കോൺഗ്രസ് നാലു ഗാന്ധിമാരെയും ബിജെപി മൂന്ന് മോദിമാരെയും രാജ്യത്തിന് നൽകി; പരിഹാസവുമായി പ്രമുഖ നേതാവ്
ലക്നൗ: ഉത്തർപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങളെ ഏറെ കൗതുകത്തോടെയാണ് രാജ്യം നോക്കി കാണുന്നത്. 25 വർഷത്തെ ശത്രുത മറന്ന് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും കൈകൊടുത്തത് ഇരുവരുടെയും പൊതു ശത്രുവായ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. അഖിലേഷും മായാവതിയും ശത്രുത മറന്നതിന് പിന്നാലെ എസ്പി-ബിഎസ്പി അണികളും ഒരുമിച്ച് പ്രവർത്തനം തുടങ്ങിയിരിക്കുന്നു.
കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയുള്ള സഖ്യപ്രഖ്യാപനത്തിന് പിന്നാലെ ഉത്തർപ്രദേശിൽ സർവ്വസന്നാഹങ്ങളുമായി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസിനും ബിജെപിക്കും എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിഎസ്പി നേതാവ്. കോൺഗ്രസും ബിജെപിയും രാജ്യത്തിന് നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞാണ് നേതാവിന്റെ പരിഹാസം.
അഴിമതി പാർട്ടി
ബിഎസ്പി നേതാവ് വിജയ് യാദവാണ് മൊറാദാബാദിൽ നടന്ന പൊതു യോഗത്തിൽ ബിജെപിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി പാർട്ടി ബിജെപിയാണെന്നാണ് വിജയ് യാദവ് ആരോപിക്കുന്നത്.
ഗാന്ധിമാരും മോദിമാരും
കോൺഗ്രസ് എന്താണ് നമുക്ക് നൽകിയിട്ടുള്ളത്? നാലു ഗാന്ധിമാരാണ് കോൺഗ്രസിന്റെ സംഭാവന. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി ഇപ്പോൾ രാഹുൽ ഗാന്ധി. ബിജെപിയാകട്ടെ 3 മോദിമാരെ രാജ്യത്തിന് നൽകിയിരിക്കുകയാണ്. നീരവ് മോദി, ലളിത് മോദി, പിന്നെ എപ്പോഴും അംബാനിയുടെ മടിയിലിരിക്കുന്ന നരേന്ദ്ര മോദി. വിജയ് യാദവ് പരിഹസിച്ചു.
വമ്പൻ പോരാട്ടം
ഉത്തർ പ്രദേശിൽ വരാനിരിക്കുന്നത് വൻ രാഷ്ട്രീയ യുദ്ധമാണെന്നും ബിജെപിയെ ഓടിച്ചിട്ട് തല്ലുമെന്നും ബിഎസ്പി നേതാവ് ഭീഷണി മുഴക്കി. എസ്പി-ബിഎസ്പി സഖ്യം രൂപികരിച്ചതോടെ ബിജെപി കേന്ദ്രങ്ങൾ ഭയപ്പാടിലാണെന്നും വിയജ് യാദവ് കൂട്ടിച്ചേർത്തു. മുൻ വൈരാഗ്യങ്ങൾ മറന്ന് ബിജെപിയെ തറപറ്റിക്കാൻ ഒരുമിച്ച് പോരാടുമെന്ന് മായാവതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബന്ധവൈരികൾ ഒന്നായപ്പോൾ
25 വർഷത്തെ ശത്രുത 25 മിനിറ്റിലെ കൂടിക്കാഴ്ചയിലൂടെ ഇല്ലാതാക്കിയാണ് ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും കൈകൊടുത്തത്. യുപിയിലെ 80 സീറ്റുകളിൽ 38 സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിക്കും. ഉപതിരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിട്ടപ്പോൾ സ്വന്തമാക്കിയ വിജയം പൊതു തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
കോൺഗ്രസ് പടിക്ക് പുറത്ത്
അവസാന നിമിഷം വരെ കോൺഗ്രസിനെയും സഖ്യത്തിന്റെ ഭാഗമാക്കുമെന്ന പ്രതീക്ഷകൾ നിലനിന്നിരുന്നു. എന്നാൽ കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രം നൽകാനാണ് എസ്പി-ബിഎസ്പി സഖ്യം തയാറായത്. വിശാല സഖ്യം രൂപികരിച്ച് ബിജെപി താഴെയിറക്കാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റത്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സഖ്യത്തിന് സ്ഥാനാർത്ഥികൾ ഉണ്ടാകില്ല.
ബിജെപി തകരുമെന്ന് സർവ്വേ
എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് വലിയ തിരിച്ചടി നൽകുമെന്നാണ് അഭിപ്രായ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യാ ടിവി-സിഎൻഎക്സ് സർവ്വേ പ്രകാരം നിലവിലുള്ളതിന്റെ പകുതി സീറ്റു പോലും ബിജെപിക്ക് ലഭിക്കില്ല. ബിജെപിയുടെ വിജയം കേവലം 29 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം.
2014ൽ ഇങ്ങനെ
2014ൽ ആഞ്ഞടിച്ച മോദി തരംഗത്തിൽ ഉത്തർപ്രദേശിൽ എസ്പിക്കും ബിഎസ്പിക്കും അടി പതറിയിരുന്നു. 73 സീറ്റുകളിലും എൻഡിഎ സഖ്യം വിജയിച്ചു. എസ്പിക്ക് അഞ്ചും കോൺഗ്രസിന് രണ്ടും സീറ്റു വീതം ലഭിച്ചു. ബിഎസ്പിയാകട്ടെ മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് മാസത്തോളമായി വ്രതം നോറ്റിരിക്കുകയായിരുന്നു; മല ചവിട്ടാതെ മാലയഴിക്കാനാകില്ല, രേഷ്മ നിശാന്ത്