മഹാരാഷ്ട്രയിൽ ബിജെപിയെ തകർക്കാൻ സിപിഎമ്മും, കോൺഗ്രസിനൊപ്പം കൈ കോർക്കും
Recommended Video
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാനാകാതെ തനിച്ച് മത്സരിക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി. സഖ്യമുണ്ടാക്കിയാല്‍ ശിവസേനയുടെ വിജയം ഉറപ്പാക്കുമെന്നും അല്ലെങ്കില്‍ പരാജയപ്പെടുത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
മറുവശത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണുളളത്. ഇരുകക്ഷികളും തമ്മില്‍ സീറ്റ് ധാരണയിലെത്തിക്കഴിഞ്ഞു. സഖ്യത്തെ പിന്തുണച്ച് യുണൈറ്റഡ് റിപ്പബ്ലിക് പാര്‍ട്ടി കൂടി രംഗത്തുണ്ട്. മാത്രമല്ല സിപിഎമ്മും കോണ്‍ഗ്രസ് സഖ്യത്തോട് സഹകരിച്ചേക്കും.
കോൺഗ്രസുമായി സഹകരണം
ബിജെപിയെ മുഖ്യഎതിരാളിയായി കണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണമാകാം എന്ന് സിപിഎം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം അഞ്ചോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യങ്ങളോട് പാര്‍ട്ടി സഹകരിച്ചേക്കും. മഹാരാഷ്ട്രയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഇടതുപക്ഷത്തിന് ചില സ്വാധീന മേഖലകളുണ്ട്.
സഖ്യമല്ല നീക്ക് പോക്ക്
പാര്‍ട്ടിക്ക് ജയസാധ്യതയുളള സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന്റെ സഹകരണം തേടാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎം ചേരില്ല. സഖ്യത്തില്‍ ചേരാതെയുളള നീക്കുപോക്കിനാണ് ശ്രമം എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മഹേന്ദ്ര സിംഗ് വ്യക്തമാക്കുന്നു. സിപിഎമ്മിന് ശക്തിയുളള രണ്ട് സീറ്റുകളിലാവും നീക്കുപോക്കിന് ശ്രമം.
സാധ്യത രണ്ടിടത്ത്
പാല്‍ഘര്‍, ഡിന്‍ഡോളി എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മിന് കാര്യമായ സ്വാധീനമുണ്ട്. കഴിഞ്ഞ വര്‍ഷം പാല്‍ഘറില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിനെ പിന്തള്ളി സിപിഎം നാലാം സ്ഥാനത്ത് എത്തിയിരുന്നു അതുകൊണ്ട് തന്നെ ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും പിന്തുണ ലഭിച്ചാല്‍ വിജയ സാധ്യത ഉണ്ടെന്ന് സിപിഎം കണക്ക് കൂട്ടുന്നു.
സീറ്റുകളിൽ ധാരണയായി
48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുളളത്. 20 സീറ്റുകള്‍ കോണ്‍ഗ്രസിനും 20 സീറ്റുകള്‍ എന്‍സിപിക്കും എന്ന നിലയ്ക്കാണ് സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ധാരണയായിരിക്കുന്നത്. ബാക്കി 8 സീറ്റുകള്‍ ഈ സഖ്യവുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് വീതിച്ച് നല്‍കും. സിപിഎമ്മും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അടക്കമുളള ചെറുപാര്‍ട്ടികള്‍ ഈ സീറ്റുകളിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്.