വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും: പ്രതിഭ സിംഗ് എംപി
ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മറികടന്ന് കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതിഭ സിംഗ് എംപി. എംപിയുടെ ഭർത്താവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിങ്ങിനെ അനുസ്മരിച്ചുകൊണ്ട് ഹിമാചൽ കോൺഗ്രസ് പുറത്തിറക്കിയ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാണ്ഡിയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപി പ്രതിഭ സിംഗ്.
ഉപതിരഞ്ഞെടുപ്പിലെ വിജയം പാർട്ടി കേഡർമാരുടെ മനോവീര്യം വർധിപ്പിച്ചതായും മാണ്ഡിയിൽ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എംപി പ്രതിഭ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായി മുന്നേറുകയാണെന്നും ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ മാണ്ഡിയിൽ നടന്ന റാലിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പ്രധാനമന്ത്രി സംസ്ഥാനത്തിന് എന്തെങ്കിലും ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും പ്രതിഭ പറഞ്ഞു. പ്രാദേശിക ഭാഷയിൽ സംസാരിച്ച് ജനങ്ങളെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും അവർ പറഞ്ഞു.

ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങിന്ങെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡ് പറഞ്ഞു. ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച്, സർക്കാരിനും രഹസ്യാന്വേഷണ ഏജൻസികൾക്കും എന്തെങ്കിലും സൂചനകൾ ഉണ്ടെങ്കിൽ, അവർ ജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന് റാത്തോഡ് പറഞ്ഞു. ""എന്തുകൊണ്ടാണ് ഇത്രയധികം ആളുകളെ ഒരുമിച്ചുകൂടാൻ അവർ ആദ്യം അനുവദിച്ചത്?" ഇക്കാര്യങ്ങള്‍ ഹിമാചലിന്റെ സൽപ്പേരിന് കോട്ടം വരുത്തുമെന്നും വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ചോദ്യത്തിന് മറുപടിയായി, ജിഎസ്ടി നിരക്ക് വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ വിമർശിച്ച റാത്തോഡ്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ സർക്കാരിന് നിയന്ത്രണമില്ലെന്നും പറഞ്ഞു.
ജിഎസ്ടി നിരക്കുകൾ വർധിപ്പിച്ചതിലൂടെ പണപ്പെരുപ്പത്തിൽ ഉഴലുന്ന ജനങ്ങളെ സർക്കാർ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാണ്ഡിയിലെ പദാൽ ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ രംഗത്ത് എത്തിയിരുന്നു. റാലിയിലൂടെ ഭരണകക്ഷിയായ ബി ജെ പി കടക്കെണിയിലായ സംസ്ഥാനത്തിന ഖജനാവിനുമേല്‍ കൂടുതൽ ഭാരം ചുമത്തുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഹിമാചൽ പ്രദേശിലെ ജയ് റാം താക്കൂർ നേതൃത്വം നല്‍കുന്ന ബി ജെ പി സർക്കാർ നാല് വർഷം തികയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി റാലി നടത്തിയത്. ദൈനംദിന പ്രവർത്തനങ്ങലുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ നിലവിൽ 1000 കോടി രൂപ കടമെടുക്കുകയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രിയുടെ റാലി നടത്തുന്നതിന് പൊതു ഫണ്ട് ചിലവഴിക്കുന്നത് സംസ്ഥാന ഖജനാവിനുമേല്‍ കൂടുതല്‍ ഭാരമുണ്ടാക്കുകയാണെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications