കുട്ടികളില്ലാത്ത മകൾക്ക് കുഞ്ഞിനെ നൽകാൻ അമ്മയെ കൊന്ന് ദമ്പതിമാർ, നാല് പേർ പോലീസ് പിടിയിൽ
ഗുവാഹട്ടി: അസാമില്‍ യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. നിതുമോനി ലുഖുരാഘോന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദമ്പതിമാര്‍, ഇവരുടെ മകന്‍, കൊല്ലപ്പെട്ട യുവതിയുടെ അമ്മ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ദമ്പതിമാരുടെ മക്കളില്ലാത്ത മകള്‍ക്ക് വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തി കുട്ടിയെ തട്ടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 10 മാസം മാത്രം പ്രായമുളള കുഞ്ഞിനെയാണ് ദമ്പതിമാര്‍ തട്ടിയെടുത്ത് സ്വന്തം മകള്‍ക്ക് നല്‍കിയത്.
കൊല്ലപ്പെട്ട യുവതിയായ നിതുമോനി ലുഖുരാഘോന്‍ കെന്‍ദുഗുരി ബെയ്‌ലുംഗ് ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇവരുടെ മൃതദേഹം ചരൈദിയോ ജില്ലയിലെ രാജാബാരി ടീ എസ്‌റ്റേറ്റിലെ ഓടയില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് കണ്ടെടുത്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇവരെ സിമലുഗുരിയിലെ മാര്‍ക്കറ്റില്‍ നിന്നും കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. സിമലുഗുരി, ശിവസാഗര്‍, ചരൈദിയോ, ജോര്‍ഹത് പോലീസ്റ്റ് സ്‌റ്റേഷനുകളില്‍ നിന്നുളള സംഘങ്ങള്‍ നടത്തിയ വ്യാപക തിരച്ചിലിന് ഒടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
തെന്‍ഗപുഖുരി സ്വദേശികളായ പ്രണാലി ഗൊഗോയ്, ഇവരുടെ ഭര്‍ത്താവ് ബസന്ത ഗൊഗോയ്, മകന്‍ പ്രശാന്ത ഗൊഗോയ്, കൊല്ലപ്പെട്ട യുവതിയുടെ അമ്മ ബോബി ലുഖുരാഖോന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രണാലി-ബസന്ത ദമ്പതികളുടെ മകള്‍ക്ക് കുട്ടികളില്ല. ഇവരുടെ മകള്‍ ഹിമാചല്‍ പ്രദേശിലാണ് താമസിക്കുന്നത്. യുവതിയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്ത ശേഷം ഹിമാചല്‍ പ്രദേശിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു ദമ്പതികള്‍. സിമലുഗുരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ നിതുമോനിയേയും കുഞ്ഞിനേയും തടവില്‍ വെച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നേരത്തെ ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊലപാതകം നടപ്പിലാക്കിയത്. ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുമ്പോഴേക്കും ഇവരുടെ മകന്‍ കുഞ്ഞുമായി ട്രെയിനില്‍ യാത്ര ആരംഭിച്ചിരുന്നു. പിറ്റേ ദിവസം ട്രെയിനില്‍ വെച്ചാണ് പ്രശാന്തയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞിട്ടും മക്കളില്ലാത്ത വിഷമത്തില്‍ കഴിഞ്ഞിരുന്ന മകളുടെ സ്വപ്‌നം സഫലമാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന് പ്രതികള്‍ സമ്മതിച്ചതായി ശിവസാഗര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ സുബ്രജ്യോതി ബോറ പറഞ്ഞു. നുണ പറഞ്ഞാണ് നിതുമോനിയേയും കുഞ്ഞിനേയും ദമ്പതികള്‍ വീട്ടിലെത്തിച്ചത്. ശേഷം കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ നിതുമോനി എതിര്‍ത്തു. ഇതോടെയാണ് ദമ്പതിമാര്‍ യുവതിയെ കൊലപ്പെടുത്തിയത്. പ്രതികള്‍ നാല് പേരെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.