ഷഹീൻബാഗ് സമരപന്തൽ പോലീസ് ഒഴിപ്പിച്ചു!! 9 പേർ കസ്റ്റഡിയിൽ!! 101 ദിവസത്തെ പ്രതിഷേധ സമരത്തിന് അവസാനം
ദില്ലി; പൗരത്വ നിയമത്തിനെതിരെ രാപ്പകൽ പ്രതിഷേധം നടന്ന ഷഹീൻബാഗ് സമരപന്തൽ ഒടുവിൽ പോലീസ് ഒഴിപ്പിച്ചു. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. കഴിഞ്ഞ 101 ദിവസമായി തുടരുന്ന സമരത്തിനാണ് ഇതോടെ അവസാനമായത്.
ചൊവ്വാഴ്ച രാവിലെ സമരപന്തലിൽ എത്തിയ പോലീസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ ഒഴിപ്പിച്ചത്. പ്രക്ഷോഭകരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം 144 ലംഘിച്ചുവെന്നാരോപിച്ച് 9 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറ് സ്ത്രീകളേയും മൂന്ന് പോലീസുകാരേയുമാണ് കസ്റ്റഡിയിൽ എടുത്തത്.
നേരത്തേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷഹീൻബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 10 കൂടുതൽ പേർ കൂട്ടമായിരിക്കുന്നതെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനോട് അനുഭാവപൂർവ്വമായിരുന്നു സമരക്കാർ പ്രതികരിച്ചത്. സമരപന്തലിൽ ആൾക്കൂട്ടത്തെ കുറച്ചും നിശ്ചിത അകലം പാലിച്ചുമായിരുന്നു പ്രതിഷേധക്കാർ സമരം നടത്തിയിരുന്നത്.
അതേസമയം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷഹീൻബാഗിലെ സമരക്കാരോട് ഒഴിഞ്ഞ് പോകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാൻ ഇവർ തയ്യാറായില്ല. ഇതോടെയാണ് ഇവർക്ക് മേൽ ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് ദില്ലി സൗത്ത് ഡിസിപി പറഞ്ഞു. ഒഴിപ്പിക്കൽ നപടിക്ക് മുൻപ് ഷഹീൻബാഗിൽ പോലീസ് 144 പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക ഭരണകുടത്തിന്റെ സഹായത്തോടെ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. ജനുവരിയിൽ കലാപം നടന്ന ജാഫ്രാബാദ് മേഖലയിലും, തുർക്ക്മാൻ ഗേറ്റ് എന്നിവടങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൊവിഡ് ഭീതിയ്ക്കിടെ തിങ്കളാഴ് വൈകീട്ട് മുതൽ ദില്ലിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാർച്ച് 31 വരെ ദില്ലി പൂർണ്ണമായി അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് വേണ്ടി പ്രത്യേക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇവർക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരം കേസെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത പക്ഷം ഒരു മാസം വരെ തടവും 200 രൂപ പിഴയും ഈടാക്കും. മറ്റൊരാൾക്ക് കൂടി രോഗം പകരുന്ന സാഹചര്യമുണ്ടായാൽ ആറുമാസം വരെ തടവും 1000 രൂപ വരെ പിഴയും ഈടാക്കും.
അതേസമയം തിങ്കളാഴ്ച ദില്ലിയിൽ പുതിയ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 30 ഓളം പേർക്കാണ് ദില്ലിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം 500 ആയി. ഇതോടെ 30 സംസ്ഥാനങ്ങളിൽ 548 ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.