'8 ല്‍ 6 ലും കോണ്‍ഗ്രസ് വിജയം, കെട്ടിവെച്ച കാശ് പോയ ബിജെപി'; രാജസ്ഥാനില്‍ ഇനി പുനഃസംഘടന
ജയ്പൂർ: എറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസം അവസാനമാണ് രാജസ്ഥാനില്‍ മന്ത്രി സഭാ പുനഃസംഘടന പൂർത്തിയായത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് അർഹമായ പ്രാതിനിധ്യം നല്‍കിയതോടെ ഏറെ നാളായി പാർട്ടില്‍ നിലനില്‍ക്കുന്ന അസംതൃപ്തികള്‍ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരമായി. ഇതോടെ ഒരു വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കും സംസ്ഥാനത്ത് പാർട്ടി കടന്നു കഴിഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. എ ഐ സി സി നേതൃത്വത്തിന്റെ പ്രത്യേക മേല്‍നോട്ടവും ഇതിനുണ്ട്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് വിജയവും കോണ്‍ഗ്രസിന് ആവേശം പകരുന്നു.
ഇത് പൊളിച്ചല്ലോ അനന്യക്കൂട്ടീ..: നടി അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു
പുനഃസംഘടനയുടെ ആദ്യപടിയെന്നോണം 13 ഡി സി സി കളില്‍ പുതിയ പ്രസിഡന്റുമാരേയും രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയില്‍ (ആർപിസിസി) പുതിയ ട്രഷറർമാരേയും വക്താക്കളേയും നിയമിക്കുകയും ചെയ്തു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) പുതുതായി നിയമിച്ച ജില്ലാ പ്രസിഡന്റുമാരുടെ പേര് വിവരങ്ങള്‍ സംഘടന ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
കഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍
ആൽവാറിൽ യോഗേഷ് മിശ്ര, ബാരനിൽ രാംചരൺ മീണ, ബാർമറിൽ ഫത്തേ ഖാൻ, ബിക്കാനീറിൽ യശ്പാൽ ഗെഹ്‌ലോട്ട് (അർബൻ), ദൗസയിൽ റാംജി ലാൽ ഓദ്, ജയ്‌സാൽമറിൽ ഉമ്മദ് സിംഗ് തൻവർ, ജലവാറിൽ അഡ്വക്കേറ്റ് വീരേന്ദ്ര സിംഗ് ഗുർജാർ, ജോധ്പൂരിൽ ഹീരാറാം മേഘ്‌വാൾ, (ആർ. ജോധ്പൂർ അർബനിൽ (നോർത്ത്) സലിം ഖാൻ, ജോധ്പൂർ അർബനിൽ (തെക്ക്), നരേഷ് ജോഷി നാഗൗറിൽ സക്കീർ ഹുസൈൻ ഗെസാവത്, രാജ്സമന്ദിൽ ഹരിസിംഗ് റാത്തോർ, സിക്കാർ ജില്ലയിൽ സുനിത ഗിത്താല തുടങ്ങിയവരാണ് പുതിയ ഡി സി സി പ്രസിഡന്റുമാർ.
മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള തർക്കത്തെത്തുടർന്ന്, 2020 ജൂലൈയിൽ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് എല്ലാ ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. ഫലത്തില്‍ പാർട്ടിയിലുണ്ടായ ഭിന്നത സംഘടനാ സംവിധാനത്തെയും ദുർബലപ്പെടുത്തി. ഇതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടുപെട്ട് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
"തിരഞ്ഞെടുപ്പിന് ചുരുങ്ങിയ സമയം മാത്രമാണ് ബാക്കി നിൽക്കുന്നത് എന്നതിനാല്‍ തന്നെ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ചേരിപ്പോരിനെ തുടർന്ന് ഭാരവാഹികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പാർട്ടി പോസ്റ്റിംഗുകൾ അവർക്ക് നവോന്മേഷം പകരുക മാത്രമല്ല, സംഘടനയെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്യും", ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് റിപ്പോർട്ട് ചെയ്യുന്നു.
