കൊല്ലപ്പെട്ട ജവാന്മാരെ ഓർത്ത് രാജ്യം കരയുമ്പോൾ പ്രിയങ്ക ഗാന്ധി ചിരിച്ചോ? വീഡിയോ വൈറൽ, സത്യം ഇത്
രാജ്യത്തിന്റെ അതിര്‍ത്തിയേയും പൗരന്മാരേയും കാത്ത് പോന്ന 39 ജവാന്മാരുടെ കൂട്ടക്കൊല ഇന്ത്യയെ മാത്രമല്ല ലോക രാഷ്ട്രങ്ങളെ ആകെ തന്നെ ഞെട്ടിച്ചിരിക്കുന്നു. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് രാജ്യമൊന്നാകെ ആ ധീരജവാന്മാരെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ്. ശക്തമായ തിരിച്ചടിയാണ് വേണ്ടതെന്ന് ആവശ്യം ഉയരുന്നുണ്ട്.
അതിനിടയിലും മുക്കാല്‍ചക്ര രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ കരിവാരി തേക്കാനുളള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയാണ് ഇത്തരം പ്രചരണങ്ങളുടെ ആദ്യ ഇരയായിരിക്കുന്നത്.
പ്രിയങ്ക വാദ്ര ചിരിക്കുന്നു
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വല്ലാതെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്കുര്‍ സിംഗ് എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ''വാര്‍ത്താസമ്മേളനത്തിനിടെ പ്രിയങ്ക വാദ്ര ചിരിക്കുകയാണ്. എന്തൊരു കഴുകന്മാരാണ്'' എന്നാണ് വീഡിയോയ്ക്ക് താഴെയുളള കുറിപ്പ്.
വീഡിയോ വൈറൽ
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ വേദനിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധി ചിരിക്കുന്നു എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ബഹുത് ബഹുത് ധന്യവാദ് അതായത് വളരെ അധികം നന്ദി എന്ന് മാത്രമാണ് ഈ വീഡിയോ ക്ലിപ്പില്‍ പ്രിയങ്ക പറയുന്നത്. വീഡിയോയുടെ ദൈര്‍ഘ്യമാകട്ടെ വെറും 11 സെക്കന്‍ഡ് മാത്രമാണ്.
ക്രോപ്പ് ചെയ്ത വീഡിയോ
പ്രിയങ്ക ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വളരെ ചെറിയൊരു ഭാഗം, കൃത്യമായി പറഞ്ഞാല്‍ അവസാന ഭാഗം മാത്രം ക്രോപ്പ് ചെയ്ത് എടുത്താണ് തെറ്റായ രീതിയില്‍, രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയം പറയാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് പ്രിയങ്ക ആദരാജ്ഞലി അര്‍പ്പിക്കുന്നതാണ് പൂര്‍ണമായ വീഡിയോ.
ആദ്യത്തെ വാർത്താ സമ്മേളനം
സജീവ രാഷ്ട്രീയത്തിലേക്ക് അടുത്തിടെ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി നാല് ദിവസം ഉത്തര്‍ പ്രദേശിലായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക ഇന്നലെ ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തു. രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുളളതായിരുന്നു പ്രിയങ്കയുടെ വാര്‍ത്താ സമ്മേളനം.
രാഷ്ട്രീയം പറഞ്ഞില്ല
എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക വാര്‍ത്താസമ്മേളനം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പകരം ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുകയും കൊല്ലപ്പെട്ട സൈനികര്‍ക്ക് വേണ്ടി മൗനം ആചരിക്കുകയും ചെയ്തു. രാഷ്ട്രീയം ഈ അവസരത്തില്‍ പറയാതിരിക്കാന്‍ കാണിച്ച ഔചിത്യം അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നു.
രാഷ്ട്രീയം പറയാനുളള നേരമല്ല
പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: രാഷ്ടീയം പറയുന്നതിന് വേണ്ടിയാണ് ഈ വാര്‍ത്താസമ്മേളനം വിളിച്ചത് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്മാര്‍ രക്തസാക്ഷികളായ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് അനുചിതമാണ് എന്നാണ് താന്‍ കരുതുന്നത്.
ജവാന്മാർക്ക് ആദരാജ്ഞലികൾ
കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് വേണ്ടി രണ്ട് മിനുറ്റ് ശ്രദ്ധാജ്ഞലി അര്‍പ്പിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ആവശ്യപ്പെടുകയാണ്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തോട് പറയാന്‍ ആഗ്രഹിക്കുന്നത്, ഈ ദുര്‍ഘട ഘട്ടത്തില്‍ രാജ്യത്തെ ഓരോ പൗരനും നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ്. രാജ്യം മുഴുവന്‍ വേദനിക്കുകയാണ്. നിങ്ങള്‍ ധൈര്യത്തോടെയിരിക്കുക. നിങ്ങളോടൊപ്പം തോള്‍ ചേര്‍ന്ന് ഞങ്ങളുണ്ട്- എന്നാണ് പ്രിയങ്ക പറഞ്ഞത്.
രണ്ട് മിനുറ്റ് ശ്രദ്ധാജ്ഞലി
ശേഷം പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും എഴുന്നേറ്റ് നിന്ന് കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് വേണ്ടി മൗനം ആചരിച്ച് ആദരാജ്ഞലി അര്‍പ്പിച്ചു. ഈ വിഡിയോയില്‍ നിന്നാണ് പ്രിയങ്കയുടെ വാക്കുകളെല്ലാം ഒഴിവാക്കി അവസാന ഭാഗം ക്രോപ്പ് ചെയ്ത് ദുരുപയോഗം ചെയ്യുന്നത്.
മോദി ഫോളോ ചെയ്യുന്ന അക്കൌണ്ട്
വീഡിയോ പ്രചരിപ്പിക്കുന്ന അങ്കുര്‍ സിംഗ് എന്നയാള്‍ ബിജെപി അനുഭാവിയാണ് എന്നാണ് സൂചന. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന വിരലില്‍ എണ്ണാവുന്നവരില്‍ ഒരാള്‍ അങ്കുര്‍ സിംഗ് ആണ്. ചാനല്‍ ചര്‍ച്ചകളില്‍ സാങ്കേതിക വിദഗ്ധന്‍ എന്ന തലക്കെട്ടിലാണ് ഇയാള്‍ പങ്കെടുക്കാറുളളത്. നേരത്തെ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരുന്നുവെങ്കിലും അക്കൗണ്ട് തിരിച്ചെടുത്ത് അങ്കുര്‍ വീണ്ടും ട്വിറ്ററില്‍ സജീവമാണ്.
വീഡിയോ
പ്രിയങ്ക ഗാന്ധിയുടെ വാർത്താ സമ്മേളനം കാണാം