ആധാര്‍ ദുരുപയോഗം ചെയ്ത് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്ന് റിപ്പോര്‍ട്ട്
ആധാറിന്‍റെ സുരക്ഷിതത്വം സംബന്ധിച്ച വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ ആധാർ ദുരുപയോഗം ചെയ്ത് ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സിന്‍റിക്കേറ്റ് ബാങ്ക്, യുസിഒ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ് നിക്ഷേപകരുടെ ആധാർ നമ്പറിന്‍റെ വ്യാജൻ ഉപയോഗിച്ച് 14.2 മില്യൺ രൂപ തട്ടിയെടുത്തതായി ബാങ്കുകള്‍ കേന്ദ്ര സർക്കാരിന് പരാതി നൽകിയത്. ഇക്കാര്യം കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല രാജ്യസഭയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ബാങ്കുകളിലെ ബിസിനസ് കറസ്‌പോണ്ടന്റസ് ആണ് വ്യാജ ആധാർ നമ്പറിന്‍റെ സഹായത്തോടെ പണം തട്ടിയെടുത്തതെന്ന് ബാങ്കുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്കെതിരെ നടപടിയെടുത്തതായും അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയതായും ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ സംഭവം.