ആന്ധ്രയില്‍ നീക്കം ശക്തമാക്കി കോണ്‍ഗ്രസ്: ശർമ്മിളയ്ക്ക് പിന്നാലെ ജഗന്റെ എംഎല്‍എയും പാർട്ടിയിലേക്ക്
ഗുണ്ടൂർ: നിയമസഭ - ലോക്സഭ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്നതോടെ ആന്ധ്രാപ്രദേശില്‍ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ജഗന്‍മോഹന്റെ സഹോദരി വൈഎസ് ശർമ്മിളയെ പാർട്ടിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിലേക്ക് മറ്റൊരു എം എല്‍ എയും ചേരുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മംഗളഗിരി എംഎൽഎ അല്ല രാമകൃഷ്ണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വൈഎസ് ശർമിളക്കൊപ്പം അല്ല രാമകൃഷ്ണ റെഡ്ഡിയും പാർട്ടിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച മംഗളഗിരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ വിശ്വസ്തൻ എന്ന നിലയിൽ ശർമ്മിളയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് അല്ല രാമകൃഷ്ണ റെഡ്ഡി പറഞ്ഞു.

"മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരണോ വേണ്ടയോ എന്ന എന്റെ തീരുമാനം ശർമ്മിളയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും," അദ്ദേഹം പറഞ്ഞു. അല്ല രാമകൃഷ്ണ റെഡ്ഡി വൈഎസ്ആർ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് ശേഷം ആർകെ ശർമിളയെ കണ്ടതായും സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചേക്കുമെന്നും ആന്ധ്രാപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം നടത്തുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും അല്ല രാമകൃഷ്ണ റെഡ്ഡിയുടെ രാജിക്ക് ഇടയാക്കി. തന്റെ രാഷ്ട്രീയ എതിരാളിയെ വൈഎസ്ആർസിയിൽ ഉൾപ്പെടുത്തിയതും മന്ത്രിസഭാ അംഗത്വം ആവർത്തിച്ച് നിഷേധിച്ചതും പാർട്ടിയുമായുള്ള പ്രശ്നത്തിനും തുടർന്നുള്ള പുറത്തുപോകലിനും കാരണമായെന്ന വാർത്തകളെ നിരാകരിച്ച ആർകെ, മണ്ഡല വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ വൈഎസ്ആർസി സർക്കാരിന്റെ അലംഭാവമാണ് തന്റെ രാജിക്ക് കാരണമെന്നാണ് അവകാശപ്പെടുന്നത്.
"ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഞാൻ വൈഎസ്ആർസി വിട്ടിട്ടില്ല. ഞാനും വൈഎസ് ജഗനും ഗഞ്ചി ചിരഞ്ജീവിയും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം,'' ആർകെ പറഞ്ഞു. മംഗളഗിരിയുടെ വികസനത്തിന് 1200 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 125 കോടി രൂപ പോലും അനുവദിച്ചിട്ടില്ലെന്നും മണ്ഡലത്തിന്റെ വികസനത്തിന് തന്റെ പോക്കറ്റിൽ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications