ഒന്നുകില്‍ സസ്‌പെന്‍ഷന്‍, ഇല്ലെങ്കില്‍ പുറത്താക്കും, ജക്കറിനെതിരെ നടപടി ഉറപ്പിച്ച് കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസില്‍ ഇനി അച്ചടക്ക നടപടിയുടെ കാലം. പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജക്കറിനെതിരെ നടപടി ഉറപ്പായിരിക്കുകയാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ നോട്ടീസിന് മറുപടി നല്‍കിയിരിക്കുകയാണ്. നേതാക്കള്‍ക്കെതിരെയുള്ള പരസ്യമായ പരാമര്‍ശങ്ങളാണ് ജക്കറിന് തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ താന്‍ അതിരുകടന്ന പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഏപ്രില്‍ പതിനൊന്നിനാണ് സുനില്‍ ജക്കറിനും കെവി തോമസിനും അച്ചടക്ക സമിതി നോട്ടീസ് നല്‍കിയത്. കെവി തോമസ് നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജക്കര്‍ മറുപടി നല്‍കിയില്ല. താന്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
നടിയെ ആക്രമിച്ച കേസ്: 'തുടരന്വേഷണം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ഇനി സമയം നല്‍കില്ല'
ജക്കറില്‍ നിന്ന് മറുപടിയൊന്നും കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ഒന്നുകില്‍ സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ഇത് രണ്ടിലൊന്ന് സുനില്‍ ജക്കര്‍ നേരിടേണ്ടി വരും. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ഒരാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു രണ്ട് നേതാക്കളോടും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കെവി തോമസ് മാത്രമാണ് മറുപടി നല്‍കിയത്. ഇതുവരെ ജക്കറില്‍ നിന്ന് മറുപടി കിട്ടിയിട്ടില്ല. അടുത്ത ദിവസം തന്നെ അച്ചടക്ക സമിതി യോഗം ചേര്‍ന്നുണ്ട്. ഉചിതമായ നടപടിയുണ്ടാവും. അതില്‍ സസ്‌പെന്‍ഷനോ പുറത്താകലോ എന്ന തീരുമാനമുണ്ടാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
അതേസമയം താന്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ലെന്ന് ജക്കറും സ്ഥിരീകരിച്ചു. അവര്‍ക്ക് എന്ത് നടപടി വേണമെങ്കിലുമെടുക്കാം. അതവരുടെ അവകാശമാണ്. തനിക്കെതിരെ എന്ത് നടപടിയെടുത്താലും, കോണ്‍ഗ്രസില്‍ തന്നെയുണ്ടാവുമെന്നും ജക്കര്‍ വ്യക്തമാക്കി. എന്നാല്‍ ഭാവി പരിപാടികള്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബിജെപിയിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ പോകുന്ന കാര്യത്തില്‍ ജക്കര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. നേരത്തെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കോണ്‍ഗ്രസിന് ബാധ്യതയാണെന്ന പരാമര്‍ശം ജക്കര്‍ നടത്തിയിരുന്നു. ഇത് പാര്‍ട്ടിയിലുള്ളവരെ ചൊടിപ്പിച്ചിരുന്നു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കെവി തോമസിനെതിരെ നടപടിയുണ്ടാവുമെന്നാണ് താരിഖ് അന്‍വര്‍ സൂചിപ്പിച്ചത്. വിലക്കത് ലംഘിച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് കെവി തോമസിന് നല്‍കിയത്. കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആരോപണമുന്നയിച്ചതാണ് കെവി തോമസ് ഇതിനെ പ്രതിരോധിച്ചത്. അതേസമയം തോമസിനെതിരെ മാത്രമല്ല പിജെ കുര്യനെതിരെയും പാര്‍ട്ടിയില്‍ ശക്തമായ വികാരം ഉയര്‍ന്നിരിക്കുകയാണ്.
കെവി തോമസിനെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കണമെന്നും, രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പിജെ കുര്യനെതിരെ നടപടി ശുപാര്‍ശ ചെയ്യണമെന്നും ടിഎന്‍ പ്രതാപന്‍ തുറന്നടിച്ചു. സ്ഥാനമാനങ്ങളെല്ലാം നേടിയ ശേഷം അത് പോകുമ്പോള്‍ പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ തിരിയുന്നവരോട് ഒരു ദാക്ഷിണ്യവും പാടില്ലെന്ന് അദ്ദേഹം പറയുന്നു. തോമസിന്റെ നടപടിയെ എല്ലാവരും തള്ളിപ്പറഞ്ഞു. അദ്ദേഹത്തെ അവഗണിക്കുകയാണ് വേണ്ടതെന്ന വാദമാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്നത്. നടപടിയെടുത്ത് പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കരുതെന്നും നിര്‍ദേശമുയര്‍ന്നു. പാര്‍ട്ടി പദവികളില്‍ ഒന്നും വാഴിക്കരുത്. ബാക്കി കാര്യം അദ്ദേഹം തീരുമാനിക്കട്ടെയെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
അതേസമയം പിജെ കുര്യന്റെ വിമര്‍ശനത്തിന് അനാവശ്യ പ്രചാരണം കൊടുക്കരുതെന്ന് പലരും പറഞ്ഞു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സ്ഥിരത പുലര്‍ത്താത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും നേരത്തെ കുര്യന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് യോഗത്തില്‍ പക്ഷേ കുര്യന്‍ പങ്കെടുത്തില്ല. കുര്യന്റെ പരാമര്‍ശം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധാകരന്‍ പറഞ്ഞു.
ദിലീപിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് മഞ്ജു പ്രശ്നമുണ്ടാക്കി, അകല്‍ച്ചയെ കുറിച്ച് അനൂപിന്റെ ശബ്ദരേഖ