യുപി തിരഞ്ഞെടുപ്പിന് മുൻപ് ബിപിൻ റാവത്തിന്റെ മരണം, സംശയം ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ
ജയ്പൂര്‍: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുളളവരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയായ വീരേന്ദ്ര സിംഗ് ആണ് അപകടത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ജനറല്‍ റാവത്തിന്റെ അപകടമരണവുമായി ബന്ധമുണ്ടോ എന്ന സംശയമാണ് എംഎല്‍എ ഉന്നയിക്കുന്നത്.
രാജസ്ഥാനിലെ സികാറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ ആണ് വീരേന്ദ്ര സിംഗ്. ജനറല്‍ റാവത്തിന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മുന്‍പായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് വീരേന്ദ്ര സിംഗ് പറയുന്നു. ഉത്തര്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി തന്നെ ജനറല്‍ ബിപിന്‍ റാവത്തിന്റെ ദാരുണമായ മരണം സംഭവിച്ചു എന്നത് വെറും യാദൃശ്ചികമാണോ എന്നും വീഡിയോയില്‍ കോണ്‍ഗ്രസ് എംഎല്‍എ ചോദിക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചും വീഡിയോയില്‍ കോണ്‍ഗ്രസ് എംഎല്‍എ സംസാരിക്കുന്നുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യത്തിന് 40 ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചും നേരത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുളളതാണ്.
ഡിസംബര്‍ 8ന് തമിഴ്‌നാട്ടിലെ കൂനൂരില്‍ ആണ് സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ച് സംയുക്ത സേന അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ വസ്തുതതകള്‍ പുറത്ത് വരുന്നത് വരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, അദ്ദേഹത്തിന്റെ പ്രതിരോധ ഉപദേശകന്‍ ബ്രിഗേഡിയര്‍ ലഖ്ഭീന്തര്‍ സിംഗ് ലിദ്ദര്‍, സ്റ്റാഫ് ഓഫീസര്‍ ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍മാരായ റാണ പ്രതാപ് ദാസ്, മലയാളിയായ അറക്കല്‍ പ്രദീപ്, ഹവീല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.












Click it and Unblock the Notifications