പഞ്ചാബിൽ ഞെട്ടിച്ച നീക്കത്തിന് കോൺഗ്രസ്..അമരീന്ദറിനും സമ്മതം..പക്ഷേ ചില ഉപാധികൾ
ദില്ലി; ഏറ്റവും ഒടുവിലായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ആശ്വസിക്കാൻ വക നൽകിയ ഏക സംസ്ഥാനം തമിഴ്നാട് മാത്രമായിരുന്നു. എന്നാൽ തുടർ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ പാർട്ടിയിലാകെ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് ദേശീയ നേതൃത്വം. ഒപ്പം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുക്കുന്നുണ്ട്.
മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ
ഇതിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിൽ നിർണായക തിരുമാനത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പാർട്ടിയിൽ ഭിന്നത ശക്തമാകുന്നതിനിടെയാണ് ഹൈക്കമാന്റ് ഇടപെടൽ.

2017 ൽ അട്ടിമറി വിജയമായിരുന്നു കോൺഗ്രസ് പഞ്ചാബിൽ നേടിയത്. 10 വർഷം അധികാരത്തിലിരുന്ന ശിരോമണി അകാലിദൾ-ബിജെപി സഖ്യത്തെ തറപറ്റിച്ച് 77 സീറ്റുകൾ നേടിക്കൊണ്ടായിരുന്നു വിജയം. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിലും അധികാര തുടർച്ച എന്ന മോഹവുമായാണ് കോൺഗ്രസ് പോരാട്ടത്തിനൊരുങ്ങുന്നത്. എന്നാൽ ഉൾപാർട്ടി പോരാണ് സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.

മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെയാണ് യുവ എംഎൽഎ കൂടിയായ നവജ്യോത് സിംഗ് സിദ്ധുവിൻറെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രംഗത്തെത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അമരീന്ദർ നയിക്കരുതെന്നാണ് സിദ്ധു പക്ഷത്തുള്ള എംഎൽഎമാർ പറയുന്നത്. നിരവധി പരാതികളും ഇവർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തുന്നുണ്ട്.

സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗാരി കേസിലെയും തുടർന്ന് കോട്കാപുരയിലുണ്ടായ പോലീസ് വെടിവയ്പ്പിലെയും പ്രധാന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചില്ലെന്നതാണ് പ്രധാന ആക്ഷേപം. പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് അമരീന്ദർ ചെയ്യുന്നതെന്നാണ് എംഎൽഎമാർ കുറ്റപ്പെടുത്തുന്നത്.

ദളിത് അംഗങ്ങൾക്ക് സർക്കാരിൽ പ്രാതിനിധ്യമില്ലെന്നതാണ് മറ്റൊരു വിമർശനം. അധികാരത്തിലേറുമ്പോൾ പ്രകടപത്രികയിൽ ഉൾപ്പെടുത്തിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നും ഇത് ഗ്രാമപ്രദേശങ്ങളിലെ വോട്ടുകൾ ബിജെപിയിലേക്ക് പോകാൻ കാരണമാകുമെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. അമരീന്ദറെ മുൻനിർത്തി നയിച്ചാൽ കനത്ത തിരിച്ചടി മാത്രമാകും ഫലം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം തർക്കം രൂക്ഷമായതോടെ ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടു. പ്രശ്വ പരിഹാരത്തിനായി പ്രത്യേക മൂന്നംഗ സമിതി രൂപീകരിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ളതാണ് സമിതി. എഐസിസി ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത്, മുന്‍ എംപി ജെപി അഗര്‍വാള്‍ എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങൾ.

സംഘം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരോട് വിഷയത്തിൽ ചർച്ച നടത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമരീന്ദർ സിംഗും സമിതിക്ക് മുൻപിൽ ഹാജരായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരും യോഗത്തിൽ വെർച്വലായി യോഗത്തിൽ പങ്കെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മണിക്കൂർ നീണ്ട യോഗത്തൽ പല സുപ്രധാന തിരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ പ്രധാനം പുതിയ ഉപമുഖ്യമന്ത്രിയെ നിയമിക്കും എന്നതാണ്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായിരിക്കണം ഉപമുഖ്യൻ എന്ന ഹൈക്കമാന്റ് നിർദ്ദേശം അമരീന്ദർ യോഗത്തിൽ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ചില ഉപാധികളും അമരീന്ദൿ മുന്നോട്ട് വെച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണം എന്നതാണ് അമരീന്ദറിന്റെ ആവശ്യം.

സാധാരണഗതിയിൽ ഉപമുഖ്യമന്ത്രിയാകും അടുത്ത തിരഞ്ഞെടുപ്പിനെ നയിക്കുക എന്നിരിക്കെ നവജ്യോത് സിംഗ് സിദ്ധുവനെയോ മറ്റേതെങ്കിലും ഒരാളെ മാത്രമോ ഉപമുഖ്യനാക്കിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ തഴയപ്പെടുമെന്ന ആശങ്ക അമരീന്ദറിന് ഉണ്ട്. ഇതോടെയാണ് കസേര സംരക്ഷിക്കാൻ അമരീന്ദർ നിർദ്ദേശം മുന്നോട്ട് വെച്ചത്. അതേസമയം ഈ നിർദ്ദേശം ഹൈക്കമാന്റ് അംഗീകരിക്കുമോയെന്ന് വ്യക്തമല്ല.

വിമത എംൽഎ നവജ്യോത് സിംഗ് സിദ്ധുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്. നേരത്തേ അമരീന്ദറുമായുള്ള തർക്കത്തെ തുടർന്നായിരുന്നു സിദ്ധു മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. മന്ത്രി പദവിയിൽ തിളങ്ങാൻ സിദ്ധുവിന് സാധിച്ചില്ലെന്ന ആക്ഷേപവും അമരീന്ദർ ഉന്നയിച്ചിരുന്നു.

അതിനിടെ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാന നേതൃനിരയിലും മാറ്റം ഉണ്ടായേക്കും. സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖറെ മാറ്റിയേക്കും. ഇദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാക്കിയെങ്കിലും ഹൈക്കമാന്റ് തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനം നോട്ടം വെച്ച് സിദ്ധുവും ചില നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്.

എന്തായാലും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരുമാനം കൈക്കൊണ്ടേക്കുക. അടുത്ത ആഴ്ചയോടെ തന്നെ സമിതി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും.
ഓഫ് വൈറ്റിൽ ഗോർജ്യസ് ആയി ജാൻവി കപൂർ.. നടിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications