തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം, രാഹുൽ ഗാന്ധിയുടെ കാല് വാരി കോൺഗ്രസിലെ പ്രമുഖൻ
ബിലാസ്പൂര്‍: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന ഘട്ടത്തില്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്കില്‍ പകച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ത്രിപുരയിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ അടക്കമുള്ളവരുടെ ചോര്‍ച്ച തുടരുകയാണ്.
കോണ്‍ഗ്രസിന് ഇത്തവണ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. അതിനിടെ പാര്‍ട്ടിയുടെ പാലം വലിച്ച് കൊണ്ട് വര്‍ക്കിങ് പ്രസിഡണ്ട് തന്നെ മറുകണ്ടം ചാടിയിരിക്കുകയാണ്. അജിത് ജോഗി പോയ ക്ഷീണം തീര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് അടുത്ത അടിയായിരിക്കുകയാണ് രാം ദയാല്‍ ഉയിക്കിന്റെ നീക്കം.
ഇത്തവണയെങ്കിലും..
2003 ല്‍ ഛത്തീസ്ഗഡ് പിടിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ 2003 മുതല്‍ ഇങ്ങോട്ട് മൂന്ന് തവണ ബിജെപി സംസ്ഥാനം ഭരിച്ചു. എല്ലാത്തവണയും കടുത്ത ഭരണവിരുദ്ധ വികാരം ഉയര്‍ന്ന് വന്നിട്ടും അത് വിജയത്തിന് വേണ്ട വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ചെറിയ വോട്ട് ശതമാനങ്ങള്‍ക്കായിരുന്നു കോണ്‍ഗ്രസിന്റെ തോല്‍വികള്‍. ഇത്തവണയും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മാനംമുട്ടെയാണ്.
സർവ്വേകൾ കോൺഗ്രസിനൊപ്പം
2013ലെ അവസാന തെരഞ്ഞെടുപ്പില്‍ വെറും ഒരു ശതമാനം വോട്ട് വിഹിതത്തിന്റെ വ്യത്യാസമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായിരുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ട്രാക്ക് റെക്കോര്‍ഡല്ല സംസ്ഥാനത്തുള്ളത്. ബിജെപിക്ക് തോല്‍വി മണക്കുന്നുമുണ്ട്. അഭിപ്രായ സര്‍വ്വേകളെല്ലാം ഇത്തവണ വിജയം കോണ്‍ഗ്രസിനൊപ്പമായിരിക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന് വലിയ വെല്ലുവിളി
എന്നാല്‍ പാര്‍ട്ടിക്കുളളിലെ പിളര്‍പ്പും കൊഴിഞ്ഞ് പോക്കും തെരഞ്ഞെടുപ്പ് കണ്‍മുന്നില്‍ നില്‍ക്കേ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഉയര്‍ത്തിക്കാണിക്കാനൊരു മുഖമോ ശക്തമായ നേതൃത്വമോ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് അനുകൂലമായ ഈ രാഷ്ട്രീയ കാലാവസ്ഥയിലും കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഭൂപേഷ് ബാഗേല്‍ അത്ര ജനകീയനായ നേതാവല്ല.
അജിത് ജോഗി പാര്‍ട്ടി വിട്ടു
ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് അടുത്തിടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ അജിത് ജോഗി പാര്‍ട്ടി വിട്ടു. ജനതാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി മായാവതിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള ജോഗിയുടെ നീക്കം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്കേറ്റ തിരിച്ചടിയാണ്. അതേസമയം ജോഗിക്കൊപ്പം പാര്‍ട്ടി വിട്ട നിരവധി പ്രവര്‍ത്തകര്‍ തിരിച്ച് വരുന്നു എന്നത് കോണ്‍ഗ്രസിന് ആശ്വാസവുമാണ്.
രാം ദയാല്‍ പാര്‍ട്ടി വിട്ടു
അതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ടുമായ രാം ദയാല്‍ പാര്‍ട്ടി വിട്ട് ബിജെപി ക്യാമ്പില്‍ എത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ആണ് രാംദയാല്‍ ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ബിജെപിക്കൊപ്പമായിരുന്ന രാം ദയാല്‍ 2000ല്‍ ആണ് ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. സംസ്ഥാനത്തെ പ്രമുഖ ആദിവാസി നേതാവ് കൂടിയാണ് രാംദയാല്‍.
കോൺഗ്രസിന് പകപ്പ്
പാലി തനാഘര്‍ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ് രാം ദയാല്‍. ഇക്കഴിഞ്ഞ ജനുവരിയിലാണ് രാം ദയാലിനെ വര്‍ക്കിംഗ് പ്രസിഡണ്ടായി കോണ്‍ഗ്രസ് നിയോഗിച്ചത്. ഇത്തവണ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അടുത്തിടെ പ്രസംഗിച്ചയാള്‍ കൂടിയാണ് രാം ദയാല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും രാംദയാലിനോട് സംസാരിച്ചിരുന്നുവെന്നും പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പ്രതികരിച്ചു.