രാഷ്ട്രീയ നീക്കമോ ? ; രാഹുൽ ഗാന്ധി കർണാടകയിലെ സിദ്ധഗംഗ മഠം സന്ദർശിക്കും; അമിത് ഷാ പിന്നാലെ...
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർണാടകയിലെ സിദ്ധഗംഗ മഠം സന്ദർശിക്കും. മാർച്ച് 31 -നാണ് രാഹുലിന്റെ സന്ദർശനം. തുടർന്ന് മുൻ മഠാധിപതി ശിവകുമാര സ്വാമിയുടെ 115-ാം ജന്മ വാർഷികാഘോഷ ചടങ്ങുകൾക്കും അദ്ദേഹം പങ്കെടുക്കും. തുമകൂരുവിലെ പ്രമുഖമായ ലിംഗായത്ത് മഠമാണ് സിദ്ധഗംഗ മഠം.
കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. അതേസമയം, ഏപ്രിൽ ഒന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇവിടെ എത്തുന്നുണ്ട്. ഷായുടെ സന്ദർശനത്തിന് 1 ദിവസം മുൻപ് രാഹുൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ലിംഗായത്ത് സമുദായത്തെ ആകർഷിക്കാനാണ് ഇരുവരുടേയും പ്രധാന നീക്കം എന്നാണ് വിലയിരുത്തൽ.
നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ രാഹുൽ ഗാന്ധി ബെംഗളൂരുവിൽ എത്തും. തുടർന്ന് മഠത്തിൽ എത്തി സ്വാമിജിയുടെ ശവകുടീരമായ ഗദ്ദുഗെ സന്ദർശിക്കും. ഇവിടെ എത്തുന്ന രാഹുൽ മഠത്തിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുമെന്നാണ് വിവരം. കെ പി സി സി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
"ഗാന്ധി കുടുംബവും മഠങ്ങളും തമ്മിലുള്ള വലിയ ബന്ധം ഉണ്ട്. ഇന്ദിരാ ഗാന്ധി ശൃംഗേരിയിലെ ശാരദാ മഠം സന്ദർശിച്ച് ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നു. രാജീവ് ഗാന്ധിയും ശൃംഗേരിയിലെ ശാരദാ മഠത്തിലെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു," കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ വ്യക്തമാക്കി.
അതേസമയം, 2012 ഏപ്രിൽ 28 - ന് സ്വാമിജിയുടെ 105-ാം ജന്മദിനത്തിൽ എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യാതിഥിയായിരുന്നു. ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിച്ച മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അന്ന് കെ ജെ പി രൂപീകരിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമാനമായ മെഗാ ഇവന്റിലാണ് അമിത് ഷാ ഇത്തവണ പങ്കെടുക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസ്സും വിവിധ നീക്കങ്ങൾ സ്വീകരിക്കും എന്നതിൽ സംശയമില്ല.
ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ബി.ജെ.പി. സ്വന്തമാക്കുന്നതിന് തടയാനാണ് കോൺഗ്രസ്സിന്റെ ശ്രമം എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം മുന്നിൽ കണ്ട് നേതാക്കളുടെ ആവശ്യപ്രകാരമാണ് രാഹുൽ ലിംഗായത്ത് മഠം സന്ദർശിക്കുന്നത്. ബെംഗളൂരുവിൽ എത്തുന്ന രാഹുൽ ഗാന്ധി പാർട്ടി നേതാക്കളുമായി ചർച്ച നടത്തും.
ദിലീപിന് പുച്ഛം, ഓർമ്മക്കുറവും; ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനേക്കുറിച്ച് ബാലചന്ദ്രകുമാർ
ഓൺലൈൻ വഴിയാകും ചർച്ച നടക്കുക. ഏപ്രിൽ ഒന്നിന് പാർട്ടി യോഗം ചേരും. യോഗത്തിൽ എം.എൽ.എ.മാർ, എം.എൽ.സി.മാർ, മുൻ എം.പി.മാർ, പാർട്ടി ഭാരവാഹികൾ , കഴിഞ്ഞതവണ പരാജയപ്പെട്ട സ്ഥാനാർഥികൾ എന്നിവർ പങ്കെടുക്കും. പാർട്ടിയുടെ അംഗത്വ പ്രചാരണത്തിൽ പങ്കാളികളായവരുമായി രാഹുൽ ഓൺലൈനിൽ സംസാരിക്കും. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻ.എസ്.യു.ഐ, സേവാദൾ നേതാക്കളുമായും ചർച്ച നടത്തും എന്നാണ് പുറത്തു വരുന്ന വിവരം.
Recommended Video