'കോൺഗ്രസ് ദളിത് വിരുദ്ധ പാർട്ടി; കുമാരി സെൽജയെ അപമാനിച്ചു'; അമിത് ഷാ
ഡൽഹി: ഹരിയാനയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ദളിത് വിരുദ്ധ പാർട്ടിയാണെന്നും സംസ്ഥാനത്തെ ദളിത് നേതാക്കളായ കുമാരി സെൽജയേയും അശോക് തൻവാറിനേയും പാർട്ടി നേതൃത്വം അപമാനിച്ചുവെന്നും അമിത് ഷാ വിമർശിച്ചു.
'അശോക് തൻവറായാലും കുമാരി സെൽജയായാലും ദളിത് നേതാക്കളോട് കോൺഗ്രസ് എല്ലായ്‌പ്പോഴും അനാദരവ് പ്രകടിപ്പിച്ചിട്ടേയുള്ളൂ. കോൺഗ്രസ് അധികാരത്തിലിരിക്കുന്നതു വരെ ഡോ ബിആർ അംബേദ്കറിന് ഭാരതരത്‌ന നൽകിയിരുന്നില്ല'; അമിത് ഷാ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിൽ കഴിയുകയാണ് കുമാരി സെൽജ. തന്റെ അനുയായികൾക്കായി കൂടുതൽ സീറ്റ് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിഗ് ഹൂഡ പക്ഷത്തിനാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. സെൽജയുടെ അനുയായികളായ 12 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ഇതിന് പിന്നാലെ പാർട്ടി പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു സെൽജ.

മാത്രമല്ല കോൺഗ്രസ് പ്രചരണത്തിനിടെ പാർട്ടി പ്രവർത്തകർ സെൽജയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരെ ദളിത് സമൂഹം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കടുത്ത പ്രതിഷേധമായിരുന്നു ഇതിനെതിരെ ഉയർന്നത്. അതേസമയം സെൽജയുടെ അതൃപ്തി മുതലെടുക്കാൻ തുടക്കം മുതൽ തന്നെ ബിജെപി ശ്രമം നടത്തിയിരുന്നു. സെൽജയെ സ്വീകരിക്കാൻ ബിജെപി തയ്യാറാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പരസ്യമായി വ്യക്തമാക്കിയത്.
എന്നാൽ താൻ കോൺഗ്രസിൽ തന്നെ അടിയുറച്ച് നിൽക്കുമെന്ന് ഇന്ന് കുമാരി സെൽജ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ താൻ ഉദ്ദേശിച്ചതല്ല. ഉടൻ തന്നെ പ്രചരണ പരിപാടികളിൽ ഞാൻ സജീവമാകും. കാരണം ഞാൻ പാർട്ടിയുടെ സൈനികയാണ്, ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട് ഞാൻ പാർട്ടിയുടെ നല്ല സൈനിക ആയിരിക്കുമെന്ന്', സെൽജ പറഞ്ഞു. 'പല വിഷയങ്ങളും ഉണ്ട്, വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ. അതെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്. പ്രശ്നങ്ങൾ പാർട്ടി പരിശോധിക്കുകയാണ്.
'ഞാൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ, എംപി എന്നതിലുപരി ഒരു നിയമസഭാംഗമെന്ന നിലയിൽ ഹരിയാനയിലെ ജനങ്ങളെ സേവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന്. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നേരത്തേ വന്നതിനാൽ പാർട്ടി തീരുമാനപ്രകാരം താൻ മത്സരിച്ചു. അതിനർത്ഥം ഒരാൾക്ക് വിധാൻസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നല്ല. നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിച്ചിരുന്നു. പക്ഷെ പാർട്ടി സീറ്റ് തന്നില്ല.അത് കുഴപ്പമില്ല. സർക്കാർ രൂപീകരിക്കാൻ സാഹചര്യം ഒരുങ്ങിയാൽ പാർട്ടിയിൽ യാതൊരു തർക്കങ്ങളും ഇല്ലെന്ന് ഇറപ്പാക്കും', സെൽജ പറഞ്ഞു.












Click it and Unblock the Notifications