പിതൃത്വ വിവാദം: നടന്‍ ധനുഷ് കോടതിയിലെത്തി ശരീരം കാണിച്ചു, അന്തിമ വാദം വ്യാഴാഴ്ച
രജിസ്ട്രാറുടെ ചേംബറിലാണ് ശരീര പരിശോധന നടന്നത്. കേസ് മാര്‍ച്ച് രണ്ടിലേക്ക് അന്തിമ വാദം കേള്‍ക്കലിനായി മാറ്റി.
മധുര: തമിഴ്‌നടന്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് മുമ്പാകെ ഹാജരായി ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ കാണിച്ചുകൊടുത്തു. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ധനുഷിനോട് കോടതി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നത്.
മേലൂരിലെ മണ്ണാംപാട്ടി ഗ്രാമത്തില്‍ നിന്നുള്ള ആര്‍ കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു.
രജിസ്ട്രാറുടെ ചേംബറിലാണ് ശരീര പരിശോധന നടന്നത്. കേസ് മാര്‍ച്ച് രണ്ടിലേക്ക് അന്തിമ വാദം കേള്‍ക്കലിനായി മാറ്റി. ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചതിന് ശേഷം ഡോക്ടറുടെ സ്ഥിരീകരണത്തിനായി വിട്ടിരിക്കുകയാണ്. മാതാവ് വിജയലക്ഷ്മിക്കൊപ്പമാണ് ധനുഷ് കോടതിയിലെത്തിയത്.
കഴിഞ്ഞാഴ്ച വാദം കേള്‍ക്കുന്നതിനിടെ നടന്റെ വിദ്യാഭ്യാസ രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും ടിസിയുമാണ് കോടതിയില്‍ നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം ധനുഷ് പഠിച്ചത് ചെന്നൈയിലാണ്.
വൃദ്ധ ദമ്പതികള്‍ ആദ്യം മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അവര്‍ പരാതി നല്‍കിയിരുന്നത്. 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും ദമ്പതികള്‍ പറയുന്നു. ദമ്പതികളുടെ കീഴ്‌കോടതിയിലെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനുഷാണ് മധുര ബെഞ്ചിനെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ദമ്പതികള്‍ ഹാജരാക്കിയിട്ടുണ്ട്.
തുടര്‍ന്നാണ് ധനുഷിന്റെ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ മധുര ബെഞ്ച് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടത്. ഇരുവിഭാഗവും കഴിഞ്ഞ വെള്ളിയാഴ്ച രേഖകള്‍ ഹാജരാക്കി. ധനുഷ് ഹാജരാക്കിയ സ്‌കൂള്‍ രേഖകളില്‍ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുപരിശോധിച്ച ശേഷമാണ് ധനുഷ് നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് ജി ചൊക്കലിംഗം നിര്‍ദേശിച്ചത്.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ മറ്റു ചില രേഖകളും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ധനുഷിന്റെ ആദ്യ സിനിമ തുള്ളുവതോ ഇളമൈ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഇതില്‍പ്പെടും. 2002 മെയ് ആറിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ദമ്പതികളുടെ വാദത്തില്‍ പറയുന്നത്, ധനുഷ് 2002 ജൂണിലാണ് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ശിവഗംഗ സ്‌കൂളില്‍ 11ാം ക്ലാസില്‍ ചേര്‍ന്ന ഉടനെ ആയിരുന്നു ഇതെന്നും ദമ്പതികള്‍ വാദിക്കുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സിനിമയുമായി ബന്ധപ്പെട്ട തെളിവുകള്‍.
കലൈയരശന്‍ എന്നാണ് ധനുഷിന്റെ പേരെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു. നടന്‍ പട്ടിക ജാതിക്കാരനാണെന്നാണ് ദമ്പതികളുടെ രേഖകളില്‍ വ്യക്തമാക്കുന്നത്. ഒളിച്ചോടി ധനുഷ് ചെന്നൈയില്‍ പോവുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇവര്‍ സമര്‍പ്പിച്ച ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ രേഖ ഉണ്ട്. സംവിധായകന്‍ കസ്തൂരിരാജയും വിജയലക്ഷ്മിയുമാണ് ധനുഷിന്റെ മാതാപിതാക്കള്‍. ഈ വാദം വൃദ്ധ ദമ്പതികള്‍ നിരാകരിക്കുന്നു. ധനുഷ് പ്രതിമാസം 65000 രൂപ തങ്ങള്‍ക്ക് ചെലവിന് തരണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.