അഞ്ചിൽ മൂന്നിടത്തും വിജയമുറപ്പിച്ച് കോൺഗ്രസ്, ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ദില്ലി: തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രചാരണതന്ത്രങ്ങളുമായി സജീവമാവുകയാണ് രാഷ്ട്രീയ പാർട്ടികൾ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് സാധ്യത പ്രവചിക്കുകയാണ് സി വോട്ടർ അഭിപ്രായ സർവേ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല തരംഗമാണെന്ന് പ്രചവചിക്കുന്നത്. രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചനം. ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്.

കോൺഗ്രസിന് നേട്ടം
രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനപോരാട്ടമാണ്. ബിജെപിയെ തറപറ്റിച്ച് 145 സീറ്റുകൾ നേടി കോൺഗ്രസ് ഇവിടെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ ബിജെപി 45 സീറ്റുകളിൽ ഒതുങ്ങും. കോൺഗ്രസിന്റെ വോട്ട് വിഹിതം 47.9 ശതമാനമായി ഉയരുമ്പോൾ ബിജെപിയുടേത് 39.7 ശതമാനമായി കുറയുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

ഭരണ വിരുദ്ധ വികാരം
ഓരോ അഞ്ച് വർഷം കൂടുമ്പോഴും രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരണത്തിലേറുന്ന പാരമ്പര്യമാണ് രാജസ്ഥാന്റേത്. നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധെയ്ക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. കാർഷിക മേഖലയെ സർക്കാർ പിന്നോട്ടടിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിന് അനായാസ വിജയമാണ് സർവേ പ്രവചിക്കുന്നത്.

മധ്യപ്രദേശിലും
15 വർഷമായി ബിജെപി ഭരണത്തിൽ തുടരുന്ന സംസ്ഥാനമായ മധ്യപ്രദേശിലും ഇത്തവണ കോൺഗ്രസ് അനുകൂല കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. 166 എന്ന സീറ്റ് നിലയിൽ നിന്ന് 107 എന്ന നിലയിലേക്ക് ബിജെപിക്ക് ഒതുങ്ങും. 41.5 ശതമാനം വോട്ടുവിഹിതവും നേടും. 116 സീറ്റുമായി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സി വോട്ടർ പ്രവചനം. മധ്യപ്രദേശിൽ വിജയിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

തെലങ്കാന
തെലങ്കാനയിൽ കോൺഗ്രസ്-ടിഡിപി സഖ്യത്തിന് 64 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. തെലങ്കാനയിൽ 94 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 14 സീറ്റുകളിൽ ടിഡിപി സ്ഥാനാർത്ഥികളെ നിർത്തും. 3 സീറ്റുകളാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. ഡിസംബർ 7നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച്
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവ്വേ പ്രവചനം. കോൺഗ്രസിന് 41 സീറ്റുകളും 42.2 ശതമാനം വോട്ടുവിഹിതവും കിട്ടുമ്പോൾ ബിജെപി 43 സീറ്റുകളിൽ വിജയിക്കും. വോട്ട് വിഹിതം 41.6 ശതമാനമാകുമെന്നാണ് പ്രവചനം. മറ്റുള്ളവർ ആറു സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.

മിസോറാം
മിസോറാമിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാവില്ലെന്നാണ് സർവേ പ്രവചനം. മിസോ നാഷണൽ ഫ്രണ്ട് 17 സീറ്റുകളിൽ ലീഡി നേടും. കോൺഗ്രസ് 12 സീറ്റുകളും സോറം പീപ്പിൾസ് മൂവ്മെന്റ് 9 സീറ്റുകളും നേടുമെന്നാണ് സീ വോട്ടർ പ്രവചിക്കുന്നത്.












Click it and Unblock the Notifications