രാജ്യത്ത് കൊറോണ ഭേദമാവുന്നവര്‍ 22.17 ശതമാനമായി വര്‍ധിച്ചു; 16 ജില്ലകളില്‍ പുതിയ കേസുകളില്ല
ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ ഇതുവരേയും 6184 പേര്‍ക്ക് രോഗം ഭേദമായെന്നും ഇതിന്റെ തോത് 22.17 ശതമാനമായി വര്‍ധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ 27892 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 872 പേരാണ് കൊറോണയെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടത്.
നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന 16 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 25 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 85 ജില്ലകളില്‍ 14 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ആറോളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാരില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമയ പരിമിതി മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ സംസാരിച്ചത്.
കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരേയും 481 പേര്‍ക്കാണ് രോഗം ഭേദമായത്. അതില്‍ 121 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റാനാണ് തീരുമാനം.
മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം