന്ത്രന്മാരെ ഒപ്പം നിർത്തിയാൽ അനായാസമായി മേയർ സ്ഥാനം സ്വന്തമാക്കാം.