രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം! കോൺഗ്രസിന്റെ സാമ്പത്തിക നയം പരാജയം, അടിമുടി പൊളിച്ചെഴുത്ത്
ദില്ലി: ഇത്തവണ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറ്റം സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത് ന്യായ് അടക്കമുളള വന്‍ വാഗ്ദാനങ്ങളാണ്. രാജ്യത്തെ ദാരിദ്ര്യം പൂര്‍ണമായും തുടച്ച് നീക്കാനുളള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് ന്യായ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം.
കോണ്‍ഗ്രസിന്റെ തന്നെ ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹട്ടാവോ കൊണ്ടൊന്നും രാജ്യത്തെ ദാരിദ്ര്യം തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. ഇന്ദിരയില്‍ നിന്നും രാഹുലിലേക്ക് തലമുറകള്‍ മാറി എത്തുമ്പോഴും ദരിദ്രര്‍ ദരിദ്രരായി തന്നെ തുടരുന്നു. അതിനിടെ കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം പരാജയമായിരുന്നു എന്ന് തുറന്ന് സമ്മതിക്കുക കൂടി ചെയ്തിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സാമ്പത്തിക അന്തരം വർധിച്ചു
സ്വകാര്യവത്ക്കരണത്തില്‍ ഊന്നിയുളള കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക അന്തരം വര്‍ധിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. വന്‍കിട കുത്തകകളുടെ താല്‍പര്യത്തില്‍ ഊന്നിയുളള സാമ്പത്തിക നയം രാജ്യത്തെ പണക്കാരെ കൂടുതല്‍ പണക്കാരും പാവപ്പെട്ടവനെ കൂടുതല്‍ പാവപ്പെട്ടവനുമാക്കുന്ന സ്ഥിതിയിലേക്ക് നയിച്ചു.

രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം
ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് തങ്ങളുടെ സര്‍ക്കാരിന്റെ സാമ്പത്തിക നയം പരാജയമായിരുന്നു എന്ന് തുറന്ന് സമ്മതിക്കുന്നത്. അതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനും നാളെ പ്രധാനമന്ത്രിയാകും എന്ന് കരുതപ്പെടുന്ന വ്യക്തിയുമായ രാഹുല്‍ ഗാന്ധി തന്നെയാണ് ആ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

സാമ്പത്തിക ഉദാരവല്‍ക്കരണം പരാജയം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിടിവിയുടെ രവീഷ് കുമാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ കുറ്റസമ്മതം. മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായിരുന്ന 1990ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണം പരാജയമായിരുന്നു എന്ന് രാഹുല്‍ പറഞ്ഞു.

ചില ഗുണങ്ങളും ഉണ്ടായി
പക്ഷേ ഈ സാമ്പത്തിക മോഡല്‍ കൊണ്ട് രാജ്യത്തിന് ചില ഗുണങ്ങളും ഉണ്ടായിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2004ല്‍ ഈ മോഡലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വീണ്ടും സര്‍ക്കാര്‍ നടപ്പിലാക്കുകയുണ്ടായി. ഇതേ മോഡല്‍ 2012ലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പരീക്ഷിച്ചു.

സമ്മതിക്കാൻ തയ്യാറാണ്
എന്നാല്‍ ആ മോഡല്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആ പരാജയം അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. സാമ്പത്തിക നയം പരാജയമായിരുന്നു എന്ന് താനും മന്‍മോഹന്‍സിംഗും അംഗീകരിക്കുന്നു എന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

മോദിക്ക് സംഭവിച്ച ദുരന്തം
എന്നാല്‍ കോണ്‍ഗ്രസ് പരീക്ഷിച്ച് പരാജയപ്പെട്ട അതേ സാമ്പത്തിക മോഡല്‍ നരേന്ദ്ര മോദി 2014ല്‍ വീണ്ടും കൊണ്ടുവന്നു. അവിടെയാണ് നരേന്ദ്ര മോദിക്ക് ദുരന്തം സംഭവിച്ചത് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നോട്ട് നിരോധനവും ജിഎസ്ടിയും പോലുളള പദ്ധതികള്‍ രാജ്യത്തിന്റെ നട്ടെല്ല് ഒടിച്ചെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് രാഹുലിന്റെ ഈ പ്രതികരണം.

അടിമുടി പൊളിച്ചെഴുത്ത്
കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സാമ്പത്തിക രംഗത്ത് അടിമുടി പൊളിച്ചെഴുത്തുണ്ടാകും എന്ന സൂചനയാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെയ്ക്കുന്നത്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി പോലുളളവയില്‍ അടിമുടി പൊളിച്ചെഴുത്ത് നടത്തുമെന്ന് നേരത്തെ തന്നെ രാഹുല്‍ വ്യക്തമാക്കിയിരുന്നു.

സമ്പത്തും ക്ഷേമവും
കര്‍ഷകരും യുവാക്കളും അടക്കം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമ്പത്തും ക്ഷേമവും ആണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ന്യായ് പദ്ധതി നടപ്പിലാക്കുക വഴി എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

പ്രതീക്ഷയായി ന്യായ് പദ്ധതി
പ്രതിമാസം 12,000 രൂപ പോലും വരുമാനം ഇല്ലാത്ത കുടുംബങ്ങളെ ആണ് ന്യായ് പദ്ധതി ഉന്നം വെയ്ക്കുന്നത്. ഇവര്‍ക്ക് മാസം കുറഞ്ഞത് 12,000 രൂപ ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നു. 72,000 രൂപം വര്‍ഷാ വര്‍ഷം രാജ്യത്തെ 20 ശതമാനത്തോളം വരുന്ന ഇത്തരം കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.












Click it and Unblock the Notifications