രാഹുലിനെ ലോക്സഭയിൽ എത്തിക്കാൻ കോൺഗ്രസിന്റെ തിരക്കിട്ട നീക്കം; ഇന്ന് വീണ്ടും സെക്രട്ടറിയേറ്റിന് കത്ത് നൽകും
ഡൽഹി: അപകീർത്തിക്കേസിൽ സെഷൻസ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി കോൺഗ്രസ്. ഇത് സംബന്ധിച്ച് പാർട്ടി നേതൃത്വം വീണ്ടും ഇന്ന് ലോക്സഭ സെക്രട്ടറിയേറ്റിന് കത്ത് നൽകും. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും സ്പീക്കറെ കണ്ടിരുന്നു. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കണമെന്ന് നേതാക്കൾ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.
കോടതി വിധിയുടെ പകർപ്പ് ലോക്സഭ സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അയോഗ്യത നടപ്പിലാക്കിയ അതേ വേഗതയിൽ തന്നെ അയോഗ്യത നീക്കണെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.'സൂറത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യക്കനാക്കിയത്. തിരിച്ചെടുക്കാനും അതേ വേഗത ഉണ്ടോയെന്നാണ് ഇനി അറിയേണ്ടത്', കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിൽ ചർച്ച നടക്കുമ്പോൾ രാഹുലിന്റെ സാന്നിധ്യവും ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. സുപ്രീം കോടതി വിധിയോടെ നഷ്ടപ്പെട്ട ഊർജ്ജം തിരികെ ലഭിച്ച പ്രതീതിയാണ് കോൺഗ്രസിന്. അയോഗ്യതയോടെ 21 ദിവസമായിരുന്നു രാഹുൽ പാർലമെന്റിൽ നഷ്ടമായത്. ഇതിനിടയിൽ മണിപ്പൂർ ഉൾപ്പെടെ പല സുപ്രധാന വിഷയങ്ങളും പാർലമെന്റിൽ ചർച്ചയായി.
കോടതി വിധിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭയിൽ നേർക്ക് നേരുള്ള പോരാട്ടത്തിനായിരിക്കും രാഹുലും കോൺഗ്രസും തയ്യാറെടുക്കുക. ഇന്ത്യ സഖ്യത്തെ നയിക്കാൻ രാഹുൽ എത്തുന്നതോടെ പ്രതിപക്ഷത്തിനും അത് ഊർജമാകും. ലോക്സഭ സെക്രട്ടറിയേറ്റിന്റെ നടപടികൾ വൈകിയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
അതേസമയം അയോഗ്യത കേസിൽ രാഹുലിന് ആശ്വസിക്കാൻ വകയായിട്ടില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. സൂറത്ത് മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെയാണ് നേരത്തേ രാഹുൽ ഗാന്ധി സെഷൻസ് കോടതിയെ സമീപിക്കുകയും ജാമ്യം നേടിയെടുക്കുകയും ചെയ്തത്. എന്നാൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ സെഷൽസ് കോടതി തയ്യാറായിട്ടില്ല. അതായത് സെഷൻസ് കോടതി വിധി തീർപ്പാക്കുന്നത് വരെ മാത്രമാണ് കേസിൽ സുപ്രീം കോടതിയുടെ സ്റ്റേ നിലനിൽക്കുന്നത്. സെഷൻസ് കോടതി അപ്പീൽ തള്ളുകയാണെങ്കിൽ രാഹുൽ ഗാന്ധി വീണ്ടും അയോഗ്യനാകും. ഇതോടെ വീണ്ടും കേസിൽ രാഹുലിന് കോടതികൾ കയറി ഇറങ്ങേണ്ടി വരും.












Click it and Unblock the Notifications