ഉത്തരാഘണ്ഡില്‍ ഭരണ മാറ്റത്തിന്‍റെ സൂചന: കേരളത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം
ദില്ലി: ഉത്തര്‍പ്രദേശും പഞ്ചാബ്, ഉത്തരാഘണ്ഡ്, ഗുജറാത്ത് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്കാണ് അടുത്ത വര്‍ഷം ആദ്യമോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളോളം ശേഷിക്കുന്നുണ്ടെങ്കിലും ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുകയാണ് എല്ലാ പ്രമുഖ പാര്‍ട്ടികളും.
ഉത്തര്‍പ്രദേശില്‍ മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പടേയുള്ളവയാണ് ബിജെപി ഉദ്ദേശികുന്നത്. മറുവശത്ത് കോണ്‍ഗ്രസ് ആവട്ടെ അധികാരം പിടിക്കാന്‍ പ്രതീക്ഷിയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികേയുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് അധികാരത്തില്‍. നിലവിലെ സാഹചര്യത്തില്‍ പഞ്ചാബില്‍ കോണ്‍ഗ്രസും ഗുജറാത്തില്‍ ബിജെപിയും അധികാരം നിലനിര്‍ത്തേയിക്കുമെന്നാണ് കരുതുന്നത്.

ഉത്തര്‍പ്രദേശിലാവട്ടെ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി അവരെ വലിയ ആശങ്കയിലാഴ്ത്തുന്നുണ്ട്. അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നേറിയത്.

ഉത്തരാഘണ്ഡിലാവട്ടെ ഭരണമാറ്റം ഉറപ്പാണെന്ന തരത്തിലുള്ള വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം നടത്തുന്നത്. സംസ്ഥാനത്ത് സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇത് ബിജെപി തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയെ ഉള്‍പ്പടെ ബിജെപി അടുത്തിടെ മാറ്റിയത്.

ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചതെങ്കിലും അതിലൂടെ സര്‍ക്കാറിന്‍റെ മോശമായ പ്രതിച്ഛായ തിരിച്ച് പിടിക്കാന്‍ കഴിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. തീരഥ് സിങ് റാവത്തായിരുന്നു പകരം മുഖ്യമന്ത്രിയായി വന്നത്. എന്നാല്‍ അതിന് ശേഷവും ബിജെപിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.

മറുവശത്ത് കോണ്‍ഗ്രസ് ആവട്ടെ ഉത്തരാഖണ്ഡില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നും ബിജെപി സര്‍ക്കാറിനെതിരായ വികാരം ശക്തമാണെന്നുമാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നത്.

2000 നവംബറിൽ സംസ്ഥാനം രൂപീകരിച്ചതിനുശേഷം ആര്‍ക്കും തുടര്‍ച്ചായി അധികാരത്തില്‍ എത്താന്‍ കഴിയാത്ത ഒരു സംസ്ഥാനമാണ് ഉത്തരാഘണ്ഡ്. അഞ്ച് വര്‍ഷം വീതം കോൺഗ്രസും ബിജെപിയും മാറി മാറി അധികാരത്തിലേറി. ഇത്തവണയും സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഭരണ മാറ്റം ഉറപ്പിക്കുമ്പോഴും മറ്റൊരു വിഭാഗം ഇതത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് നടത്തുന്നത്. കാര്യങ്ങള്‍ എളുപ്പത്തില്‍ കാണരുതെന്ന നിര്‍ദേശം ദേശീയ നേതൃത്വവും സംസ്ഥാന നേതാക്കള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കേണ്ടതിനെ കുറിച്ച് കേരളത്തിലെ അനുഭവമാണ് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലും ഒരു വിഭാഗം തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം.

ബിജെപി സർക്കാരിനെതിരായ നിലവിലെ ഭരണവിരുദ്ധതയുടെ യാന്ത്രിക ഗുണഭോക്താവായി മാറുമെന്ന ബോധ്യത്തില്‍ നിന്നും ഉത്തരാഖണ്ഡ് യൂണിറ്റ് മാറി ചിന്തിക്കണമെന്നാണ് നിര്‍ദേശം. ഭരണപ്രതീക്ഷയില്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ സീറ്റ് ലക്ഷ്യം വെച്ചുള്ള നീക്കവും ആരംഭിച്ചത് പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഇതിനെല്ലാം പരിഹാരം കാണുമെന്നാണ് പ്രതീക്ഷ
സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications