സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസ്; ഇന്ന് മുതൽ അടുത്ത 75 ദിവസം; ആർക്കൊക്കെ കിട്ടും ?
ഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ ഇന്നു മുതൽ വരുന്ന 75 ദിവസം വരെ നൽകും. കേന്ദ്ര സർക്കാറിന്റെ പ്രത്യേക വാക്സിനേഷൻ ഡ്രൈവായ അമൃത് മഹോത്സവ് എന്ന പേരിലാണ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കുക. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായാണ് വാക്സിനേഷൻ യജ്ഞം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ 15 വയസിനും 59 വയസിനും ഇടയിൽ പ്രായമുളളവരിൽ കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത് 77 കോടി ആളുകളാണ്. എന്നാൽ, വെറും 1% ആളുകൾ മാത്രമാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. അവശേഷിക്കുന്നവരിലേക്ക് വാക്സിൻ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, 18 വയസ്സിന് മുകളിൽ പ്രായമുള്ള 8% ആളുകൾക്കും 60 വയസ്സും അതിനു മുകളിലുള്ള 27% ആളുകൾക്കുമാണ് ഇതിനോടകം ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞു.
60 വയസിന് മുകളിൽ പ്രായമുളള 16 കോടി ജനസംഖ്യയുടെ 26 ശതമാനവും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവാണ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണത്തിനായി കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ച ഘടകം.
അതേസമയം, ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഒമ്പത് മാസങ്ങൾക്ക് മുമ്പായിരുന്നു രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നടത്തിയ പഠനങ്ങളിൽ രണ്ട് ഡോസുകളും സ്വീകരിച്ച് ഏകദേശം ആറ് മാസത്തിന് ശേഷം ആന്റിബോഡിയുടെ അളവ് ശരീരത്തിൽ കുറയുന്നതായി കണ്ടെത്തി. എന്നാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ രോഗ പ്രതിരോധ വർധിക്കുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കാരണത്താലാണ് 18 നും 59 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ജൂലൈ 15 മുതൽ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി മുൻകരുതൽ ഡോസുകൾ നൽകുന്നത്. ഈ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് വരുന്ന 75 ദിവസം നീണ്ടു നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാക്സിൻ വേഗത വർദ്ധിപ്പിക്കുന്നതിലേക്കും ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം പ്രോത്സാഹിപ്പിക്കുന്നതിലേക്കും ജൂൺ ഒന്നു മുതൽ കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിലൂടെനീളം വാക്സിൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു. രണ്ടു മാസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ക്യാമ്പയിൻ നിലവിൽ പുരോഗമിക്കുകയാണ്.
അതേസമയം, കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത് 96 ശതമാനം ആളുകളും രണ്ടാം വാക്സിൻ സ്വീകരിച്ചത് 87 ശതമാനം ആളുകളും ആണ്. ഇതിനുപുറമെ, ഇക്കഴിഞ്ഞ 2022 ഏപ്രിൽ 10 - ന് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകി തുടങ്ങിയിരുന്നു.
അതേസമയം, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കഴിഞ്ഞ വർഷം ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ആയിരുന്നു വാക്സിൻ നൽകിയിരുന്നത്.
'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു
തുടർന്ന് മാർച്ച് 1 - ന് 60 വയസ്സിന് മുകളിൽ പ്രായമുളളവർക്കും വാക്സിനേഷൻ ആരംഭിക്കുകയായിരുന്നു. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് വാക്സിൻ നൽകി തുടങ്ങി. എന്നാൽ, കഴിഞ്ഞ വർഷം മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡിനെതിരെ കുത്തിവയ്പ്പ് നടത്താൻ അനുവദിച്ചുകൊണ്ട് ഡ്രൈവ് വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് 15 നും 18നും ഇടയിൽ പ്രായമുള്ളവർക്ക് 2022 ജനുവരി 3 മുതൽ വാക്സിൻ നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് 16 മുതലാണ് രാജ്യത്ത് 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് ആരംഭിച്ചത്.
Recommended Video