പുൽവാമ ആക്രമണത്തിന് ശേഷം മോദി പരസ്യ ചിത്രീകരണ തിരക്കിൽ! ആരോപണവുമായി കോൺഗ്രസ്
Recommended Video
ദില്ലി: ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് സിആര്‍പിഎഫ് ജവാന്മാരെ ഭീകരര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. 40 ജവാന്മാര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടതായി വന്നു. വാര്‍ത്ത കേട്ട് രാജ്യത്തെ ഓരോ പൗരനും നടുങ്ങി, വേദനിച്ചു.
കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ പരിപാടികള്‍ അടക്കമുളളവ നിര്‍ത്തി വെച്ചു. രാജ്യം ഒന്നാകെ പുല്‍വാമ ദുരന്തത്തില്‍ ഞെട്ടി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെടുക്കുകയായിരുന്നു? അതിനുളള ഉത്തരം കോണ്‍ഗ്രസിന്റെ പക്കലുണ്ട്.
എവിടെ ആയിരുന്നു പ്രധാനമന്ത്രി?
14ാം തിയ്യതി വ്യാഴാഴ്ച വൈകിട്ടാണ് പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹം ആക്രമിക്കപ്പെട്ടത്. വാര്‍ത്ത പുറത്ത് വന്നതോടെ കോണ്‍ഗ്രസ് എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കി. പ്രിയങ്ക ഗാന്ധിയുടെ പ്രഥമ വാര്‍ത്താ സമ്മേളനം അടക്കം മാറ്റി വെച്ചു. എന്നാല്‍ രാജ്യം കേഴുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യ ചിത്രീകരണത്തില്‍ ആയിരുന്നോ ?
ഷൂട്ടിംഗ് തിരക്കിൽ
ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിലായിരുന്നു ആ സമയത്ത് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളള ഡോക്യുമെന്റി ചിത്രീകരണത്തില്‍ ആയിരുന്നുവത്രേ പ്രധാനമന്ത്രി അപ്പോള്‍.
ചിത്രീകരണം നിർത്തി വെച്ചില്ല
വൈകിട്ട് 3.10ന് ആണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. ആ ദുരന്ത വാര്‍ത്ത ലോകമെമ്പാടും പരന്നിട്ടും മോദി ഷൂട്ടിംഗ് നിര്‍ത്തി വെയ്ക്കാന്‍ തയ്യാറായില്ല എന്ന് സുര്‍ജേവാല ആരോപിക്കുന്നു. ആക്രമണം നടന്ന ശേഷവും മണിക്കൂറുകളോളം ഷൂട്ടിംഗ് തുടര്‍ന്നു. 6.45 വരെ മോദി പാര്‍ക്കിലുണ്ടായിരുന്നു.
തെളിവായി ചിത്രങ്ങൾ
ജിം കോര്‍ബെറ്റ് പാര്‍ക്കിലെ മോദിയുടെ ചിത്രങ്ങള്‍ ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സുര്‍ജേവാല പ്രദര്‍ശിപ്പിച്ചു. രാജ്യം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ നൈനിറ്റാള്‍ രാംനഗറില്‍ ഭക്ഷണവും കഴിച്ച് ആനന്ദിക്കുകയായിരുന്നു നരേന്ദ്ര മോദിയെന്നും സുര്‍ജേവാല ആരോപണം ഉന്നയിച്ചു.
ഇതുപോലൊരു പ്രധാനമന്ത്രി
സൈന്യത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. മോദിയുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യത്വം മറന്നിരിക്കുന്നു
അധികാരക്കൊതി മൂത്ത മോദി മനുഷ്യത്വം മറന്നിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണ്. ജവാന്മാരുെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. പുല്‍വാമയിലെ ആക്രമണം രാജ്യത്തോടുളള വെല്ലുവിളിയാണ് എന്നും സുര്‍ജേവാല പറഞ്ഞു.
ജവാന്മാരെ അപമാനിച്ചു
മോദി പിന്നെയും ജവാന്മാരെ അപമാനിച്ചുവെന്നും സുര്‍ജേവാല പറഞ്ഞു. 17ാം തിയ്യതി കൊല്ലപ്പെട്ട ജവാന്മാരുടെ ഭൗതിക ശരീരം ദില്ലി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു അത്. തന്റെ രാഷ്ട്രീയ പരിപാടികളൊക്കെ തീര്‍ത്ത് ഒരു മണിക്കൂര്‍ വൈകിയാണ് മോദി എത്തിയത് എന്നും സുര്‍ജേവാല ആരോപിച്ചു.
കണ്ണന്താനത്തിന്റെ ഫോട്ടോ
ജവാന്റെ മൃതദേഹത്തിന് അരികില്‍ നിന്നും ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട അല്‍ഫോണ്‍സ് കണ്ണന്താനത്തേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്ത കുമാറിന്റെ മൃതദേഹത്തിന് അരികെ നിന്നായിരുന്നു കണ്ണന്താനം ഫോട്ടോ എടുത്തത്. കണ്ണന്താനത്തിന്റെ ഈ ചെയ്തി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
പരിപാടികൾ റദ്ദാക്കാതെ മോദി
പുല്‍വാമ ആക്രമണത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. മാത്രമല്ല വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന പരിപാടിയിലും മോദി പങ്കെടുക്കുകയുണ്ടായി.
എന്തൊക്കെ പ്രഹസനങ്ങൾ
ബിജെപി അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു. അതിനിടെ ബിജെപി എംപി സാക്ഷി മഹാരാജ് ജവാന്റെ വിലാപ യാത്ര റോഡ് ഷോയാക്കിയതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. മറ്റൊരു ബിജെപി എംപിയായ മനോജ് തിവാരിയാകട്ടെ ആക്രമണത്തിന് ശേഷം അലഹബാദില്‍ പാട്ടും നൃത്തവുമായി സംഗീത പരിപാടിയില്‍ ആഘോഷത്തിലായിരുന്നു.
|
ട്വീറ്റ് വായിക്കാം
രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