'തൊഴില്‍ നഷ്ട്മായവര്‍ക്ക് 5000 രൂപ നല്‍കണം'; സര്‍ക്കാറിന് മുന്നില്‍ 10 നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്
ദില്ലി: കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഇന്നേക്ക് 24 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രില്‍ 14 ന് വരേയുള്ള ആദ്യ ഘട്ട ലോക്ക് ഡൗണിന് ശേഷം മെയ് 3 വരെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കൂടി ഏര്‍പ്പെടുത്തിയതോടെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
പുറത്തിറങ്ങാന്‍ കഴിയാതായതോടെ ദിവസ വേതനക്കാരായ കോടിക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ നിത്യ വരുമാനം നഷ്ടമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദില്ലി സര്‍ക്കാറിന് മുന്നില്‍ 10 നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുമ്പിലും ഇതേ ആവശ്യം മുന്നോട്ട് വെക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നുവെന്നാണ് സൂചന. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

10 നിര്‍ദ്ദേശം
കോവിഡ് 19 മൂലം രാജ്യതലസ്ഥാനത്ത് ദുരിതത്തിലായവരെ സഹായിക്കുക്ക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന് മുന്നില്‍ 10 നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയത്. ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ കുടിയേറ്റക്കാരായ തൊഴിലാളികേളുടേയും ദിവസന വേതനക്കാരേയും സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

കൂടിയാലോചന
എയ്ഡഡ് സ്കൂളുകളിലെ സ്കൂൾ അധ്യാപകർക്കും എംഎസ്എംഇകളിലെ തൊഴിലാളികൾക്കും സർക്കാർ ശമ്പളം നൽകുന്നതിനൊപ്പം നിശ്ചിത വൈദ്യുതി ചാർജ് ഒഴിവാക്കണമെന്നും വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ ഫീസ് ഈടാക്കരുതെന്നും പാർട്ടി ആവശ്യപ്പെടുന്നു. പൊതു നടപടി ക്രമങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ വേഗത്തില്‍ ജനങ്ങളെ അറിയിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി അടക്കമുള്ളവരോടുള്ള കൂടിയാലോചനക്ക് ശേഷമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് സൂചന

പരിശോധന വ്യാപിപ്പിക്കണം
ദില്ലിയില്‍ പരിശോധന വ്യാപിപ്പിക്കണം. കേസുകള്‍ വളെരെ വേഗത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യതലസ്ഥാനം വൈറസ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടേയെന്നും അജയ്മാക്കന്‍ ചോദിച്ചു. ദില്ലിയിലേയും മറ്റ് പട്ടണങ്ങളിലേയും കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

5000 രൂപ വീതം തൊഴിലില്ലായ്മ വേതനം
ദില്ലിയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. അവര്‍ക്ക് പ്രതിമാസം 7500 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. തൊഴില്‍ നഷ്ടമായവര്‍ക്കെല്ലാം 5000 രൂപ വീതം തൊഴിലില്ലായ്മ വേതനം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻകൂട്ടി പെൻഷൻ
മുതിർന്ന പൗരന്മാർക്കും വിധവകൾക്കും മുൻകൂട്ടി പെൻഷൻ നൽകണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ, ആരോഗ്യ പ്രവർത്തകർക്ക് റിസ്ക് അലവൻസ് നൽകണമെന്നും കൂടാതെ ദരിദ്രർക്കും ദുർബലരായവർക്കും രണ്ടുമാസം റേഷൻ സൗജന്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1500 ലധികം പേരില്‍
അതേസമയം, ദില്ലിയില്‍ 1500 ലധികം പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 33 പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായി. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ ആളുകള്‍ക്ക് അസുഖം ഭേദമായി വരുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച വ്യക്തമാക്കിയത്.

ഭക്ഷണവും താമസവും
പാവപ്പെട്ടവര്‍ക്കും പട്ടിണി അനുഭവിക്കുന്നവർക്കും ഭക്ഷണവും താമസവും ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. 15 ലക്ഷം ആളുകളാണ് റേഷൻകാർഡ് ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംരക്ഷിക്കാന്‍ സാധിക്കും
കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മുന്നോ നാലോ ദിവസങ്ങളില്‍ പരീക്ഷണം ആരംഭിക്കും. ഇത് വിജയിക്കുകയാണെങ്കില്‍ ആരോഗ്യനില കൂടുതല്‍ ഗുരുതരമായ രോഗികളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.












Click it and Unblock the Notifications