അമിത് ഷായെ കണ്ടു, പിന്നാലെ കേന്ദ്രം ബിഎസ്എഫ് സാന്നിധ്യം വര്‍ധിപ്പിച്ചു, പ്രതിക്കൂട്ടിലായി ചന്നി
ചണ്ഡീഗഡ്: പഞ്ചാബില്‍ ഒന്നൊഴിയാതെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ തേടിയെത്തുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബിഎസ്എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് പഞ്ചാബിലെ കൂടുതല്‍ ഭാഗങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ പരസ്പരമുള്ള വിമര്‍ശനങ്ങളും ആരംഭിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍
കോണ്‍ഗ്രസില്‍ അതിരൂക്ഷ വിമര്‍ശനമാണ് ചന്നി നേരിട്ട് കൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം ബംഗാളിലെയും പഞ്ചാബിലെയും അസമിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നേരത്തെ ബിഎസ്എഫ് സാന്നിധ്യമുണ്ട്. ഇവിടെ നിന്ന് ഇവരുടെ സാന്നിധ്യ പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്ററായിരുന്നു ബിഎസ്എഫ് സാന്നിധ്യം. എന്നാല്‍ ഇത് 50 കിലോമീറ്ററായിട്ടാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. അധികാര പരിധിയില്‍ പരിശോധനകള്‍ നടത്തുകയോ അറസ്റ്റ് ചെയ്യുകയോ പിടിച്ചെടുക്കുകയോ ചെയ്യാനുള്ള അധികാരം ബിഎസ്എഫിന് മാത്രമായിരിക്കും. ഇവിടെ പഞ്ചാബ് പോലീസിന്റെ അധികാരത്തെ മറികടക്കാന്‍ കേന്ദ്രത്തിന് സാധിക്കും.
അമൃത്സര്‍, തരന്‍ താരന്‍, പത്താന്‍കോട്ട് മേഖലകളില്‍ സമ്പൂര്‍ണ അധികാരം ബിഎസ്എഫിനാവും. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അട്ടാരി ബോര്‍ഡറില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ അകലെയാണ് സുവര്‍ണക്ഷേത്രമുള്ളത്. ഇതിന്റെ ചുമതലയും നിയന്ത്രണവും ബിഎസ്എഫിന് ലഭിക്കും. ഇതോടെ പഞ്ചാബില്‍ അധികാരം ലഭിക്കാതെ തന്നെ നല്ലൊരു ഭാഗം നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. അതേസമയം കേന്ദ്രത്തിന്റെ തീരുമാനത്തെ അപലപിക്കുന്നതായി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും തീരുമാനം പിന്‍വലിക്കണമെന്നും ചന്നി ആവശ്യപ്പെട്ടു.
പഞ്ചാബില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഈ തീരുമാനത്തിലൂടെ സാധിക്കുക. ജനങ്ങള്‍ ഒരിക്കലും ഇതിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. പഞ്ചാബില്‍ ഒരിക്കലും വര്‍ഗീയ കലാപമുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനത്തിന്റെ സമാധാനത്തെ തകര്‍ക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് രണ്‍ധാവ വ്യക്തമാക്കി. അതേസമയം മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കര്‍ മുഖ്യമന്ത്രിക്കെതിരെയാണ് രംഗത്ത് വന്നത്. നിങ്ങള്‍ ആവശ്യപ്പെടുന്നതിനെ കുറിച്ച് ശരിക്കും ജാഗ്രത പാലിക്കുക. ചരണ്‍ജിത്ത് സിംഗ് പഞ്ചാബിന്റെ പകുതി ഭാഗത്തിന്റെ നിയന്ത്രണം കേന്ദ്രത്തിന് കൈമാറിയിരിക്കുകയാണെന്ന് ജക്കര്‍ കുറ്റപ്പെടുത്തി.
അതേസമയം രണ്‍ധാവ പറയുന്നത് അത്തരമൊരു ആവശ്യം മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടില്ല എന്നതാണ്. അതിര്‍ത്തിയിലെ മയക്കുമരുന്ന് ആയുധ വിതരണം തടയണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഞാനും ജക്കര്‍ സാഹിബും അതിര്‍ത്തി പ്രദേശത്തെ താമസക്കാരാണ്. അദ്ദേഹം ഇത്തരത്തിലുള്ള കാര്യം പറയരുതായിരുന്നുവെന്നും രണ്‍ധാവ പറഞ്ഞു. എന്നാല്‍ കേന്ദ്ര നീക്കത്തെ അമരീന്ദര്‍ സ്വാഗതം ചെയ്തു. കശ്മീരില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നു. പാകിസ്താന്‍ തീവ്രവാദികള്‍ ധാരാളം മയക്കുമരുന്നുകള്‍ പഞ്ചാബിലേക്ക് കടത്തുന്നുണ്ട്. ബിഎസ്എഫിന്റെ വര്‍ധിച്ച സാന്നിധ്യം പഞ്ചാബിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. കേന്ദ്ര സേനയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ
Recommended Video
പഞ്ചാബ് സര്‍ക്കാരിനോട് ചോദിച്ചിട്ടാണോ തീരുമാനമെടുത്തതെന്നും, കേന്ദ്ര നീക്കം ദുരൂഹമാണെന്നും മനീഷ് തിവാരി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ നവജ്യോത് സിദ്ദുവും ചന്നിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അത് ഇതുവരെ പരിഹരിച്ചിട്ടില്ല. അത് തീരും മുമ്പാണ് മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലായിരിക്കുന്നത്. അതേസമയം പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യം ബിജെപി ഇന്ന് ചര്‍ച്ച ചെയ്തിട്ടുണ്ട്. അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ അകാലിദള്‍ ഇത്തവണ ബിജെപിക്കൊപ്പമില്ല. ഈ സാഹചര്യത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കുമോ എന്നും സംശയമാണ്.
ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും