വിമത നേതാക്കളുടെ യോഗത്തില്‍ ശശി തരൂരും: അവസാന നിമിഷം വേദി മാറ്റം, അജണ്ടയില്‍ നേതൃമാറ്റം തന്നെ
അഞ്ച് സംസ്ഥാനങ്ങളിലെ സമ്പൂർണ്ണ പരാജയത്തിന് പിന്നാലെ വലിയ വിമർശനങ്ങളായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയില്‍ നിന്ന് തന്നെ ഉയർന്നത്. പാർട്ടിയില്‍ സമ്പൂർണ്ണ ഉടച്ച് വാർക്കല്‍ വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്ത് നിനുള്ള ഒരാള്‍ അധ്യക്ഷനായി വരണമെന്നുമായിരുന്നു ജി-23 നേതാക്കളുടെ ഉള്‍പ്പടെ ആഗ്രഹം. എന്നാല്‍ കഴിഞ്ഞ ദിവസം ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം സോണിയ ഗാന്ധിയെ തന്നെ വീണ്ടും അധ്യക്ഷയായി തുടരാന്‍ അനുവദിക്കുകയായിരുന്നു. നേതൃമാറ്റമെന്ന ആവശ്യത്തെ യോഗത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷവും എതിർത്തു. ഇതിന് പിന്നാലെ ജി-23 നേതാക്കളുടെ ഒരു യോഗം ദില്ലിയിലെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേർന്നത്.

കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, പൃഥ്വിരാജ് ചവാൻ, രാജ് ബബ്ബർ, പിജെ കുര്യൻ, മണിശങ്കർ അയ്യർ എന്നിവരും ആസാദിന്റെ വീട്ടിലേക്ക് യോഗത്തിനായി എത്തിയിരുന്നു. ഗാന്ധിമാരുടെ കാര്യത്തില്‍ കൃത്യമായ നിലപാട് ഇതുവരെ പറയാത്ത നേതാവയ ശശി തരൂർ യോഗത്തില്‍ പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം. അതുപോലെ ഗാന്ധി കുടുംബത്തിലെ ആജീവനാന്ത അനുയായിയായ മണിശങ്കർ അയ്യരും യോഗത്തിലെത്തി.

അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിത്ത് മുന്നില്‍ പഞ്ചാബ് ഭരണം അടിയറവ് വെക്കേണ്ടി വന്ന കോണ്‍ഗ്രസ് ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ തിരിച്ചുവരാനുള്ള ശ്രമത്തിലും പരാജയപ്പെട്ടിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടരിയായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് നേതൃത്വം നൽകിയ ചരിത്രത്തിലെ തനെ ഏറ്റവു വലിയ തിരിച്ചടിയാണ് പാർട്ടി നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യം ജി-23 കൂടിക്കാഴ്ചയിലും പ്രധാന ചർച്ചാ വിഷയമായെന്നാണ് സൂചന. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളാണ് വിമത യോഗത്തിൽ പങ്കെടുത്തു. നേരത്തെ മറ്റൊരു മുതിർന്ന നേതാവായ കപില്‍ സിബലിന്റെ വസതിയിലായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനം നിമിഷം വേദി മാറ്റുകയായിരുന്നു. ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം രൂക്ഷമായ വിമർശനങ്ങളുയർത്തുന്ന കപില്‍ സിബലിന്റെ വീട്ടിലെത്താന്‍ ചില നേതാക്കള്‍ അസൌകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം ഗുലാംനബി ആസാദിന്റെ വീട്ടിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗാന്ധിമാർ മാറിനിൽക്കേണ്ട സമയമാണിതെന്നും കോൺഗ്രസിന്റെ തലപ്പത്ത് മറ്റൊരാളെ കൊണ്ടുവരാന്‍ അനുവദിക്കണമെന്നും കപിൽ സിബൽ തിങ്കളാഴ്ച പറഞ്ഞിരുന്നു. "എനിക്ക് ഒരു 'സബ് കി കോൺഗ്രസ്' വേണം. ചിലർക്ക് 'ഘർ കി കോൺഗ്രസ്' വേണം," എന്നായിരുന്നു സിബൽ ഇന്ത്യൻ എക്‌സ്പ്രസിനോടായി കഴിഞ്ഞ ദിവസം പറഞ്ഞത്. ഞായറാഴ്ച നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പോസ്റ്റ്‌മോർട്ടത്തിന് ശേഷവും സിബൽ അസ്വസ്ഥനായിരുന്നു.

വർക്കിങ് കമറ്റി യോഗത്തിൽ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സോണിയാ ഗാന്ധി തന്റെയും മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും രാജി വാഗ്ദാനം ചെയ്തതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഇത് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

കപില്‍ സിബലിനേയും അധീർ രഞ്ജന്‍ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിലിരുന്നപ്പോൾ കപിൽ സിബൽ നേതൃത്വത്തിൽ തൃപ്‌തനായിരുന്നുവെന്നും എന്നാൽ ഭരണത്തിലില്ലാത്ത ഈ സമയം കോൺഗ്രസിന്റെ എല്ലാ തീരുമാനങ്ങളിലും നടപടികളിലും അദ്ദേഹം അസംതൃപ്‌തനാണ്. കോൺഗ്രസിൽ നിന്ന് വളരെയധികം ആനുകൂല്യങ്ങൾ ലഭിച്ച നേതാവാണ് കപിൽ സിബൽ. യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സമയം കോൺഗ്രസിൽ ഒരു തെറ്റും അദ്ദേഹം കണ്ടിരുന്നില്ല. എന്നാൽ ഭരണമില്ലാത്ത ഈ സമയം കോൺഗ്രസ് നേതൃത്വത്തിൽ കുറ്റങ്ങളൊഴിഞ്ഞ് സമയമില്ലെന്നുമായിരുന്നു അധീർ രഞ്ജന്‍ ചൌധരിയുടെ വാക്കുകള്‍.












Click it and Unblock the Notifications