രണ്ടാം ദിനവും ജി23 യോഗം, രാഹുലിന്റെ നിര്‍ദേശം കേട്ടു, കോണ്‍ഗ്രസിനെ പിളര്‍ത്താനില്ല
ദില്ലി: കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ തോറ്റതിന് പിന്നാലെ ശക്തമായ ജി23 തുടര്‍ച്ചയായ രണ്ടാം ദിനവും യോഗം ചേര്‍ന്നു. രാഹുല്‍ ഗാന്ധി നേരത്തെ ഭൂപീന്ദര്‍ ഹൂഡയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ യോഗം നടന്നത്. തങ്ങള്‍ക്ക് കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആഗ്രഹമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം കാര്യങ്ങള്‍ മാറണമെന്ന് ഗാന്ധി കുടുംബത്തോട് അവര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഭൂപീന്ദര്‍ ഹൂഡ ജി23 അംഗമാണ്. രാജ്യത്തെ ഒരേ മനോഭാവമുള്ള പാര്‍ട്ടികളുമായി ചേരാനാണ് സീനിയര്‍ നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് തൃണമൂലിനും എഎപിക്കും അവസരമൊരുക്കും. അത് ഗാന്ധി കുടുംബത്തെ ഭയപ്പെടുത്തുന്നുണ്ട്.

കപില്‍ സിബലിന്റെ വസതിയില്‍ വെച്ചായിരുന്നു യോഗം. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ഭൂപീന്ദര്‍ ഹൂഡ, ജനാര്‍ദന്‍ ത്രിവേദി, ആനന്ദ് ശര്‍മ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സോണിയാ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്. ഗാന്ധി കുടുംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ആരോപണം.
സോണിയാ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്ക് എതിരയല്ലെന്നും വ്യക്തമാക്കി. നേരത്തെ ജി23 നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതീക്ഷയോ വിശ്വാസമോ ഇല്ലെന്ന് പറഞ്ഞിരുന്നു. നേതൃമാറ്റമെന്ന ശക്തമായ ആവശ്യവും ഉന്നയിച്ചു. ശങ്കര്‍ സിംഗ് വഗേല കോണ്‍ഗ്രസ് നേതൃത്വത്തില്‍ മൊത്തത്തിലുള്ള അഴിച്ചുപണിയാണ് നിര്‍ദേശിച്ചത്. രാഹുലില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമില്ലെന്ന പ്രസ്താവന ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരിക്കുകയാണ്. അതാണ് രാഹുല്‍ നേരിട്ട് ഇവരുമായി ബന്ധപ്പെട്ടത്. ഇനിയും ജി23 യോഗങ്ങള്‍ നടക്കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിന്റെ പഞ്ചാബിലെ തകര്‍ച്ച ഇതിനോടകം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി കഴിഞ്ഞു. പാര്‍ട്ടിയിലെ തമ്മിലടി നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിനായില്ല എന്നാണ് വിലയിരുത്തല്‍. നവജ്യോത് സിദ്ദു കയറൂരി വിട്ടതും പ്രശ്‌നമായിട്ടാണ് കാണുന്നത്. അതേസമയം 2024 മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ജി23 നടത്തുന്നതെന്നാണ് സൂചന. ബിജെപിക്കെതിരെ ബദല്‍ മുന്നണി ഒരുക്കുകയാണ് ലക്ഷ്യം.












Click it and Unblock the Notifications