ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം; 2 മരണം, 22 പേർക്ക് പരിക്കേറ്റു, 500 ഓളം മരങ്ങൾ കടപുഴകി
ഡൽഹി: ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. കാറ്റിലും മഴയിലും 2 പേർ മരിച്ചു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര-കച്ച് ഭാഗത്ത് തീരം തൊട്ട ചുഴലിക്കാറ്റ് പിന്നീട് വടക്കോട്ട് നീങ്ങി. മണിക്കൂറിൽ 115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയടിച്ചത്. പലയിടത്തും മഴ തുടരുകയാണ്. കടൽക്ഷോഭവും ശക്തമാണ്. പോർബന്ധർ, ജാംനഗർ, ദ്വാരക പന്ത് തുടങ്ങിയ ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് 940 ഓളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. മലിയ ടെഹ്സലിൽ 11 ഇടത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. തീരദേശമേഖലകളിൽ 300 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. 524 മരങ്ങളൾ കടപുഴകി വീണു. 23 ഓളം മൃഗങ്ങൾ ചത്തു.
ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ളത്. തീരദേശമേഖലകളിൽ നിന്നുൾപ്പെടെ ഇതുവരെ 1 ലക്ഷത്തോളം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. മോശം കാലാവസ്ഥയെ തുടർന്ന് 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി. അതേസമയം ഇന്നത്തോടെ കാറ്റിന്റെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം ഇന്നും മഴ തുടരും. നിലവിൽ ചുഴലിക്കാറ്റ് ഉച്ചകഴിഞ്ഞ് തെക്കൻ പാക്കിസ്ഥാനിലൂടെ രാജസ്ഥാനിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.
അതേസമയം ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ചീഫ് സെക്രട്ടറി അടക്കമുള്ളവരുമായി അദ്ദേഹം യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അതേസമയം ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളം, മഹാരാഷ്ട്ര , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.












Click it and Unblock the Notifications