ഓടി നടന്ന് പ്രചരണം നയിച്ച് പ്രിയങ്ക; ഹിമാചലിൽ 'പ്രിയങ്ക ഫാക്ടറിൽ' പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്
ദില്ലി: കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഇക്കുറി ഭരണം തിരിച്ച് പിടിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഭരണ വിരുദ്ധം ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കരുതുന്നു. തർക്കങ്ങൾ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും ശക്തമായ പ്രചരണങ്ങൾക്കുമൊപ്പം 'പ്രിയങ്ക ഫാക്ടറിലും' പാർട്ടി പ്രതീക്ഷ പുലർത്തുന്നുണ്ട്.

രാഹുൽ ഗാന്ധിയല്ല, കോൺഗ്രസിന് വേണ്ടി ഹിമാചലിൽ തന്ത്രം മെനയുന്നതും പ്രചരണങ്ങൾ നയിക്കുന്നതും പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയാണ്. പ്രചരണങ്ങളിലും റാലികളിലും അവർ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ മണ്ഡലത്തിൽ ബി ജെ പിക്കെതിരേയും സർക്കാരിനേയും പ്രിയങ്ക ആഞ്ഞടിച്ചു. തന്റെ പ്രസംഗങ്ങളിൽ ഇന്ദിരാ ഗാന്ധിയെ കുറിച്ച് അവർ വാചാലയായി.സംസ്ഥാനത്ത് എവിടെ പോയാലും തനിക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് കാരണം മുത്തശ്ശിയോടുള്ള സ്നേഹമാണെന്ന് പ്രിയങ്ക ഊന്നി പറഞ്ഞു.

'ഏതൊരു ചെറിയ പ്രദേശത്ത് പോയാലും അവിടുത്തുകാർ പറയുന്നത് നിങ്ങളുടെ മുത്തശ്ശി ഇവിടം വന്നിട്ടുണ്ടെന്നാണ്. അവർ എനിക്ക് 'ഖീർ' തരും, ഇന്ദിരാ ജിക്ക് നൽകിയത് പോലെ. 40 വർഷത്തിന് ശേഷവും ഇന്ദിരാജിയെ അവർ സ്നേഹിക്കുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പൂർണമായി മാറി. ഇന്നത്തെ കാലത്ത് പണവും അത്യാഗ്രഹവും വ്യാജ വാഗ്ദാനങ്ങളുമാണ് കൂടുതലായുള്ളത്. എന്നാൽ ഇന്ദിരാജിയുടെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. അതുകൊണ്ടാണ് ജനം അവരെ ബഹുമാനിക്കുന്നത്', പ്രസംഗത്തിനിടെ പ്രിയങ്ക പറഞ്ഞു.

ഇത്തരത്തിൽ ജനങ്ങളെ കൈയ്യിലെടുത്തും സർക്കാരിനെ കടന്നാക്രമിച്ചുമെല്ലാം പ്രിയങ്ക മുന്നേറുമ്പോഴും കോൺഗ്രസ് ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും വിമതരുടെ സ്വതന്ത്ര്യ സ്ഥാനാർത്ഥിത്വവുമാണ് കോൺഗ്രസിന് തലവേദനയാകുന്നത്.വിമത നീക്കം ഒഴിവാക്കാൻ സ്ഥാനാർത്ഥി നിർണയത്തിൽ കരുതലോടെയാണ് നേതൃത്വം നീങ്ങിയെതെങ്കിലും ടിക്കറ്റ് നിഷേധിക്കപ്പെട്ട പലരും നേതൃത്വത്തിനെ രംഗത്തെത്തുകയായിരുന്നു. ചിലരാകട്ടെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു. 6 നേതാക്കളാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഇവരെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

അതേസമയം വിജയ സാധ്യത ഉള്ളവരെയാണ് സ്ഥാനാർത്ഥികളാക്കിയതെന്ന് നേതൃത്വം പറയുന്നു. എല്ലാവരേയും ഉൾക്കൊള്ളിക്കുക എളുപ്പമല്ല. അതിനാൽ സർവ്വേയുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്, നേതാക്കൾ പറഞ്ഞു. വിമത നീക്കം നടത്തിയവരെ വരുതിയിലാക്കാനും ഇതിനിടയിൽ കോൺഗ്രസിന് സാധിച്ചിരുന്നു. ഇൻഡോറയിൽ നിന്നുള്ള കമൽ കിഷോറ, ദെഹരയിൽ നിന്നുള്ള രാകേഷ് കുമാർ എന്നിവർ ഉൾപ്പെടെ 11 ഓളം പേരെയാണ് അനുനയിപ്പിച്ചത്.

അതിനിടെ സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ് അനുകൂല തരംഗമാണ് നിലനിൽക്കുന്നതെന്ന് ഹിമാചലിന്റെ ചുമതലയുള്ള എഐസിസി നേതാവ് രാജീവ് ശുക്സ പറഞ്ഞു. 11 വിമതരെ അനുനയിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ മറുവശത്ത് ബി ജെ പിയിൽ നോക്കൂ, അവർക്ക് വെല്ലുവിളിയായി 20 വിമതരാണ് മത്സരരംഗത്ത് ഉള്ളത്. സ്വന്തം പാർട്ടിക്കാർ തമ്മിലാണ് ബി ജെ പിയിൽ പോരാട്ടം എന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. അവർക്ക് യാതൊരു ഐക്യവുമില്ല. ഗ്രൗണ്ടിൽ നിന്നുള്ള സന്ദേശവും അതുകൊണ്ട് തന്നെ വ്യക്തമാണ്, കോൺഗ്രസ് സംസ്ഥാനത്ത് ഭരണം തിരിച്ച് പിടിക്കും', രാജീവ് ശുക്ല പറഞ്ഞു.












Click it and Unblock the Notifications