അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, കൊവിഡ് തീർന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ദില്ലി: കൊവിഡ് കാലത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. എങ്കിലും കൊവിഡ് വൈറസ് ബാധിക്കാനുളള സാധ്യതയെ ഗൗരവമായി തന്നെ കാണണം എന്ന് നീതി ആയോഗ് അംഗം വികെ പോള്‍ ദില്ലിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വലിയ ആഘോഷങ്ങള്‍ക്കുളള സമയം ഇതല്ല. ആളുകള്‍ അനാവശ്യമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്നും വികെ പോള്‍ ആവശ്യപ്പെട്ടു.

കൊവിഡ് കേസുകളില്‍ ലോകത്താകമാനം വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്ന് ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം കൂടുന്നത് തടയാന്‍ ശക്തമായ നടപടി വേണ്ടതുണ്ടെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ ഇടിഞ്ഞിരുന്നത് ഇപ്പോള്‍ കുറഞ്ഞ് കൊണ്ടിരിക്കുകയാണ് എന്നത് ഗൗരവകരമായ വിഷയമാണ്. കഴിഞ്ഞ നാല് ആഴ്ചകളായി രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പ്രവണതയാണ് കാണുന്നത്. കേരളത്തിലെ 7, മണിപ്പൂരിലെ 5, മേഘാലയിലെ 3 അടക്കമുളള 22 ജില്ലകളിലാണ് കേസുകള്‍ ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications