സഖ്യം പിളർന്നിട്ടും ശക്തി കേന്ദ്രത്തിൽ കോൺഗ്രസും-ജെഡിഎസും ഒന്നിച്ചു, സാധ്യത തേടി ബിജെപി
ബെംഗളൂരു: കർണാടകയിൽ സഖ്യ സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെ കോൺഗ്രസ്-ജെസിഎസ് സഖ്യവും വഴിപിരിയുകയായിരുന്നു. സഖ്യത്തിനുള്ളിലെ ഭിന്നതയാണ് സർക്കാർ താഴെ വീഴാൻ കാരണമെന്ന് ഇരുപാർട്ടി നേതാക്കളും സമ്മതിച്ചിരുന്നു. അധികാരത്തിലെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ സഖ്യ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ വൈകാരികമായാണ് കുമാരസ്വാമി പ്രതികരിച്ചത്.
തിരിച്ചടിച്ചാല്‍ ദുബായിയേയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
എന്നാൽ മൈസൂർ കോർപ്പറേഷനിലേക്ക് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം തുടർന്നേക്കുമെന്നാണ് സൂചനകൾ. 1980 മുതല്‍ മൈസൂര്‍ മേഖലയില്‍ കോണ്‍ഗ്രസ്സും ജനതാ ദളും ബദ്ധശത്രുക്കളാണ്. സഖ്യ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും ഇരു പാർട്ടികളും സഖ്യം രൂപീകരിക്കാതെയായിരുന്നു ഇവിടെ മത്സരിച്ചത്.
കോൺഗ്രസിന് മേയർ സ്ഥാനം
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മൈസൂർ നഗരസഭയിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 25 സീറ്റ് നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 21ഉം ദളിന് 22 സീറ്റുകളുമാണ് ലഭിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസിന്റെ ആവശ്യത്തിന് ജെഡിഎസ് വഴങ്ങുകയായിരുന്നു. അങ്ങനെ 15 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് മൈസൂരു മേയർ സ്ഥാനം ലഭിച്ചു.
ധാരണ ഇങ്ങനെ
ജെഡിഎസും കോൺഗ്രസും തമ്മിലുള്ള ധാരണ പ്രകാരം ഒന്നും മൂന്നും വർഷങ്ങളിൽ മേയർ സ്ഥാനം കോൺഗ്രസിന് വിട്ടു നൽകണം. രണ്ട്, നാല്,അഞ്ച് വർഷങ്ങളിൽ ജെഡിഎസിനാകും മേയർ സ്ഥാനം. ഇത്തവണയും സഖ്യം തുടരാൻ തന്നെയാണ് ഇരു പാർട്ടികളും തീരുമാനിക്കുന്നതെങ്കിൽ ധാരണ പ്രകാരം ജെഡിഎസിന് മേയർ സ്ഥാനവും കോൺഗ്രസിന് ഡെപ്യൂട്ടി മേയർ സ്ഥാനവും ലഭിക്കും.
കാലാവധി അവസാനിച്ചു
ജനുവരി 18നാണ് മൈസൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ മേയറായ പുഷ്പലത ജഗന്നാഥന്റെയും ഡെപ്യൂട്ടി മേയർ ഷാഫി അഹമ്മദിന്റെയും കാലാവധി നവംബർ 16ന് അവസാനിച്ചതാണ്. ഹുൻസൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയർ തിരഞ്ഞെടുപ്പ് നീണ്ടത്.
സഖ്യം തുടരും
മൈസൂരു കോർപ്പറേഷനിൽ ഇരു പാർട്ടികളും സഖ്യം തുടരുമെന്നാണ് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ വ്യക്തമാക്കുന്നത്. കോർപ്പറേറ്റർമാരുടെ യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും നിലവിൽ സഖ്യം തുടരാൻ തന്നെയാണ് തീരുമാനമെന്നും ജെഡിഎസ് സിറ്റി അധ്യക്ഷൻ ചെലുവേഗൗഡ വ്യക്തമാക്കി. ജെഡിഎസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ആർ മൂർത്തിയും വ്യക്തമാക്കി.
സാധ്യത തേടി ബിജെപി
അതേ സമയം കോർപ്പറേഷൻ ഭരണം പിടിക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി ജെഡിഎസ് നേതാക്കളുമായി ചർച്ച നടന്നുവെന്നാണ് സൂചന. 2013 മുതല്‍ 2018 വരെ ബിജെപി പിന്തുണയോടെ ദള്‍ ആയിരുന്നു മൈസൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസും ജെഡിഎസും കൈകൊടുത്തത്. കോൺഗ്രസ്- ജെഡിഎസ് സഖ്യം പിരിഞ്ഞ സാഹചര്യത്തിൽ പഴയ സഖ്യകക്ഷിയെ ബിജെപി കൂടെക്കൂട്ടാനും സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും ആവശ്യമെങ്കിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേവഗൗഡ വ്യക്തമാക്കിയിരുന്നതാണ്.