ദില്ലിയിൽ കോൺഗ്രസ് വിയർക്കുന്നു, സോണിയയുടെ നിർദ്ദേശം തള്ളി, അപ്രത്യക്ഷരായി മുതിർന്ന നേതാക്കൾ
ദില്ലി: 2020 ലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ദില്ലിയിൽ കളമൊരുങ്ങുന്നത്. കോൺഗ്രസും, ബിജെപിയും ആം ആദ്മിയും പുത്തൻ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമ്പോൾ ത്രികോണ പോരാട്ടത്തിനാണ് ഇത്തവണ ദില്ലി സാക്ഷിയാവുക. ഏത് വിധേനയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് ആം ആദ്മി. ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.
ദില്ലി തിരഞ്ഞെടുപ്പ് ഫലം ഏറ്റവും നിർണായകമാവുക കോൺഗ്രസിനാണ്. ആം ആദ്മിയുടെ വരവോടെ രാജ്യതലസ്ഥാനത്ത് നഷ്ടമായ പ്രതാപം വീണ്ടെടുക്കാൻ അവസരമാണ് കോൺഗ്രസിനിത്. സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി വ്യത്യസ്ത പ്രചാരണ തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ 'വാർ റൂം' ദില്ലിയിൽ സജ്ജമായി. എന്നാൽ തുടക്കം മുതൽ തന്നെ കോൺഗ്രസിന്റെ തന്ത്രങ്ങൾ പാളുകയാണെന്ന സൂചനയാണ് ദില്ലിയിൽ നിന്നും പുറത്ത് വരുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

കോൺഗ്രസിന് നിർണായകം
15 വർഷത്തോളം തുടർച്ചയായി ദില്ലി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. 2013ൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയാണ് കോൺഗ്രസിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം കുത്തനെ താഴോട്ട് പോയി. 2015ലെത്തിയപ്പോൾ 70 സീറ്റുകളുള്ള ദില്ലിയിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് വിജയിക്കാനായില്ല. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വ്യക്തമായ സ്വാധീനം ഉറപ്പിക്കാൻ ആം ആദ്മിക്ക് സാധിച്ചു.

പ്രതീക്ഷ
2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് സംപൂജ്യരാജി. കഴിഞ്ഞ വർഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിലും പ്രതീക്ഷ നൽകുന്നതാണ് ചില കണക്കുകൾ. ആം ആദ്മി 18 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസ് 22 ശതമാനം വോട്ട് നേടി. മിക്ക മണ്ഡലങ്ങളിലും ആം ആദ്മിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താൻ കോൺഗ്രസിന് കഴിഞ്ഞു.

വെല്ലുവിളികൾ
ദില്ലിയിൽ ഭരണം പിടിക്കാനായില്ലെങ്കിലും നില മെച്ചപ്പെടുത്തേണ്ടത് കോൺഗ്രസിന് അത്യാവശ്യമാണ്. എന്നാൽ പാർട്ടിയുടെ ഈ നീക്കത്തിന് സ്വന്തം നേതാക്കളിൽ നിന്നു തന്നെയാണ് വെല്ലുവിളി ഉയരുന്നത്. ജയസാധ്യത ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പല നേതാക്കളും വിസമ്മതിക്കുകയാണ്. പലരും ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

നിർദ്ദേശം തള്ളി
ദില്ലിയിലെ മുതിർന്ന നേതാക്കളെ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തേയ്ക്ക് വിളിപ്പിച്ചിരുന്നു. ദില്ലി തിരഞ്ഞെടുപ്പിനെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിറ്റേ ദിവസം സ്വകാര്യ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ദില്ലിയിലെ മുതിർന്ന നേതാവായ അജയ് മാക്കൻ അമേരിക്കയിലേക്ക് പറന്നു.

മത്സരിക്കാനില്ല
ദില്ലി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയും മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് വിവരം. കോൺഗ്രസ് പ്രചാരണം നയിക്കുന്നത് താനാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ കാരണം. അതേ സമയം മറ്റൊരു മുതിർന്ന നേതാവായ ജെപി അഗർവാൾ തന്റെ മകനുവേണ്ടി പാർട്ടി ടിക്കറ്റിന് ശ്രമം നടത്തുന്നുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷനും ലോക്സഭാംഗവുമാണ് ജെപി അഗർവാൾ. ദില്ലിയിലെ ബിസിനസ് സമൂഹത്തിന് മേൽ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം.

അൽക്കാ ലംബ
അതേ സമയം ആം ആദ്മി പാർട്ടിയോട് ഇടഞ്ഞ് കോൺഗ്രസിലേക്ക് തിരികെയെത്തിയ അൽക്ക ലംബ ചാന്ദ്നി ചൗക്ക് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അഗർവാളിന്റെ ശക്തി കേന്ദ്രമായി കണക്കാക്കുന്ന സീറ്റാണിത്. 5 വട്ടം എംഎൽഎയായിരുന്ന ഷുഐബ് ഇക്ബാൽ കഴിഞ്ഞ ദിവസം അനുയായികൾക്കൊപ്പം ആം ആദ്മിയിൽ ചേർന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് മഹാബൽ മിശ്രയുടെ മകൻ വിനയ് മിശ്രയാണ് ആം ആദ്മിയിൽ എത്തിയ മറ്റൊരു മുതിർന്ന നേതാവ്. ഇതോടെ പൂർവാഞ്ചലി വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള മഹാബൽ മിശ്ര കോൺഗ്രസ് വേദികളിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.

പ്രതീക്ഷ ഇതാണ്
തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റത്തിന് സാധ്യതയില്ലെന്നാണ് കോൺഗ്രസിന്റെ ആഭ്യന്തര സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപിയിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രി കൃഷ്ണ തിരാത്ത്, മുൻ കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിംഗ് ലൗവ്ലി, മുൻ മന്ത്രി രാജ്കുമാർ ചൗഹാൻ എന്നിവർ പാർട്ടിയിലേക്ക് തിരിച്ചെത്തിയും മത്സരിക്കാൻ സന്നദ്ധത അറിയിച്ചതും കോൺഗ്രസിന് ആശ്വസമാണ്.












Click it and Unblock the Notifications