നിലപാടിൽ മാറ്റമില്ലെന്ന് സോണിയയ്ക്ക് കത്തെഴുതിയ നേതാക്കൾ, ഗുലാംനബി ആസാദിന്റെ വീട്ടിൽ പ്രത്യേക യോഗം!
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയാ ഗാന്ധിയെ വീണ്ടും പ്രസിഡണ്ടായി തുടരാന്‍ അനുവദിച്ചിരിക്കുകയാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 പ്രമുഖ നേതാക്കളും ഇതോടെ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്.
നേതൃമാറ്റം നടന്നില്ലെങ്കിലും തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ച് തന്നെ നില്‍ക്കുന്നു എന്നാണ് കത്തെഴുതിയ നേതാക്കളുടെ നിലപാട്. നേതാക്കൾ പ്രത്യേക യോഗവും ചേർന്നു. ഇതോടെ കോണ്‍ഗ്രസിലെ കലാപം കെട്ടടങ്ങിയിട്ടില്ല എന്നുളള സൂചനയാണ് പുറത്ത് വരുന്നത്.
സോണിയയ്ക്കുളള കത്ത്
ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, ശശി തരൂര്‍ അടക്കമുളള പ്രമുഖ നേതാക്കള്‍ ആണ് മുഴുവന്‍ സമയ അധ്യക്ഷനെ ആണ് ആവശ്യമെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. ഈ കത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ ഇവരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കടന്നാക്രമിച്ചു. എന്നാല്‍ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
കത്ത് പ്രസിദ്ധീകരിക്കണം
സോണിയാ ഗാന്ധിക്ക് തങ്ങള്‍ അയച്ച ആ കത്ത് പ്രസിദ്ധപ്പെടുത്തണമെന്നും അത് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ കൂടി കാണട്ടെ എന്നുമാണ് ആനന്ദ് ശര്‍മ്മ തുറന്നടിച്ചിരിക്കുന്നത്. ബിജെപിക്ക് എതിരെ പൊരുതാന്‍ ശക്തമായ പ്രതിപക്ഷത്തെ ആണ് ആവശ്യമുളളത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുളള താല്‍പര്യം കൊണ്ടാണ് ആ കത്ത് അയച്ചത് എന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
പ്രത്യേക യോഗം
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചതിന് ശേഷം സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. ഗുലാം നബി ആസാദിന്റെ വീട്ടില്‍ വെച്ചാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍ അടക്കമുളള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
7 മണിക്കൂറോളം യോഗം
തങ്ങളുടെ കത്തിന്റെ ഫലം എന്താണ് എന്നാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത് എന്നും അവര്‍ സംതൃപ്തരാണ് എന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. 7 മണിക്കൂറോളമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. തുറന്ന ചര്‍ച്ചയാണ് പ്രവര്‍ത്തക സമിതിയില്‍ നടന്നതെന്ന് ശര്‍മ്മ പറയുന്നു. ചില തെറ്റിദ്ധാരണകളാണ് അനാവശ്യമായ ചില പ്രതികരണങ്ങളിലേക്ക് നയിച്ചതെന്നും ശര്‍മ്മ പറഞ്ഞു.
ഓഫീസിന്റെ അനുമതിയോടെ
സോണിയാ ഗാന്ധി ആരോഗ്യം മോശമായി ആശുപത്രിയില്‍ കഴിയുമ്പോഴാണ് കത്ത് എഴുതിയത് എന്ന ആരോപണം നേതാക്കള്‍ തളളി. സോണിയാ ഗാന്ധി ആശുപത്രി വിട്ടതിന് ശേഷമാണ് കത്ത് എഴുതിയത് എന്ന് നേതാക്കള്‍ വ്യക്തമാക്കി. അവരുടെ ഓഫീസിന്റെ അനുമതിയോടെ ആണ് കത്ത് നല്‍കിയത്. സോണിയാ ഗാന്ധിക്ക് നേതാക്കള്‍ കത്ത് നല്‍കിയ സമയം ശരിയായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയാണ് ആരോപിച്ചത്.
ആറ് മാസത്തിനുളളില്‍ പുതിയ പ്രസിഡണ്ട്
സോണിയാ ഗാന്ധിയെ താല്‍ക്കാലി പ്രസിഡണ്ടായി ആറ് മാസത്തേക്ക് കൂടി തുടരാന്‍ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ആറ് മാസത്തിനുളളില്‍ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തും. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കില്ല. നടപടി വേണം എന്ന് അംബികാ സോണി അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.