പൈലറ്റിനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ മുൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയെ പുതിയ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കിയെങ്കിലും, ജില്ലാ പ്രസിഡന്റുമാരുടെ സ്ഥാനങ്ങൾ ഒരു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പൈലറ്റിന്റെ വിശ്വസ്തരായ നേതാക്കള്‍ സംസ്ഥാനത്തുടനീളമുള്ള മിക്ക സ്ഥാനങ്ങളും വഹിച്ചതിനാലായിരുന്നു കമ്മിറ്റികൾ പിരിച്ചുവിടാൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍.
എൻ എസ് യു ഐ, യൂത്ത് കോൺഗ്രസ്, സേവാദൾ, മഹിളാ കോൺഗ്രസ് എന്നീ കമ്മറ്റികളെല്ലാം പുനഃസംഘടിക്കപ്പെട്ടു. പുതിയ നിയമന പട്ടികയിൽ നേരത്തെ നീക്കം ചെയ്ത നിരവധി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ വീണ്ടും തിരിച്ചെടുത്തത് ശ്രദ്ധേയമാണ്. പൈലറ്റിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബിക്കാനീർ, നാഗൗർ, ബാർമർ, ദൗസ ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാർ മാറ്റമില്ലാതെ തുടർന്നു.
പുതുതായി നിയമിതരായ 13 ജില്ലാ പ്രസിഡന്റുമാരും പാർട്ടിയിൽ സജീവമായി ഇടപെട്ടവരും യൂത്ത് കോൺഗ്രസിലും എൻഎസ്യുഐയിലും വേരുകളുള്ളവരുമാണ്. ജനകീയരായ ഈ നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. "ഉടൻ പുറത്തുവിടുന്ന രണ്ടാമത്തെ പട്ടികയായിരിക്കും പാർട്ടിക്ക് യഥാർത്ഥ വെല്ലുവിളിച് സൃഷ്ടിക്കുക . ആദ്യ പട്ടികയിൽ ഒരു ഗ്രൂപ്പിലും ഇല്ലാത്ത നിഷ്പക്ഷ നേതാക്കളുണ്ടായിരുന്നു. രണ്ടാമത്തെ പട്ടികയില്‍ ആരൊക്കെ ഇടം പിടിക്കും എന്നത് നിർണ്ണായകമാണ്", ഒരു മുതിർന്ന പാർട്ടി നേതാവ് ഔട്ട്‌ലുക്കിനോട് പറഞ്ഞു.
അതേസമയം, 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പാർട്ടി അധികാരത്തില്‍ തുടരുമെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് യാതൊരു ആശങ്കകളുമില്ല. 2018-ൽ കോണ്‍ഗ്രസ് സർക്കാർ അധികാമേറ്റതിന് ശേഷം സംസ്ഥാനത്ത് നടന്ന 8 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 6ലും കോൺഗ്രസ് വിജയിച്ചിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ നല്ല ഭരണത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ് കാണിക്കുന്നതെന്നുമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശനിയാഴ്ച പറഞ്ഞത്.
"2018-ൽ ഞങ്ങളുടെ സർക്കാർ രൂപീകരിച്ചതിന് ശേഷം, സംസ്ഥാനങ്ങളിൽ നടന്ന 8 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 6ലും കോൺഗ്രസ് വിജയിച്ചു. ഇത് നമ്മുടെ സദ്ഭരണത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ്. ലോകത്തിലെ ഏറ്റവും വലിയ കക്ഷിയെന്ന് അവകാശപ്പെടുന്ന ബി ജെ പിക്ക് കെട്ടിവെച്ച തുക പോലും നഷ്ടപ്പെടുത്തി. ചില മണ്ഡലങ്ങളില്‍ അവർ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു''- അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു.
ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാര പങ്കാളിത്തമുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് പാർട്ടിക്ക് മുഖ്യമന്ത്രിമാരുള്ളത്. മറ്റ് മൂന്നിടങ്ങളിൽ, അതായത് ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ സഖ്യ സർക്കാറിന്റെ ഭാഗമാണ്. സമീപകാലത്ത് തന്നെ ഇതിന് വലിയ മാറ്റങ്ങളുണ്ടാവും. തോൽവിയിൽ ഭയന്ന് രോഷാകുലരായ ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിമാരും മറ്റ് നേതാക്കളും അസത്യമായ പ്രചരണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
Recommended Video