അർണബിനും കങ്കണയ്ക്കുമെതിരെ കോൺഗ്രസും ശിവസേനയും; നിയമസഭയിൽ അവകാശ ലംഘന നോട്ടീസ്
മുംബൈ; മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ റിപ്പബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്ടർ അർണബ് ഗോസ്വാമിക്കെതിരേയും നടി കങ്കണ റണവാത്തിനെതിരേയും അവകാശ ലംഘന നോട്ടീസുമായി ശിവസേന. മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കങ്കണക്കെതിരെ ശിവസേന രംഗത്തെത്തിയത്. ഗോസ്വാമി അപമാനകരമായ ഭാഷ ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറയേയും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരേയും അടിസ്ഥാനരഹിതമായ പരാമർശം നടത്തിയെന്നും ശിവസേന ആരോപിച്ചു.
എംഎൽഎ പ്രതാപ് സർനായക് ആണ് സഭയിൽ അവകാശ ലംഘന നോട്ടീസ് നൽകിയത്. തന്റെ ടിവി ചർച്ചകളിൽ ഗോസ്വാമി മന്ത്രിമാരെയും ലോക്സഭാ, വിധൻ സഭാ അംഗങ്ങളെയും ഇടയ്ക്കിടെ അപമാനിക്കുകയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നിരവധി പേർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതാപ് ആരോപിച്ചു. അർണബിനെതിരെ സഭ കർശന നടപടി സ്വീകരിക്കണമെന്നും സർനായക് പറഞ്ഞു.ചിലര്‍ പ്രധാനമന്ത്രിയെ ഉന്നം വെക്കുമ്പോള്‍ ഭരണകക്ഷി പ്രകോപിതരാവും എന്നാല്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ഉന്നം വെക്കുമ്പോള്‍ പ്രതികരിക്കാത്തത്, പ്രദാപ് ചോദിച്ചു.എൻസിപി നേതാവ് ചഗൻ ഭുജ്ബാൽ, സമാജ്‌വാദി പാർട്ടിയുടെ അബു അസ്മി എന്നിവരും പ്രമേയത്തെ പിന്തുണച്ചു. സഭയുടെ നിയമങ്ങൾ അനുസരിച്ച് നടപടി കൈക്കൊള്ളാമെന്ന് സ്പീക്കർ ഉറപ്പ് നൽകിയെങ്കിലും ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രിടെ പ്രസ്താവന ഇറക്കണമെന്ന് സർനായിക് ആവശ്യപ്പെട്ടു.

എന്നാൽ ചൊവ്വാഴ്ച സഭ സമ്മേളനം അവസാനിക്കുമെന്നിരിക്കെ കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തണമെന്നും ഇത്തരം നിർദ്ദേശങ്ങൾ അവഗണിക്കണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഭരണ സഖ്യത്തിന്റേത് ഇരട്ടത്താപ്പാണെന്നും ഫഡ്നാവിസ് ആരോപിച്ചു.
അതിനിടെ മുംബൈയ്ക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ കോൺഗ്രസ് എംഎൽഎയേയും അവകാശ ലംഘന നോട്ടീസ് നൽകി. അതേസമയം നടിയുടെ കങ്കണയുടെ പരാമർശം പോലീസിനെയും സംസ്ഥാനത്തെയും അപമാനമാനിക്കുന്നതിന് തുല്യമാണെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് സഭയിൽ പറഞ്ഞു.
നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ശിവസേന-എൻസിപി സർക്കാരുകൾക്കെതിരെ കങ്കണ റനൗത്ത് രംഗത്തെത്തിയിരുന്നു. ഇതോടെ കങ്കണയ്ക്ക് മറുപടിയുമായി ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പാക് അധിനിവേശ കാശ്മീർ പോലെയാണ് മുംബൈ എന്ന കങ്കണ പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications