ബീഹാറില്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്, മാഞ്ചിക്ക് പകരം മറ്റൊരു നേതാവ്, ദളിത് ഫോര്‍മുല!!
പട്‌ന: ബീഹാറില്‍ കോണ്‍ഗ്രസ് ജിതന്‍ റാം മാഞ്ചിക്ക് പകരം പുതിയൊരു നേതാവിനെ സഖ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നു. തേജസ്വി യാദവ് ഇതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മുസ്ലീം വോട്ടര്‍മാരുടെ പാര്‍ട്ടിയെന്ന പേര് മാറ്റിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കോണ്‍ഗ്രസും ആര്‍ജെഡിയും നടത്തുന്നത്. അതിനായി ദളിത് ഫോര്‍മുല സജ്ജമാക്കുകയാണ് ഇവര്‍. കഴിഞ്ഞ ദിവസം ആര്‍ജെഡിയില്‍ എത്തിയ ശ്യാം രജക്ക് സഖ്യത്തിലെ പുതിയ വജ്രായുധമാകും.

സമവാക്യങ്ങള്‍ മാറുന്നു
ജിതന്‍ റാം മാഞ്ചി ഒന്നും ആലോചിക്കാതെയാണ് ബിജെപി പാളയത്തിലേക്ക് പോയത്. നിതീഷ് കുമാറുമായി അദ്ദേഹത്തിന് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. മാഞ്ചിയുടെ മഹാദളിത് വിഭാഗത്തിന് നിതീഷിന്റെ കുറുമി വിഭാഗത്തിന്റെ മുന്നില്‍ ഒരിക്കലും തുല്യത ലഭിക്കാറില്ല. മുമ്പ് മാഞ്ചി മുഖ്യമന്ത്രിയായത് തന്നെ ചില അഡ്‌ജെസ്റ്റ്‌മെന്റുകള്‍ കൊണ്ടായിരുന്നു. എന്നാല്‍ നിതീഷിന് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത നേതാവാണ് മാഞ്ചി. എല്‍ജെപിയെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും നിതീഷിന്റെ മനസ്സിലുണ്ട്.

കോണ്‍ഗ്രസ് നീക്കം
കോണ്‍ഗ്രസ് രഹസ്യമായി രാംവിലാസ് പാസ്വാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആത്മാഭിമാനം നഷ്ടപ്പെടുത്തി നിതീഷിനൊപ്പം നില്‍ക്കില്ലെന്ന നിലപാടിലാണ് പാസ്വാന്‍. അതേസമയം പാസ്വാന്‍ രണ്ട് മനസ്സിലാണ്. 2009ല്‍ ഇത്തരമൊരു നീക്കം നടത്തി ലാലു പ്രസാദ് യാദവിനെ പരാജയപ്പെടുത്താന്‍ പാസ്വാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ലോക്ജനശക്തി പാര്‍ട്ടി ബീഹാറില്‍ വട്ടപൂജ്യമായി. ബിജെപി സഖ്യം വിടുന്നത് ഇപ്പോള്‍ അതേ തിരിച്ചടിയുണ്ടാക്കുമോ എന്ന ഭയത്തിലാണ് രാംവിലാസ് പാസ്വാന്‍.

വന്‍ ഓഫര്‍
പാസ്വാന് 40 സീറ്റുകള്‍ നല്‍കാന്‍ വരെ കോണ്‍ഗ്രസ് തയ്യാറാണ്. എല്‍ജെപിക്ക് ഇത് വന്‍ ഓഫറാണ്. എന്നാല്‍ ഇത് അംഗീകരിച്ച് സഖ്യം വിട്ടാല്‍ ദേശീയ തലത്തില്‍ പകരം നല്‍കാന്‍ കോണ്‍ഗ്രസിന് ഒന്നുമില്ല. അതേസമയം തേജസ്വി യാദവും ചിരാഗ് പാസ്വാനും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. ഇരുവരും സഹോദരന്‍മാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഒരു സൗഹൃദത്തിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് മുന്നിട്ടിറങ്ങുന്നത്. രാഹുല്‍ ഗാന്ധി തന്നെ ചര്‍ച്ചകള്‍ക്കായി പട്‌നയില്‍ എത്തുമെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്.

