കൊവിഷീല്‍ഡ് ഇടവേള 12-16 ആഴ്ച്ചകള്‍ വരെ നീട്ടാം, കൊവാക്‌സിന്‍ കാലാവധിയില്‍ മാറ്റമില്ല
ദില്ലി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ച്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി. അതേസമയം കൊവാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ ഇത് നാല് മുതല്‍ ആറ് ആഴ്ച്ച വരെയാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കാമെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശയിലുണ്ട്. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയില്‍ ഇല്ല.
നീതി ആയോഗ് അംഗം വികെ പോള്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റേതാണ് ശുപാര്‍ശകള്‍. ഈ പാനലിന്റെ ശുപാര്‍ശകള്‍ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി നല്‍കും. അതിന് ശേഷമാണ് നടപ്പാക്കുക. അതേസമയം വാക്‌സിനേഷന്റെ ഇടയിലെ കാലാവധി നീട്ടുന്നത് വാക്‌സിനേഷന്‍ ക്ഷാമം പരിഹരിക്കും, വാക്‌സിനേഷന്‍ കൃത്യമായി നല്‍കാനും ഉപകരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത്‌നാരായണ്‍ പറഞ്ഞു.
നിരവധി രാജ്യങ്ങള്‍ ഈ രീതിയാണ് അവലംബിക്കുന്നതെന്ന് അശ്വന്ത് നാരായണ്‍ പറയുന്നു. കാനഡയില്‍ മൂന്ന് മുതല്‍ നാല് മാസം വരെയാണ് രണ്ടാം ഡോസിനിടയിലെ കാലാവധി. ഈ സമയത്തിനുള്ളില്‍ ആവശ്യമായ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. അതോടെ വിതരണവും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാലാവധി ഇത്തരത്തില്‍ നീട്ടുന്നത്. മാര്‍ച്ചില്‍ വാക്‌സിനേഷന്‍ രണ്ടാം ഡോസ് കാലാവധി എട്ടാഴ്ച്ച വരെ നീട്ടാനായിരുന്നു നിര്‍ദേശം. നേരത്തെ ഇത് 28 ദിവസമായിരുന്നു.
Recommended Video
ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ
അതേസമയം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കേന്ദ്രത്തെ ഈ തീരുമാനത്തില്‍ പരിഹസിച്ചിട്ടുണ്ട്. ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ വാക്‌സിനേഷന്‍ കാലാവധി നീട്ടിയതെന്ന് അദ്ദേഹം ചോദിച്ചു. അതല്ലെങ്കില്‍ രാജ്യം കടുത്ത വാക്‌സിന്‍ പ്രതിസന്ധി നേരിടുന്നത് കൊണ്ടാണോ ഈ തീരുമാനമെന്നും ജയറാം രമേശ് ചോദിച്ചു. നേരത്തെ വാക്‌സിന്‍ രണ്ടാം ഡോസ് കാലാവധി നീളുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നായിരുന്നു ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