വ്യാപാരിക്ക് കൊറോണ; നാസികിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റ് അടച്ചു!! വിതരണത്തെ ബാധിക്കും
മുംബൈ; വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക് അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെയുള്ള മറ്റ് മാർക്കറ്റുകളും അടച്ചു. അതേസമയം മാർക്കറ്റ് അടച്ചതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ഉള്ളി വിതരണം അവതാളത്തിലാകും.
രോഗം വ്യാപനം തടയുന്നതിനായി ലാസൽഗാവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആറ് ഗ്രാമങ്ങളും അടച്ചിട്ടുണ്ട്. മാർക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും കഴിയുന്നത് ഈ ഗ്രാമങ്ങളിലാണ്. നിലവിൽ ചൊവ്വാഴ്ച വരെ മാർക്കറ്റിന്റെ പ്രവർത്തനം നിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് കഴിഞ്ഞ് മാർക്കറ്റ് തുറക്കുമോയെന്ന കാര്യത്തിലും സർക്കാർ വ്യക്തമാക്കിയിട്ടില്ല.

മാർക്കറ്റിലെ പ്രധാന ബേക്കറി വിതരണക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. മാർക്കറ്റിലേക്ക് പതിവായി പാവ് (ഇന്ത്യൻ റൊട്ടി) വിതരണം ചെയ്തിരുന്നതും ഇയാളായിരുന്നുവെന്നും മാർക്കറ്റ് സെക്രട്ടറി പറഞ്ഞു. ലോക്ക് ഡൗൺ മൂലം തൊഴിലാളികൾ എത്താതിരുന്നതും കൊവിഡ് പ്രതിസന്ധിയും ഇന്ത്യയിലേക്കുള്ള ഉള്ളി വിതരണം 35% കുറയാൻ കാരണമായിരുന്നു. പ്രവർത്തനം പുനരാരംഭിക്കുമ്പോൾ വേണ്ടത്ര തൊഴിലാളികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
Recommended Video
നാസിക്കിലെ 17 മാർക്കറ്റുകളിൽ 2 എണ്ണം മാത്രമായിരുന്നു ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നത്. അതേസമയം മാർക്കറ്റ് അടച്ചതോടെ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ദിനംപ്രതി ശരാശരി 35,000 ക്വിന്റൽ ഉള്ളി വ്യാപാരം നടക്കുന്ന മാർക്കറ്റാണിത്.അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 750 കടന്നു. ഇന്നലെ മാത്രം 13 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 45 ആയി. മുംബൈയിൽ മാത്രം 30 പേരാണ് ഇതുവരെ മരിച്ചത്. മുംബൈയിൽ രോഗികളുടെ എണ്ണം 500 ലേക്ക് അടുക്കുകയാണ്. ഇന്നലെ 113 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.












Click it and Unblock the Notifications