രാഹുലും മാറുന്നു
രാഹുലിന്റെ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ദളിത് രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് മാറുന്നു എന്നാണ് വ്യക്തമാകുന്നത്. മാഞ്ചിയെ വിട്ടാലും ദളിത് വിഭാഗത്തെ കൂടെ നിര്‍ത്തണമെന്നാണ് രാഹുലിന്റെ ആവശ്യം. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ഈ വിഭാഗത്തിലെ യുവാക്കള്‍ക്കാണ്. അതാണ് സമവാക്യങ്ങളെ മാറ്റാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. ദളിത്, മഹാദളിത് വിഭാഗം ബീഹാറിലെ വോട്ടുബാങ്കിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന വോട്ടര്‍മാരാണ്. പുതിയ അധ്യക്ഷനെ വരെ ദളിത് വിഭാഗത്തില്‍ നിന്ന് വേണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്.

കോണ്‍ഗ്രസിന്റെ വജ്രായുധം
കോണ്‍ഗ്രസിന്റെ വജ്രായുധം സഖ്യത്തിലെത്തിയ ശ്യാം രജക്കാണ്. എപ്പോഴൊക്കെ ആര്‍ജെഡി അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ രജക്കിന്റെ സ്വാധീനം പാര്‍ട്ടിയില്‍ ഉണ്ടാവാറുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തനായ ദളിത് നേതാവാണ് അദ്ദേഹം. സംവരണ മണ്ഡലമായ ഫൂല്‍വാരി ഷരീഫ് ശ്യാം രജക്കിന്റെ കോട്ടയാണ്. ഈ മണ്ഡലത്തിന്റെ സ്വാധീനം കശ്മീരിന്റെ പല മണ്ഡലങ്ങളിലുമുണ്ട്. മുസ്ലീം സമുദായത്തിന്റെ ബഹുഭൂരിപക്ഷ പിന്തുണയും രജക്കിനുണ്ട്. നിതീഷിന്റെ സമവാക്യങ്ങളെ പൊളിക്കാന്‍ രജക്കിന്റെ വരവ് സഹായിക്കും.

12 എംഎല്‍സി സീറ്റുകള്‍
ബീഹാറിലെ നിയമസഭയിലേക്ക് 12 എംഎല്‍സി സീറ്റുകള്‍ ഒഴിവുണ്ട്. ഇത് ഗവര്‍ണറുടെ ക്വാട്ടയാണ്. എല്‍ജെപിക്ക് ഇതില്‍ നിന്ന് രണ്ട് സീറ്റുകള്‍ പരമാവധി ലഭിക്കണമെന്നുണ്ട്. ബിജെപി ഒരു സീറ്റ് നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഒന്നും തരില്ലെന്ന് ജെഡിയു ആവര്‍ത്തിക്കുന്നു. എല്‍ജെപിയുമായിട്ട് സഖ്യമില്ലെന്ന നിലപാടിലാണ് നിതീഷ് കുമാര്‍. പകരം ആ സീറ്റ് ജിതന്‍ റാം മാഞ്ചിക്ക് നല്‍കും. ഇത് പാസ്വാന്‍ കുടുംബത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സഖ്യം വിടുമെന്ന ഉറപ്പിലാണ് പാസ്വാന്‍. സ്വന്തം ശക്തി അറിഞ്ഞ് കളിക്കാനുള്ള ബിജെപിയുടെ പരിഹാസവും പാസ്വാനെ അകറ്റിയിരിക്കുകയാണ്.

എന്തുകൊണ്ട് ദളിതുകള്‍
കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിലെയും കണക്കുകളും ദളിതുകളുടെ സ്വാധീനവും കൃത്യമായി പഠിച്ചിട്ടുണ്ട്. ബീഹാറില്‍ 10.4 കോടി ജനസംഖ്യയാണ് ഉള്ളത്. ഇതില്‍ 15 ശതമാനം പട്ടികജാതി വിഭാഗമാണ്. മഹാദളിതുകള്‍ 16 ശതമാനത്തോളം വരും. 243 അംഗ നിയമസഭയിലെ 38 സീറ്റുകള്‍ മഹാദളിതുകള്‍ക്കായുള്ള സംവരണ മണ്ഡലമാണ്. ആര്‍ജെഡിക്ക് വന്‍ നേട്ടമാണ് ഇവരുടെ പിന്തുണ സമ്മാനിക്കു. മുസ്ലീം-യാദവ കോംമ്പോ ആര്‍ജെഡിക്ക് ഒപ്പമാണ്. സംസ്ഥാനത്തിന്റെ 30 ശതമാനം വോട്ടുബാങ്കാണ് ഇവര്‍. 38 സീറ്റില്‍ 2015ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ജെഡി 15 സീറ്റ് നേടിയിരുന്നു. ജെഡിയു പത്ത് സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റും നേടി. ഇവിടെ ജെഡിയു ഇല്ലാത്തത് കോണ്‍ഗ്രസിന് വന്‍ നേട്ടമാണ് ഉണ്ടാക്കുക.












Click it and Unblock the Notifications