മുന്നിൽ പെരുവഴി മാത്രം... അവർ നടന്നുനീങ്ങിക്കൊണ്ടേയിരുന്നു; ലോക്ക് ഡൗണിൽ ജേർണലിസ്റ്റുകൾ കണ്ട കാഴ്ചകൾ
ദില്ലി: ബെംഗളൂരുവില്‍ നിന്ന് അവസാന നിമിഷം യാത്രി തിരിച്ച്, ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയ മലയാളികളുടെ എണ്ണം നൂറിന് പുറത്തായിരുന്നു. അവരെല്ലാം വാഹനങ്ങളിലായിരുന്നു എത്തിയത്. അവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നു. അവരെ സഹായിക്കാന്‍ ഇവിടെ ഒരു സംസ്ഥാന സര്‍ക്കാരും ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ അങ്ങനെ ഒന്നും അല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നാം അതിഥി തൊഴിലാളികള്‍ എന്നും മറ്റുള്ളവര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്നും വിളിക്കുന്നവര്‍ ഇങ്ങ് കേരളത്തില്‍ മാത്രമല്ല ഉള്ളത്. പല പ്രമുഖ പട്ടണങ്ങളിലും ജോലി തേടി എത്തുന്ന അന്യനാട്ടുകാര്‍ അനവധിയാണ്.
പെട്ടെന്ന് ഒരു ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദിവസക്കൂലിക്കാരായ ഇവര്‍ ശരിക്കും പടുകുഴിയില്‍ വീണുപോയിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല, അവരുടെ മുന്നില്‍ കേരളത്തെ പോലെ ഒരു സര്‍ക്കാരില്ല. അങ്ങനെ ജീവിതം വഴിമുട്ടിയ ചിലരെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കണ്ടു. അതിന്റെ വിവരങ്ങള്‍ ഇങ്ങനെയാണ്...
|
100 കണക്കിന് മനുഷ്യര്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് 24 ന് രാത്രി 8 മണിക്കാണ്. സാധാരണക്കാരായ മനുഷ്യര്‍ അതേക്കുറിച്ച് അറിയുന്നത് പിറ്റേന്ന് രാവിലേയും. ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞ് സ്വന്തം നാടുകളിലേക്ക് എങ്ങനേയും തിരിച്ചെത്താനുള്ള തത്രപ്പാടിലായിരുന്നു പലരും. എന്നാല്‍ വാഹനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അവരുടെ മുന്നില്‍ മറ്റ് വഴികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകളോളം നടക്കുക തന്നെ.
എക്കണോമിക് ടൈംസിലെ ജേര്‍ണിസ്റ്റ് ആയ ഡിപി ഭട്ടാചാര്യ മാര്‍ച്ച് 25 ന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണിത്. രാജസ്ഥാനില്‍ നിന്നുള്ള ആദിവാസി അഭയാര്‍ത്ഥി ജോലിക്കാര്‍ അഹമ്മദാബാദില്‍ നിന്ന് നടക്കുന്ന കാഴ്ചയാണിത്. ഏറ്റവും ചുരുങ്ങിയത് 180 കിലോമീറ്ററെങ്കിലും അവര്‍ക്ക് നടക്കേണ്ടതുണ്ട്. എന്തായാലും ഇവര്‍ക്ക് സഹായം എത്തിക്കാന്‍ ഡിപി ഭട്ടാചാര്യക്ക് സാധിച്ചു.
|
ഉനയിലേക്ക് 500 കിലോമീറ്റര്‍
മാധ്യമ പ്രവര്‍ത്തകയായ അനുമെഹ പകര്‍ത്തിയ ദൃശ്യവും ട്വിറ്ററില്‍ വലിയ ചര്‍ച്ചയായിരുന്നു. സൂറത്തില്‍ നിന്ന് നടന്നുപോകുന്ന ആദിവാസി വിഭാഗത്തില്‍ പെടുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളായിരുന്നു അത്. ഒരു എന്‍ജിഒ ഗ്രൂപ്പ് ആയ പ്രയാസ് ആണ് ഈ വീഡിയോ പകര്‍ത്തിയത് എന്ന് അനുമെഹ പറയുന്നു. സൂറത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ഉനയിലേക്കാണ് അവരുടെ പ്രയാണം. അതും കാല്‍ നടയായി.
|
അവിടെ നിര്‍ത്തില്ല... പിന്നെ
എന്‍ഡിടിവിയിലെ മാധ്യമ പ്രവര്‍ത്തകനായ അലോക് പാണ്ഡെയുടെ ട്വീറ്റിലും ഒരു വീഡിയോ ആണ് ഉള്ളത്. ഉന്നാവിലെ ഫാക്ടറിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമമായ ബാരാബാങ്കിയിലേക്ക് നടക്കുന്ന ഒരു 20 കാരന്റെ പ്രതികരണം ആണിത്. ഫാക്ടറി ഉടമ അവിടെ തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ സ്വന്തം വീട്ടിലേക്കെത്തുകയല്ലാതെ ഈ ചെറുപ്പക്കാരന് വേറെ വഴിയില്ല.
|
പോലീസ് അതിക്രമം
രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. എന്നാല്‍ ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവങ്ങളെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിച്ചാലോ?
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വീഡിയോ ആണ് സിഎന്‍എന്‍ ന്യൂസ്18 ലെ മാധ്യമ പ്രവര്‍ത്തകയായ സെബ വാഴ്‌സി പങ്കുവച്ചിരിക്കുന്നത്. ഗ്വാളിയോറില്‍ നിന്ന് നടന്നുവരികയായിരുന്നു ഒരു പാവം ചെറുപ്പക്കാരനെക്കൊണ്ട് നിലത്ത് ഇഴയിപ്പിക്കുകയാണ് ഉത്തര്‍ പ്രദേശിലെ പോലീസ്.
|
ദില്ലിയില്‍ നിന്ന് അവര്‍ നടക്കുന്നു
എന്‍ഡിടിവി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആയരവീഷ് രഞ്ജന്‍ ശുക്ല ദില്ലിയില്‍ നിന്നുള്ള സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബണ്ടി എന്ന യുവതിയും വീട്ടുകാരും അലിഗഢിലെ അവരുടെ ഗ്രാമത്തിലേക്കുള്ള കാല്‍നട പലായനത്തിലാണ്. ദില്ലിയില്‍ പട്ടിണികിടക്കുന്നതിലും നല്ലത് നടന്ന് ഗ്രാമത്തിലെത്തി ഉപ്പുകൂട്ടി റൊട്ടി കഴിക്കുന്നതാണ് എന്നാണ് ഇവര്‍ പറയുന്നത്.

മലയാളികളും കുടുങ്ങി
മേല്‍പറഞ്ഞവരെ പോലെ മലയാളികളും പല നാ
ടുകളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. അധികം പേരും ലോറി ഡ്രൈവര്‍മാരും മറ്റുമാണ്. മഹാരാഷ്ട്രയിലൊക്കെ ഒരുപാട് പേര്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ കുടുങ്ങിയ തമിഴ്‌നാട്ടുകാരില്‍ ചിലര്‍ നടന്ന് നാടുപിടിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇവരെ പോലീസ് തടഞ്ഞു. പക്ഷേ, ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും താമസത്തിന് സൗകര്യവും ഒരുക്കിക്കൊടുത്തു. പച്ചക്കറി ലോറിയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചവരേയും കേരള പോലീസ് ഭക്ഷണവും താമസ സൗകര്യവും നല്‍കി കേരളത്തില്‍ പിടിച്ചുനിര്‍ത്തി.












Click it and Unblock the Notifications