പ്രിയങ്ക ഗാന്ധിയെ കാത്ത് ഗുജറാത്ത്, മോദിയുടേയും ഷായുടേയും കോട്ടയിലേക്ക് പ്രിയങ്കയെ ഇറക്കാൻ നീക്കം!
ദില്ലി: ബിജെപിയുടെ കോട്ടയായ ഗുജറാത്ത് ഇളക്കാന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാധിച്ചു എന്നത് കോണ്‍ഗ്രസിനെ തന്നെ അമ്പരപ്പിച്ച കാര്യമാണ്. നിലവില്‍ വിഭാഗീയത കാരണം പൊറുതി മുട്ടുന്ന ഗുജറാത്ത് ബിജെപിയെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നുമുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ഉടക്കി നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ വീഴ്്ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. 20 എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിയാക്കാം എന്നാണ് വാഗ്ദാനം.
കോൺഗ്രസിന്റെ ഈ കരുനീക്കങ്ങൾക്കിടെ പ്രിയങ്ക ഗാന്ധിയുടെ പേര് ഗുജറാത്തുമായി ചേര്‍ത്ത് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയങ്കയെ ഗുജറാത്തില്‍ ഇറക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കരുത്ത് കാട്ടി കോൺഗ്രസ്
15 വര്‍ഷം മോദി ഭരിച്ച ഗുജറാത്ത് ബിജെപിയുടെ ഒരിക്കലും ഇളകി വീഴാത്ത കോട്ടകളില്‍ ഒന്നാണ്. ആ കോട്ടയില്‍ ചെറിയൊരു വിളളല്‍ വീഴ്ത്താന്‍ 2018ല്‍ കോണ്‍ഗ്രസിനായി. ബിജെപി 103 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തിയെങ്കിലും കോണ്‍ഗ്രസ് ഒട്ടും മോശമാക്കിയില്ല. 73 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് കരുത്ത് കാട്ടി.

ഗുജറാത്തിൽ നിന്ന് മത്സരിപ്പിക്കാൻ
ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അടക്കമുളളവര്‍ ബിജെപിയുടെ വോട്ട് ബാങ്ക് പിളര്‍ത്താന്‍ കഴിവുളളവരാണ്. ഹാര്‍ദിക് പട്ടേലിനെ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഒഴിവുളള നാല് സീറ്റുകളുമുണ്ട്.

പ്രിയങ്ക മത്സരിക്കണം
ഇതില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാനാവും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്്. ഇതില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. പ്രിയങ്ക ഗുജറാത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം സംസ്ഥാനത്ത് ഉണ്ടാക്കാനാവും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്.

സോണിയയ്ക്ക് മുന്നിൽ
പ്രിയങ്കയെ ഗുജറാത്തില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് പ്രതിപക്, നേതാവായ പരേഷ് ധനാനി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ പ്രിയങ്ക ഗാന്ധി രാജ്യസഭയില്‍ എത്തുന്നതിനോട് സോണിയാ ഗാന്ധിക്ക് താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാമത്തെ സീറ്റിൽ
ഹര്‍ദീക് പട്ടേല്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും രണ്ടാമത്തെ സീറ്റില്‍ ആര് മത്സരിക്കും എന്നത് തീരുമാനമായിട്ടില്ല എന്ന് പരേഷ് നനാനി പറഞ്ഞു. രാജ്യസഭയിലെത്താന്‍ അര്‍ഹതയുളള നിരവധി മുതിര്‍ന്ന നേതാക്കളടക്കമുളളവര്‍ ഗുജറാത്ത് കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിക്കുന്ന പേര് എല്ലാവരും അംഗീകരിക്കുമെന്നും നനാനി പറഞ്ഞു.

യുപിയിൽ വേരുറപ്പിക്കാൻ
പ്രിയങ്ക നിലവില്‍ ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് പോലെ തന്നെ ബിജെപി കോട്ടയായ യുപിയില്‍ വേരുറപ്പിക്കുക എന്ന വലിയ ദൗത്യമാണ് പ്രിയങ്കയ്ക്കുളളത്. ഭീം ആര്‍മിയുടെ ചന്ദ്രശേഖര്‍ ആസാദ് കൂടി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത് പ്രിയങ്കയുടെ ദൗത്യം കൂടുതല്‍ കഠിനമാക്കുകയാണ്.

പ്രിയങ്കയ്ക്ക് ആവശ്യക്കാരേറെ
അതിനിടെ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കുന്നത് മണ്ടത്തരമാകും എന്നാണ് സോണിയ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഗുജറാത്ത് പോലെ തന്നെ മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ തങ്ങളുടെ സംസ്ഥാനത്ത് പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയായി ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

പ്രതികരിക്കാതെ പാർട്ടി
എന്നാല്‍ പ്രിയങ്കയുടെ രാജ്യസഭാ പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുളള ആദ്യത്തെ ചുവട് വെപ്പായിരിക്കും. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷത്തെ നയിക്കണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications