മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മറുപണി തുടങ്ങി! ഇനി കളിമാറും,പന്ത് സ്പീക്കറുടെ കോര്‍ട്ടില്‍!
ഭോപ്പാല്‍; മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. ഇന്നലെ കോണ്‍ഗ്രസില്‍ നിന്നും രാജിപ്രഖ്യാപിച്ച ജ്യോതിരാധിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ പാര്‍ട്ടി പ്രവേശം. ഇന്നലെ സിന്ധ്യ മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് രാജിപ്രഖ്യാപിച്ചത്. അതേസമയം സിന്ധ്യയ്ക്കൊപ്പം മധ്യപ്രദേശില്‍ രാജി പ്രഖ്യാപിച്ച 22 എംഎല്‍എമാരിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
എംഎല്‍എമാരുടെ രാജിയോട് കൂടി ത്രിശങ്കുവിലായിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇവര്‍ സിന്ധ്യയെ പോലെ തന്നെ ഉടന്‍ ബിജെപിയില്‍ ചേരുമോയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതേസമയം സിന്ധ്യയ്ക്കൊപ്പം ചേര്‍ന്ന് കാലുവാരിയ എംഎല്‍എമാര്‍ക്ക് മറുപണി നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്ന നീക്കം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായേക്കുമെന്ന സൂചനയാണ് സ്പീക്കര്‍ നല്‍കുന്നത്. വിശദാംശങ്ങളിലേക്ക്
രാജിവെയ്ക്കില്ലെന്ന്
മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിന്ധ്യ പക്ഷത്തുള്ള 18 എംഎല്‍എമാരായിരുന്നു ഇന്നലെ ഉച്ചയോടെ രാജിവെച്ചത്. എന്നാല്‍ രാത്രിയായപ്പോഴേക്കും രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 22 ലെത്തി. ഇതോടെ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെയ്ക്കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
വിശ്വാസവോട്ടെടുപ്പ്
നിയസഭ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ തന്നെയാണ് നേതൃത്വത്തിന്‍റെ തിരുമാനം. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം നിലവില്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലെ 'പന്ത്' സ്പീക്കറുടെ കോര്‍ട്ടിലാണ്. രാജിവെച്ച എംഎല്‍എമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെയുണ്ടാകുമെന്ന സൂചനയാണ് സ്പീക്കര്‍ എന്‍പി പ്രജാപതി നല്‍കുന്നത്.
നേരിട്ട് ഹാജരാകണം
രാജിവെച്ച 21 എംഎല്‍എമാരും തന്‍റെ മുന്നില്‍ നേരിട്ട് ഹാജരാകണമെന്നാണ് സ്പീക്കര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എംഎല്‍എമാര്‍ ഇമെയില്‍ വഴിയാണ് തനിക്ക് രാജി കൈമാറിയിരിക്കുന്നത്. അവര്‍ നേരിട്ടെത്തിയാല്‍ മാത്രമേ രാജിക്കാര്യത്തില്‍ താന്‍ തിരുമാനം കൈക്കൊള്ളൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സ്പീക്കര്‍ക്ക് മുന്നില്‍
നിയമം അനുസരിച്ച് രാജിവെയ്ക്കുന്ന നിയമസഭാംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്‍പില്‍ ഹാജരാകണം. അതിന് ശേഷം രാജി സംബന്ധിച്ച് വിശദമായ തെളിവുകളും വസ്തുതകളും ഞാന്‍ പരിശോധിക്കും. പിന്നീട് മാത്രമേ സ്പീക്കര്‍ക്ക് രാജിക്കാര്യത്തില്‍ തിരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ, പ്രജാപതി പറഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ രാജിവെച്ച എംഎല്‍മാരോട് നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
Recommended Video
എളുപ്പമാകില്ല
രാജിവെച്ചവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി കമല്‍നാഥും നല്‍കുന്നത്. രാജിവെച്ചവരില്‍ ഉള്‍പ്പെട്ട ആറ് മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇവരെ ഉടന്‍ പുറത്താക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
മന്ത്രിമാര്‍ക്കെതിരെ
ഇമര്‍തി ദേവിസ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, പ്രധ്യുമ്ന്‍ സിങ് തോമര്‍, ഡോ പ്രഭുരാം ചൗധരി എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ ആണ് കമല്‍നാഥ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മുഖ്യമന്ത്രിയെ കൂടാതെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെപി ധനോപിയ കത്ത് നല്‍കിയിട്ടുണ്ട്.
അയോഗ്യരാക്കണം
ഇവരെ അയോഗ്യരാക്കണം എന്നാണ് ധനോപിയ നല്‍കിയ കത്തില്‍ പറയുന്നത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജിവെച്ച 18 എംഎല്‍എമാരും ചാട്ടഡ് ഫ്ളൈറ്റില്‍ ബെംഗളൂരുവിലേക്ക് പോയത്. ഇവര്‍ ഇപ്പോഴും ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്നാണ് വിവരം. ചില കോണ്‍ഗ്രസ് നേതാക്കളെ നേതൃത്വം ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പിന്തുണ വേണ്ടത്
228 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ 120 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കമല്‍നാഥ് സര്‍ക്കാരിന് 114 കോണ്‍ഗ്രസ്, നാല് സ്വതന്ത്രര്‍, 2 ബിഎസ്പി, ഒരു എസ്പി എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 103 ആയി. മൊത്തം നിയമസഭയുടെ അംഗബലം 206 ലും എത്തി.
അവകാശവാദം
നിലവില്‍ സഖ്യകക്ഷി എംഎല്‍എമാരേയും ചേര്‍ത്ത് 99 പേരുടെ പിന്തുണയാണ് ഉള്ളത്. ബിജെപിക്ക് 107 പേരുടെ പിന്തുണയും ഉണ്ട്. അതുകൊണ്ട് തന്നെ ബിജെപി ഏത് നിമിഷവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയാണെങ്കില്‍ ബിജെപിയുടെ അംഗബലം വീണ്ടും ഉയര്‍ന്നേക്കും.