കുറച്ചു വർഷം കഴിഞ്ഞാൽ ജമ്മുകശ്‌മീരിൽ സിആർപിഎഫ് വേണ്ട: അമിത് ഷാ
ശ്രീനഗർ : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കശ്‌മീരിൽ സിആർപിഎഫിനെ ആവശ്യമായ സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രേമോദി ഭരണത്തിൽ ആഭ്യന്തര സുരക്ഷാ ഭീക്ഷണി കുറഞ്ഞെന്നും മാവോയിസ്റ്റ് ബാധിത മേഖലകളിലും വടക്ക് കിഴക്കൻ മേഖലകളിലും കശ്മീരിലും സിആർപിഎഫിനെ വിന്യസിക്കുന്നത് കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും അമിത് ഷാ പറഞ്ഞു. ഈ പ്രദേശങ്ങളിൽ മികച്ച പ്രവർത്തനമാണ് സിആർപിഎഫ് നടത്തുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്‌മീരിൽ സുരക്ഷയ്ക്ക് സിആര്‍പിഎഫ് വലിയ പങ്കാണ് വഹിക്കുന്നത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീര്‍ മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്. സിആര്‍പിഎഫിന് പുറമെ ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും കശ്‌മീരിൽ തീവ്രവാദം അടിച്ചമര്‍ത്താനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്ഥാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ സൈന്യം ഇതിനകം തന്നെ വളരെ മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതോടെ ഇത് കൂടുതൽ ഫലപ്രദമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ ജനാധിപത്യം താഴേത്തട്ടിൽ വരെയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ 30,0000 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങള്‍ അഴിമതിയ്ക്കെതിരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഡ്രോൺ ഉപയോഗിച്ച് അതിർത്തി മേഖലയിൽ ഭീകരർക്കായി ആയുധങ്ങളും മയക്കുമരുന്ന് എത്തിക്കുന്നതും ഗണ്യമായി കുറയ്‌ക്കാൻ സൈന്യത്തിനായി. പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറ്റശ്രമങ്ങൾ ഫലപ്രദമായി നേരിടുന്ന സൈനിക വിഭാഗങ്ങളുടെ പ്രവർത്തനവും അമിത് ഷാ വിലയിരുത്തുന്നുണ്ട്. ഭീകരർ സജീവമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്ന തെക്കൻ കശ്മീർ മേഖലയും മുർദ്ദികേ മേഖലയും സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. അഫ്ഗാനിലെ ഭീകരർ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച് പോയ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാൽ സൈന്യം അതീവ ജാഗ്രതയിലാണ്.