''അയാളോട് രാജിവെച്ച് പോകാൻ പറയൂ''!! സിദ്ധരാമയ്യയുടെ ഈ വാക്കുകളിലുണ്ട് കോൺഗ്രസിന്റെ '916 ആത്മാർഥത'!!
ബാംഗ്ലൂർ: കർണാടകത്തിൽ കുമാരസ്വാമി സർക്കാരിനെ നിലനിർത്താൻ തങ്ങൾ ആവുന്നതെല്ലാം ചെയ്തു എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കർണാടകത്തിലെ നേതാക്കൾ മാത്രമല്ല കേരളത്തിലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കളും എല്ലാം ഇത് തന്നെ പറയുന്നു. ബി ജെ പി പണമെറിഞ്ഞാണ് സര്‍ക്കാരിനെ അട്ടിമറിച്ചത് എന്നും പിടിച്ചുനിൽക്കാൻ തങ്ങൾ അവസാന നിമിഷം വരെ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു എന്നും പറഞ്ഞ് ഒരു സഹതാപ തരംഗവും രക്തസാക്ഷി പരിവേഷവും ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.
എന്നാൽ കാര്യങ്ങള്‍ പുറത്ത് നിന്നും നോക്കി കാണുന്നവർ കോൺഗ്രസിന്റെ ഈ വാദം അംഗീകരിച്ച് കൊടുക്കാൻ എളുപ്പം പറ്റില്ല. സർക്കാരിനെ മറിച്ചിട്ട് പുറത്ത് പോയ എം എൽ എമാർ കോൺഗ്രസിൽ നിന്നും തന്നെ ആണ് എന്നതാണ് ഇതിന് ഒരു കാരണം. ഇവർ വിശ്വാസ വഞ്ചന നടത്തി പോയവരാണ് എന്നൊക്കെ പറയാമെങ്കിലും, ഇവരെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി കോണ്‍ഗ്രസ് ആത്മാർഥമായ എന്ത് ശ്രമമാണ് നടത്തിയത് എന്ന് കൂടി പരിശോധിക്കണം. കർണാടകയിലെ കാര്യങ്ങള്‍ ഇത്രയൊക്കെ കുഴഞ്ഞ് മറിഞ്ഞിട്ടും ദേശീയ നേതാക്കൾ വേണ്ട വിധം ഇടപെടുകയോ ബാംഗ്ലൂരിൽ എത്തുകയോ ചെയ്തിട്ടില്ല എന്നതും ഓര്‍ക്കണം.

ഇതൊന്നും പോരാതെയാണ് കർണാടക അസംബ്ലിയിൽ നിന്നുള്ള ഒരു ഓഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മറ്റാരുടേതുമല്ല, കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടേതാണ് ഈ ശബ്ദം. അയാളോട് രാജി വെച്ച് പോകാൻ പറയൂ എന്നാണ് സിദ്ധരാമയ്യ കുമാരസ്വാമിയെ ഉദ്ദേശിച്ച് കൂടെയുള്ളവരോട് പറയുന്നത്. നിയമസഭയിലെ മൈക്രോഫോണിലാണ് ഇത് പതിഞ്ഞത്. കുമാരസ്വാമിക്ക് ഭുരിപക്ഷം തെളിയിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ തന്നെ കോണ്‍ഗ്രസിന് നിയമസഭ നടപടികളില്‍ താൽപര്യം നഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞാണ് ഈ ഓഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.
പലവട്ടം സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ച ബി ജെ പി അവസരത്തിനൊത്ത് ഉയർന്ന് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുകയാണ്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ രൂപികരിക്കുമ്പോൾ സിദ്ധരാമയ്യയായിരിക്കും പ്രതിപക്ഷ നേതാവായി എത്തുക. സിദ്ധരാമയ്യയ്ക്ക് കൂട്ടുകക്ഷി സർക്കാരിലും കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതിലും താൽപര്യമില്ല എന്ന് നേരത്തെയും ആരോപണം ഉണ്ടായിരുന്നതാണ്. ഭരണം നഷ്ടമായ കോൺഗ്രസ് - ജെ ഡി എസ് സഖ്യം തുടരുമോ എന്ന കാര്യത്തിൽ മാത്രമേ ഇനി വ്യക്തത വരാനുള്ളൂ.












Click it and Unblock the Notifications